പണമെവിടെ സര്‍ക്കാരേ…! 20 രൂപയ്ക്ക് ഊണു നല്‍കിയ ജനകീയ ഹോട്ടലുകള്‍ സബ്‌സിഡി തുക കിട്ടാതെ കടുത്ത പ്രതിസന്ധിയില്‍…

ഏറെ കൊട്ടിഘോഷിച്ച് കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു 20 രൂപയ്ക്ക് ഊണു നല്‍കുന്ന ജനകീയ ഹോട്ടലുകള്‍.

എന്നാല്‍ അടുത്ത ബഡ്ജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ ഇങ്ങനെ തുടങ്ങിയ ഹോട്ടലുകളെല്ലാം പൂട്ടേണ്ട അവസ്ഥയിലാണ്.

20 രൂപയ്ക്ക് ഊണു നല്‍കിയെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സബ്‌സിഡി തുക കി്ട്ടാത്തതാണ് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയത്.
ഹോട്ടലുകള്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ല.

മുമ്പ് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് കാരണമെന്നും അഞ്ചുകോടി രൂപ കുടിശികതുക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

1078 ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്തുണ്ട്. സബ്‌സിഡി നല്‍കാന്‍ പ്രതിദിനം ശരാശരി 15 ലക്ഷം രൂപ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം പദ്ധതിക്കായി അനുവദിച്ച 24 കോടി രൂപ തീര്‍ന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.

അഞ്ചു കോടിരൂപ കുടിശിക കൊടുത്തുതീര്‍ക്കാനുണ്ടെന്ന് കുടുംബശ്രീ അധികൃതര്‍ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീര്‍ന്നയുടന്‍ കുടിശികയുള്‍പ്പടെ 60 കോടി രൂപ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചു.

ധനവകുപ്പ് പാസാക്കിയ 20 കോടി തദ്ദേശസ്വയംഭരണവകുപ്പിലെത്തി. ഇതുടന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ബാക്കിതുക നാളെത്തെ ബജറ്റില്‍ അനുവദിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നാളത്തെ ബഡ്ജറ്റാണ് ഇവരുടെ പ്രതീക്ഷയും.

Related posts

Leave a Comment