കുട്ടീ…മാപ്പ്! അന്ധവിശ്വാസങ്ങളെ പുല്‍കുന്ന ഈ സമൂഹമാണ് നിന്നെ നശിപ്പിച്ചത്; മനസിനെ ഇന്നും വേട്ടയാടുന്ന പോസ്റ്റ് മോര്‍ട്ടത്തെക്കുറിച്ച് ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്

dr-ps-jinesh (2).jpg.image.576.432
കേരളം എത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നു പറഞ്ഞാലും മലയാളികള്‍ എത്രയേറെ വിദ്യാസമ്പന്നരായെങ്കിലും ഇന്നും മാറ്റം വന്നിട്ടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് കേരളത്തില്‍ ഇന്നും തുടര്‍ന്നുവരുന്ന ചില അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും. അത്തരത്തില്‍ താന്‍ നേരിട്ട് കണ്ടു മനസിലാക്കിയ ചില കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് ഡോ.ജിനേഷ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡോ. ജിനേഷ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഡോ. ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട് ഇരുപത് വര്‍ഷമാകുന്നു. ഫൊറന്‍സിക് മെഡിസിനില്‍ എത്തിച്ചേര്‍ന്നിട്ട് ഏഴ് വര്‍ഷം. ഏതാണ്ട് ആയിരത്തി ഇരുന്നൂറിലധികം പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒരു മൂവായിരത്തിലധികം പരിശോധനകള്‍ കണ്ടിട്ടുണ്ട്. കൊലപാതകങ്ങളും, ആത്മഹത്യകളും, അപകടങ്ങളും അങ്ങനെ, നിരവധി കണ്ടു മറന്നു. മനസിനെ ഇന്നും വേട്ടയാടുന്ന ഒരു പരിശോധനയുണ്ട്. വിളറിയ മുഖമുള്ള ദൈന്യത നിറഞ്ഞുനില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ പരിശോധനയാണത്.

രണ്ട് ഉള്ളം കൈകളിലും ഇരു കൈപ്പത്തിക്ക് പുറമെയും പച്ചിലകള്‍ അരച്ച് ഇട്ടിരിക്കുന്നു. അവ നീക്കം ചെയ്ടപ്പോള്‍ കാണുന്നത് പൊള്ളി പഴുപ്പ് ബാധിച്ച മുറിവുകളാണ്. ഇതുപോലെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിയ പാടുകള്‍, ചിലതില്‍ പഴുപ്പും. ആന്തരാ അവയവ പരിശോദന കൂടുതല്‍ വേദനിപ്പിക്കുന്നതായിരുന്നു. വൃക്കകള്‍ ഏതാണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതം. ഇരു ശ്വാസകോശങ്ങളിലും ശക്തമായ അണുബാധയും. സാധാരണ ഗതിയില്‍ ഒരിക്കലും ഈ പ്രായത്തില്‍ ഇങ്ങനൊരവസ്ഥയുണ്ടാവില്ല. അതിനാലാണ് കൂടുതല്‍ അന്വേഷിച്ചത്.

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൃക്കകളെ ബാധിക്കുന്ന അസുഖത്തിന്റെ തുടക്കം കണ്ട് ജില്ല ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതാണ്. എന്നാല്‍ അവര്‍ മെഡിക്കല്‍ കോളേജില്‍ പോയില്ല, പകരം പോയത് ബന്ധുവായ ഒരു കപട ചികിത്സകന്റെയടുത്തേക്ക്. ഒറ്റമൂലിയും മന്ത്രവാദവുമാണ് ആളുടെ ചികിത്സ. ആ ചികിത്സയുടെ പരിണത ഫലമാണ് നമ്മള്‍ കണ്ടത്. ഒന്നിടവിട്ട ആഴ്ചയില്‍ ഹോമവും ചികിത്സയും. മനസിലായടത്തോളം അന്നത്തെ സാഹചര്യത്തില്‍ ചികിത്സിച്ച് ഭേദപ്പെടുത്താമായിരുന്ന അസുഖം. അസുഖം മൂര്‍ച്ഛിച്ച അവസ്ഥയില്‍ പോലും വൃക്കയിലൊന്ന് മാറ്റിവച്ചാല്‍ പൂര്‍ണ്ണമായും സാധാരണ ജീവിതം നയിക്കാമായിരുന്ന കുട്ടി.

ജീവനറ്റ ശരീരത്തില്‍ നിന്നും അവരുടെ മരണ കാരണം കണ്ടുപിടിക്കുന്നവരാണ് ഞങ്ങള്‍, അവരുടെ കഥകള്‍ ചുഴിഞ്ഞെടുക്കുന്നവരാണ് ഞങ്ങള്‍. മൃതശരീരത്തിലെ ശാസ്ത്രീയ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനായി ശ്രമിക്കുമ്പോളോ ആ കണ്ടെത്തലുകള്‍ കോടതിയെ അറിയിക്കുമ്പോളോ, മൊഴി നല്‍കുമ്പോളോ ഒരു തരി ആശങ്കയുണ്ടാവില്ല ഞങ്ങള്‍ക്ക്. എന്നാല്‍ ഈ കുട്ടി അനുഭവിച്ച ദുരിതങ്ങളിടക്കിടെ മനസിലേക്കോടിയെത്തും. അതൊരു വേദനയാണ്, എന്തോ കൊളുത്തിവലിക്കുന്ന പോലെയുള്ള വേദന. ചികിത്സിച്ച് മാറ്റാവുന്ന വൃക്കരോഗം ബാധിച്ചയാളില്‍ ഹോമം നടത്തുക, കര്‍പ്പൂരം കൊണ്ട് പൊള്ളിക്കുക, അവിടെ അണുബാധയുണ്ടാവുക, അതിനും ചികിത്സിക്കാതിരിക്കുക.

കുട്ടീ, നിന്നെ ഇല്ലായ്മ ചെയ്തത് നമ്മുടെ ഇടയിലുള്ള അന്ധവിശ്വാസങ്ങളാണ്. ആ തെറ്റിനെ തിരുത്താനാവാത്ത, അശാസ്ത്രീയതയെ ഇല്ലായ്മ ചെയ്യാനാകാത്ത ഞാനും കുറ്റവാളിയാണ്. ഈ കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് പത്തോളം സംഭവങ്ങളാണ് കേട്ടത്, ഒറ്റമൂലിയുടെയും ഹോമം നടത്തി ചരട് കെട്ടി അസുഖം മാറ്റാന്‍ പോകുന്നതിന്റെയും. ഒരിക്കല്‍ മാത്രം കണ്ട ആ മുഖം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല, കുട്ടീ… മാപ്പ്. അന്ധവിശ്വാസങ്ങളെ പുല്‍കുന്ന ഈ സമൂഹമാണ് നിന്നെ ഇല്ലായ്മ ചെയ്തത്.

ഇന്നിപ്പോള്‍ കേള്‍ക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. ‘ജീവന്‍ വെക്കുമെന്ന പ്രതീക്ഷയില്‍ ഭാര്യയും മക്കളും മൃതദേഹത്തിന് മൂന്ന് മാസം കാവലിരുന്നു’ എന്ന വാര്‍ത്ത. വായിച്ചിട്ട് അവിശ്വസനീയമായി തോന്നി. കാരണം മരണം സംഭവിച്ചാല്‍ താമസിയാതെ തന്നെ ജീര്‍ണ്ണിക്കല്‍ പ്രക്രിയ ആരംഭിക്കും. സാധാരണ ഗതിയില്‍ രഹസ്യമായി സൂക്ഷിക്കാന്‍ പ്രയാസമാണ്. മരണത്തിന് ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാല്‍ ഒരു പരിധിവരെയുള്ള അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

ശ്വാസോച്ഛാസം രക്തയോട്ടം തുടങ്ങിയവ നിലക്കും എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. മരണം സംഭവിച്ചധികം താമസിയാതെ തന്നെ കൃഷ്ണമണി (Pupil) വികസിക്കും എന്നും അറിയാമല്ലോ. ജീവനോടെയുണ്ടോ മരിച്ചോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള സസ്പെന്‍ഡഡ് അനിമേഷന്‍ (Suspended animation) എന്ന അവസ്ഥയുണ്ട്. Apparent Death എന്നും വിളിക്കാറുണ്ടിതിനെ. ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ ജൈവ പ്രവര്‍ത്തനങ്ങള്‍ എല്ലാം തിരിച്ചറിയാനാവാത്തത്ര മന്ദീഭവിക്കുകയാണ്. വെള്ളത്തില്‍ മുങ്ങുക, കറണ്ടടിക്കുക, സൂര്യാഘാതമേല്‍ക്കുക തുടങ്ങിയ അവസരങ്ങളില്‍ ഇതുസംഭവിക്കാം. ചിലപ്പോള്‍ നവജാത ശിശുക്കളില്‍ വിശദീകരിക്കാനാവാത്ത കാരണങ്ങളാലും ഇതുസംഭവിക്കാം.

Algor Mortis: 98.6°F ആണ് ജീവനുള്ളപ്പോള്‍ ശരീര താപനില എന്നറിയാമല്ലോ. മരണത്തിന് ശേഷം ശരീര താപനില അന്തരീക്ഷ താപനിലക്ക് തുല്യമാകും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് ശേഷം കുറച്ചുമണിക്കൂറുകള്‍ വരെ ശരീര താപനില കുറയില്ല. സൂര്യാഘാതം, ടെറ്റനസ്, കാഞ്ഞിരം വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന മരണങ്ങളിലാണിങ്ങനെ സംഭവിക്കുക. ഇത്തരം മരണങ്ങളില്‍ ശരീരത്തിലെ ജൈവപ്രകൃയകളിലൂടെ കൂടുതല്‍ താപം ഉദ്പാദിപ്പിക്കുന്നുണ്ട്.

Postmortem Staining: ഗുരുത്വാകര്‍ഷണം മൂലം മൃതശരീരത്തിലെ രക്തം ശരീരത്തിന്റെ അടിഭാഗത്തേക്കൊഴുകുകയും ആ ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. മരണം സംഭവിക്കുമ്പോള്‍ തന്നെ ഈ ഒഴുക്കാരംഭിക്കുന്നു. 2 രാ വ്യാസം മതിക്കുന്ന ഭാഗത്ത് ഈ നിറവ്യത്യാസം ഉണ്ടാവാന്‍ രണ്ടുമണിക്കൂര്‍ വേണ്ടിവരില്ല. എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന പല ഭാഗങ്ങള്‍ സംയോജിച്ച് ശരീരത്തിന്റെ കീഴ്ഭാഗം ആകമാനം നിറവ്യത്യാസമുണ്ടാകാന്‍ 6 മണിക്കൂര്‍ വരെയെടുക്കാം. ശരീരം അതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ 12 മണിക്കൂറിനകം സ്റ്റെയ്നിങ് കീഴ്ഭാഗത്ത് ഉറക്കുകയും ചെയ്യും. ഏകദേശ മരണസമയം കണ്ടുപിടിക്കാനും മരണ ശേഷം മൃതദേഹം മാറ്റിയിട്ടുണ്ടോ എന്നറിയാനും ചില സാഹചര്യങ്ങളില്‍ മരണ കാരണത്തിലേക്കുള്ള സൂചനകള്‍ ലഭിക്കുന്നതിനും പോസ്റ്റ് മോര്‍ട്ടം സ്റ്റെയ്നിംഗ് സഹായകമാകാറുണ്ട്. ഉദാഹരണമായി തൂങ്ങി മരിച്ച ഒരു ശരീരത്തില്‍ കൈകാലുകളുടെ താഴ്ഭാഗത്തായിരിക്കും ഈ നിറവ്യത്യാസം.

Primary Flaccidity: മരണം സംഭവിച്ചയുടനെ തന്നെ ശരീരത്തിലെ മാംസപേശികളുടെ മുറുക്കം ഇല്ലാതാവുകയും അവ തളരുകയും ചെയ്യും. കീഴ്ത്താടി താഴോട്ടാകുകയും സന്ധികള്‍ അയവുള്ളതാവുകയും ചെയ്യും. പേശികളിലെ അഠജ ക്ഷയിക്കുന്നത് വരെ ഈ തളര്‍ച്ച നീണ്ടുനില്‍ക്കും. ഈ അവസ്ഥയുടെ നല്ലൊരു പ്രദര്‍ശനമാണ് ങശരവലഹമിഴലഹീയുടെ പ്രശസ്ത ശില്പമായ ജശലമേ.

Rigor mortis: മാംസപേശികളുടെ തളര്‍ച്ച മാറി കാഠിന്യം പ്രാപിക്കുന്ന അവസ്ഥയാണിത്. പേശികളിലെ അഠജ ശോഷിക്കുന്നതാണ് കാരണം. ശരീരത്തിലെ എല്ലാ തരം പേശികളിലും റൈഗര്‍ ബാധിക്കും. വലുപ്പത്തില്‍ ചെറിയ കൂട്ടം പേശികളിലാണ് വ്യത്യാസം ആദ്യം തിരിച്ചറിയാനാകുക. ശരീരത്തില്‍ ആദ്യമായി ബാധിക്കുക ഹൃദയ പേശികളെയാണ്. ശരീരത്തിന് പുറത്താദ്യം ബാധിക്കുന്നത് കണ്‍പോളകളിലാണ്. തല മുതല്‍ പാദംവരെ ക്രമമായാണ് കാഠിന്യം കാണപ്പെടുക. തലയിലും കഴുത്തിലും 2 മണിക്കൂര്‍ കൊണ്ടും കൈകളില്‍ 4 മണിക്കൂര്‍ കൊണ്ടും കാലുകളില്‍ 6 മണിക്കൂര്‍ കൊണ്ടും റൈഗര്‍ ഉണ്ടാവും. ബലം പ്രയോഗിച്ചാല്‍ സന്ധികളിലെ ഈ കാഠിന്യം ഇല്ലാതാക്കാം. ഒരിക്കല്‍ കാഠിന്യം ഇല്ലാതായാല്‍ വീണ്ടും രൂപപ്പെടില്ല.

ബലം പ്രയോഗിച്ചില്ലെങ്കിലും ഈ കാഠിന്യം സ്വാഭാവികമായി ഇല്ലാതാവും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ 18 മണിക്കൂര്‍ മുതല്‍ ഈ തളര്‍ച്ച ആരംഭിക്കും. ഏതാണ്ട് 36 – 48 മണിക്കൂര്‍ കൊണ്ട് ശരീരത്തിലെ സന്ധികളും പേശികളും പൂര്‍ണ്ണമായി തളരും. കാഠിന്യം രൂപപ്പെടുന്ന അതേ ക്രമത്തിലാണ് ഇതില്ലാതാവുന്നതും, അതായത് ഉച്ചിമുതല്‍ പാദം വരെ. ശൈത്യകാലത്ത് റൈഗര്‍ മോര്‍ട്ടിസ് കൂടുതല്‍ സാവകാശം മാത്രമേ ഇല്ലാതാവുകയുള്ളൂ. മരണസമയം കണ്ടുപിടിക്കാനും ചില സാഹചര്യങ്ങളില്‍ മരണ കാരണത്തിലേക്കുള്ള സൂചനകള്‍ ലഭിക്കുന്നതിനും റൈഗര്‍ മോര്‍ട്ടിസ് സഹായകരമാണ്.

Cadaveric Spasm: വളരെ വിരളമായി മാത്രം കാണുന്ന ഒരു പ്രക്രിയയാണിത്. മരണശേഷം സാധാരണയുണ്ടാവുന്ന തളര്‍ച്ച ഇല്ലാതെ ഒരു കൂട്ടം പേശികളില്‍ കാഠിന്യം അനുഭവപ്പെടുന്നു. അക്രമാസക്തമായ/ തീക്ഷണമായ (Violent) മരണങ്ങളിലാണ് ഇത് കാണുക. ഉദാഹരണമായി തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്യുന്ന ആളുടെ കയ്യില്‍ തോക്ക് ബലമായി പിടിച്ചിരിക്കുന്നതായി കാണുക, മുങ്ങിമരിച്ചവരുടെ കയ്യില്‍ ചെടികളും മറ്റും ബലമായി പിടിച്ചിരിക്കുന്നതായി കാണുക, തുടങ്ങിയവ.

സൂക്ഷ്മജീവികളുടെ, പ്രധാനമായും ബാക്ടീരിയകളുടെ പ്രവര്‍ത്തനം കൊണ്ട് മൃതദേഹം ജീര്‍ണ്ണിക്കാനാരംഭിക്കുന്നു. ശരീരത്തിലെ കലകളും കോശങ്ങളും അവയിലെ അന്നജവും കൊഴുപ്പും മാംസ്യവും മറ്റും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, അമോണിയ, മീഥേന്‍ തുടങ്ങിയ വാതകങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. കൂടുതലായും കുടലിലാണ് ഇതുണ്ടാവുന്നത്. വയറ്, വൃഷണസഞ്ചി എന്നിവ വീര്‍ക്കുകയും മുഖം ചീര്‍ക്കുകയും നാക്ക് പുറത്തേക്കുതള്ളുകയും ചെയ്യുന്നത് ഈ വാതകങ്ങള്‍ ഉണ്ടാവുന്നതിനാലാണ്. ചൂടുകാലത്ത് 12 മണിക്കൂറിന് ശേഷം കുടലുകളില്‍ ഈ വാതകങ്ങള്‍ രൂപപ്പെടാനാരംഭിക്കും.

24 – 36 മണിക്കൂര്‍ സമയം കൊണ്ട് ഈ ഗ്യാസ് രൂപീകരണം മൂലം ശരീരം ചീര്‍ക്കുകയും നാക്കും കണ്ണും പുറത്തേക്ക് തള്ളുകയും ചെയ്യാം. ഈ മര്‍ദ്ദം മൂലം മൂക്കില്‍ നിന്നും വായില്‍ നിന്നും ചുവന്ന ദ്രാവകം പുറത്തേക്ക് വരികയും ചെയ്യാം. കൂടാതെ അഴുകുന്നതിന്റെ അസുഖകരമായ ഗന്ധവും ഉണ്ടാകാം. മരണത്തിന് 24 മണിക്കൂറിന് ശേഷം ശരീരത്തിലെ ചര്‍മ്മത്തില്‍ അവിടിവിടെയായി കുമിളകള്‍ രൂപപ്പെടുകയും ചര്‍മ്മം ഇളകുകയും കൈപ്പത്തിയിലെയും പാഠത്തിലെയും കട്ടിയുള്ള ചര്‍മ്മഭാഗം വരെ ഇളകുകയും ചെയ്യും. 72 മണിക്കൂര്‍ കഴിയുന്നതോടെ തലമുടി തലയില്‍ നിന്നും വിട്ടുപോകാന്‍ തുടങ്ങും.

കൂടാതെ ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങുകയും ചെയ്യും. ഏറ്റവും ആദ്യം നിറം മാറുന്നത് അടിവയറിന്റെ വലതുഭാഗത്തായിരിക്കും. മരണ ശേഷം ഏതാണ്ട് 18 മുതല്‍ ഈ ഭാഗത്ത് പച്ച നിറം ആകാന്‍ തുടങ്ങും. ബാക്ടീരിയകളാല്‍ സമ്പന്നമായ ഇമലരൗാത്തോട് ചേര്‍ന്നിരിക്കുന്ന ഭാഗമായതിനാലാണിത്. കൂടുതല്‍ സമയം കഴിയുമ്പോള്‍ ശരീരം ആസകലം പച്ചനിറം ബാധിക്കുകയും അതുപിന്നീട് പച്ച കലര്‍ന്ന കറുപ്പാകുകയും ചെയ്യും.

Marbling: രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകള്‍ സൃഷ്ടിക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് ഹീമോഗ്ലോബിന്‍ രൂപാന്തരം പ്രാപിച്ചുണ്ടായ Methemoglobin-നുമായി കൂടിച്ചേര്‍ന്ന് Sulphmethemoglobin ഉണ്ടാവുന്നു. ബ്രാഞ്ചുകളായി പിരിയുന്ന രക്തക്കുഴലുകളില്‍ പച്ച നിറത്തിലുള്ള ഈ സംയുക്തം ഉള്ളതിനാല്‍ കാഴ്ചയില്‍ മാര്‍ബിള്‍ പോലെ തോന്നിക്കുന്നു. മരണത്തിന് 36 മണിക്കൂര്‍ ശേഷമേ മാര്‍ബ്ലിംഗ് ഉണ്ടാവുകയുള്ളൂ. തോള്‍, തുട, കൈകാലുകളുടെ പുറം ഭാഗം എന്നിവിടങ്ങളിലാണ് ആദ്യമായി കാണപ്പെടുക.

ഇതോടൊപ്പം തന്നെ ആന്തരാവയവങ്ങളും ജീര്‍ണ്ണിക്കും. പുരുഷന്മാരില്‍ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയും (Prostate gland) സ്ത്രീകളില്‍ ഗര്‍ഭപാത്രവുമാണ് (Uterus) ഏറ്റവും അവസാനം അഴുകുന്ന ആന്തരാവയവങ്ങള്‍. 12 മണിക്കൂറിന് ശേഷം ശ്വാസനാളിയുടെയും (Larynx and trachea) മഹാധമനിയുടെയും (Aorta) ഉള്‍വശം പിങ്ക് കലര്‍ന്ന ചുവപ്പുനിറമാകുന്നു. രണ്ട് ദിവസം കൊണ്ട് പ്ലീഹ (Spleen) കുഴമ്പുരൂപത്തിലാകാം. മരണത്തിന് 36 മണിക്കൂറിന് ശേഷം കരള്‍ (Liver) മൃദുവാകുകയും ശേഷം തേനീച്ചക്കൂട് (Honey-comb appearance) പോലെ ആവുകയും ചെയ്യും. ശ്വാസകോശം (Lungs) കുറച്ചുദിവസങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചു ചുരുങ്ങി ഒരു കറുത്ത പിണ്ഡമായി മാറും. തലച്ചോര്‍ 3 മുതല്‍ 5 ദിവസം കൊണ്ട് പച്ച കലര്‍ന്ന നരച്ച നിറത്തിലുള്ള ദ്രാവക രൂപത്തിലാവും. ഹൃദയം, വൃക്ക തുടങ്ങി ആന്തരാവയവങ്ങള്‍ എല്ലാം മൃദുവാകുകയും ജീര്‍ണ്ണിക്കുകയും ചെയ്യുന്നു. എന്നാല്‍ മൂത്രസഞ്ചി താരതമ്യേന സാവകാശം മാത്രമേ അഴുകുകയുള്ളൂ.

പുഴുക്കള്‍ അരിക്കുന്ന മൃതദേഹം കണ്ടിട്ടുണ്ടോ ? ഇതും ജീര്‍ണ്ണിക്കുന്നതിന്റെ ഭാഗമാണ്. ഉറുമ്പാണ് മൃതശരീരത്തില്‍ ആദ്യമായെത്താന്‍ സാധ്യതയുള്ള ഷഡ്പദം. മരണത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഉറുമ്പിനെ കാണാറുണ്ട്. മരണത്തിന് ശേഷം അധികം താമസമില്ലാതെ തന്നെ ഈച്ചകളും മറ്റും മുട്ടയിടും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മുട്ടകളില്‍ നിന്നും പുഴുക്കള്‍ ഉണ്ടാവുകയും 36 – 48 മണിക്കൂര്‍ കൊണ്ട് അവ ശരീരത്തില്‍ ഇഴയുന്നത് കാണാന്‍ സാധിക്കുകയും ചെയ്യും. പല തരം ഈച്ചകളുടെ മുട്ടകളില്‍ നിന്നും പല സമയത്താണ് പുഴുക്കളുണ്ടാവുന്നത്. 10 ദിവസത്തിന് ശേഷമാണ് സാധാരണ ശരീരത്തില്‍ വണ്ടുകള്‍ കാണാനാവുക.

Adipocere: ജീര്‍ണ്ണിക്കല്‍ പ്രക്രിയയില്‍ അത്ര സാധാരണമല്ലാത്ത ഒന്നാണ് അഡിപ്പോസിയര്‍. ശരീരത്തിലെ തൊലി ഇല്ലാതായി ആ ഭാഗത്ത് സോപ്പ് തേച്ചതുപോലെ കാണപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പ് ഫാറ്റിആസിഡുകള്‍ ആയി മാറുന്നു, ഇവയില്‍ ഗ്ലിസറോള്‍ കൂടിചേര്‍ന്നാണ് അഡിപ്പോസിയര്‍ രൂപപ്പെടുന്നത്. മുഖം, വയര്‍, മാറിടം, പൃഷ്ഠഭാഗം, തുടകള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി കാണാറ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ 5 ദിവസം കൊണ്ട് തന്നെ അഡിപ്പോസിയര്‍ ഉണ്ടാവുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ മിതശീതോഷ്ണ മേഖലകളില്‍ 3 ആഴ്ചയെങ്കിലും വേണം ഇത് രൂപപ്പെടാന്‍. ഒരിക്കല്‍ രൂപപ്പെട്ടാല്‍ വളരെയേറെ നാള്‍ ശരീരത്തില്‍ കൂടുതല്‍ അഴുകല്‍ സംഭവിക്കില്ല.

Mummification: ഇതും വളരെ വിരളമായേ കാണാറുള്ളൂ. ഈജിപ്തില്‍ മരണമടഞ്ഞ രാജാക്കന്മാരെ മമ്മികളായി സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടില്ലേ. ഏതാണ്ട് അതെ കാര്യങ്ങളാണ് ഇവിടെയും സംഭവിക്കുന്നത്. ശരീരത്തിലെ ജലാംശം പൂര്‍ണ്ണമായി നഷ്ടപ്പെട്ട് ശരീരഭാഗങ്ങള്‍ ഉണങ്ങി വരണ്ട അവസ്ഥയിലാകുന്നു. ശാരീരികഘടനയും പ്രത്യേകതകളും നഷ്ടപ്പെടുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാലും വ്യക്തിയെ തിരിച്ചറിയാന്‍ സാധിക്കും. ഉയര്‍ന്ന അന്തരീക്ഷ താപനിലയും വരണ്ട കാലാവസ്ഥയും അത്യാവശ്യമാണിതിന്. മരണ ശേഷം ഏറ്റവും കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണം ശരീരം മമ്മി ആയിമാറാന്‍. ശരീരം അസ്ഥികള്‍ മാത്രമായി മാറാന്‍ ഏതാണ്ട് ഒരു വര്‍ഷം വേണമെന്നാണ് മതിപ്പ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതില്‍ വ്യത്യാസം ഉള്ളതായി കണ്ടിട്ടുണ്ട്.

അന്തരീക്ഷ താപനില, അന്തരീക്ഷത്തിലെ ഈര്‍പ്പം, മൃതശരീരത്തിലെ വസ്ത്രം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മരണ കാരണം, ശരീരം സ്ഥിതിചെയ്യുന്നത് കരയിലോ വെള്ളത്തിലോ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ശരീരത്തിന്റെ ജീര്‍ണ്ണിക്കലിനെ ബാധിക്കുന്നു. വായു സഞ്ചാരം ഉള്ള സ്ഥലത്തായിരിക്കും ഏറ്റവും വേഗതയില്‍ ഇത് സംഭവിക്കുക, അതിന്റെ ഇരട്ടി സമയം കൊണ്ടേ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ശരീരത്തില്‍ അതേ വ്യത്യാസങ്ങള്‍ ഉണ്ടാവൂ, ആഴത്തില്‍ കുഴിച്ചിടുന്ന ശരീരങ്ങളില്‍ എട്ട് മടങ്ങ് സമയവും വേണം അതേ വ്യത്യാസങ്ങള്‍ ഉണ്ടാവാന്‍. തണുത്ത കാലാവസ്ഥയില്‍ ഈ വിവരിച്ചിരിക്കുന്ന ജീര്‍ണ്ണിക്കല്‍ പ്രക്രിയ എല്ലാം മന്ദഗതിയിലാവും. 4°C-Â താഴെയാണ് താപനിലയെങ്കില്‍ ശരീരത്തിനുണ്ടാകാവുന്ന വ്യത്യാസങ്ങള്‍ വളരെ കുറവായിരിക്കും, ഏതാണ്ട് തടയുന്നതിന് തുല്യം.

മതമോ ജാതിയോ ഈ പ്രക്രിയകളില്‍ മാറ്റങ്ങളുണ്ടാക്കില്ല. ഹോമമോ മന്ത്രവാദമോ ഒന്നും ഈ പ്രക്രിയയില്‍ മാറ്റങ്ങളുണ്ടാക്കില്ല. മരണം ഒരു യാഥാര്‍ത്ഥ്യമാണ്. ജനിച്ചാല്‍ ഒരിക്കല്‍ മരണം സംഭവിക്കും. അസുഖങ്ങള്‍ ഉണ്ടായാല്‍ ശാസ്ത്രീയമായ ചികിത്സ നല്‍കുക എന്നതാണ് പ്രധാനം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെയുണ്ടായ ചില കണ്ടുപിടുത്തങ്ങള്‍ മൂലം ചില അസുഖങ്ങള്‍ വരുന്നത് തടയാനാകും, വാക്‌സിനുകളുടെ ഉപയോഗത്തിലൂടെ. ശരിയായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാവും. അങ്ങിനെയാണ് മനുഷ്യ സമൂഹത്തിന്റെ ശരാശരി ആയുസ് പണ്ടത്തേതിനേക്കാള്‍ വര്‍ദ്ധിച്ചത്. പൗരാണികതയുടെ പേരില്‍ ഹോമവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ ആരോഗ്യ കാര്യങ്ങളിലും ഒരു തിരിച്ചുപോക്കുണ്ടാവും.

ഹോമമോ മന്ത്രവാദമോ നടത്തിയാല്‍ മരിച്ചവര്‍ തിരികെ വരില്ല. അടുപ്പമുള്ളവരുടെ വേര്‍പാട് എപ്പോളും വേദനാജനകമാണ്. അതിനാല്‍ മരിച്ചവര്‍ തിരികെ വരണം അല്ലെങ്കില്‍ മരിക്കാതിരുന്നെങ്കില്‍ എന്ന ചിന്ത ബന്ധുക്കള്‍ക്കുണ്ടാവാം. മരണത്തെ അംഗീകരിക്കാനുള്ള വിമുഖതയും ഉണ്ടാവാം. ദുഃഖം ഉണ്ടാവുക എന്നതും സ്വാഭാവികം മാത്രമാണ്. ഇത്തരം ദുഃഖപ്രകടനങ്ങള്‍ക്ക് (Grief Reaction) പല ഘട്ടങ്ങള്‍ ഉണ്ട്. മണിക്കൂറുകള്‍ മുതല്‍ ചിലപ്പോള്‍ ചുരുങ്ങിയ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കാവുന്ന ആദ്യഘട്ടത്തില്‍ മരണത്തെ നിരാകരിക്കുക എന്നതാണ് സംഭവിക്കുന്നത്. വൈകാരികമായ പ്രതികരണങ്ങള്‍ ഇല്ലാതിരിക്കുക എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത.

ദിവസങ്ങള്‍ മുതല്‍ ആറ് മാസം വരെയൊക്കെ നീണ്ടുനില്‍ക്കാവുന്നതാണ് രണ്ടാമത്തെ ഘട്ടം. അതിയായ വ്യസനം, ഉത്ക്കണ്ഠ, ഏകാന്തത, കരച്ചില്‍, മരണമടഞ്ഞ ആളെക്കുറിച്ചുള്ള ചിന്തകള്‍ അലയടിക്കുക, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, അസ്വസ്ഥമായിരിക്കുക തുടങ്ങിയവയാണ് ഈ ഘട്ടത്തിലെ പ്രത്യേകതകള്‍. മരിച്ചയാള്‍ക്ക് വേണ്ടി ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്തില്ല എന്ന കുറ്റബോധവും അതില്‍ നിന്നുടലെടുക്കുന്ന ക്രോധവും ഈ ഘട്ടത്തിലുണ്ടാവാം. ബന്ധുക്കളോ ഡോക്ടറോ ആശുപത്രിയെ ശരിയായ ചികിത്സ നല്‍കാന്‍ സഹായിച്ചില്ലെന്ന തോന്നലും ആരോപണവും ഈ ഘട്ടത്തില്‍ ഉണ്ടാവാം. മരണമടഞ്ഞ ആളുടെ ശബ്ദം കേള്‍ക്കുന്നു, ആളെ കാണുന്നു എന്നീ തോന്നലുകളും ഉണ്ടാവാം.

മൂന്നാമത്തെ ഘട്ടം ആഴ്ചകള്‍ മുതല്‍ കുറച്ചു മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കാവുന്നതാണ്. ഈ കാലയളവില്‍ വ്യസനത്തിന്റെ തോത് കുറയുകയും വ്യക്തി സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു. വേര്‍പിരിഞ്ഞ ആളോടൊത്തുള്ള സന്തോഷകരമായ ഓര്‍മ്മകള്‍ ചിലപ്പോള്‍ അയവിറക്കാറുണ്ടാവും എന്നുമാത്രം. താത്ക്കാലികമായി ഈ ദുഃഖം തിരികെ വരുന്നതും അസ്വാഭാവികമല്ല. മരണത്തിന്റെ വാര്‍ഷികത്തില്‍ ഇങ്ങനെ സംഭവിക്കാം. പക്ഷേ, അധിക കാലം നീണ്ടുനില്‍ക്കുകയില്ല.

ആറ് മാസത്തിലധികം ഈ ദുഃഖം നീണ്ടുനിന്നാലോ ദുഖത്തിന്റെ പ്രതികരണങ്ങളുടെ കാഠിന്യം മേല്‍വിവരിച്ചതിനേക്കാള്‍ അധികാരിച്ചാലോ (Abnormal or Pathological Grief) ഒരു ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്. ആത്മഹത്യാ സാധ്യതകളുള്ള വിഷാദാവസ്ഥ പോലും ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളിക്കളയരുത്. ദുഃഖത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടാവുന്ന ക്രോധത്തെയും മരണം എന്നതിനെ നിരാകരിക്കുന്ന അവസ്ഥയെയും മുതലെടുക്കുന്ന അശാസ്ത്രീയത ഇന്നും ഹോമങ്ങളുടെയും മന്ത്രവാദങ്ങളുടെയും പേരില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടമാടിയിരുന്നു.

ഇന്നും, ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഈ കാലഘട്ടത്തിലും അതൊക്കെ ആവര്‍ത്തിക്കപ്പെടുന്നു എങ്കില്‍ തെറ്റുകള്‍ സംഭവിച്ചത് എവിടെ എന്ന് നാം ചിന്തിക്കണം. ഒരു വ്യക്തിയേയോ കുടുംബത്തെയോ മാത്രമായി കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. സമൂഹത്തിന്റെ ശാസ്ത്ര അവബോധമില്ലായ്മയാണ് ഇത്തരം ചിന്തകള്‍ വളര്‍ത്തുന്നത്. റോക്കറ്റ് ബഹിരാകാശത്തേക്കയക്കുമ്പോള്‍ തേങ്ങാ ഉടക്കുന്നതും ഹോമം നടത്തുന്നതും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ സ്ഥാനം ഏല്‍ക്കുന്ന അവസരത്തില്‍ ഹോമം നടത്തുന്നതും നല്‍കുന്ന സന്ദേശങ്ങള്‍ തെറ്റാണ്. ആചാരങ്ങളുടെ പേരിലായാലും ഇങ്ങനെ പടരുന്ന അശാസ്ത്രീയത സാധാരണക്കാരെ നിസ്സഹായരാക്കും. മരണം സംഭവിച്ചാല്‍ പോലും ചൂഷണം ചെയ്യപ്പെടാന്‍ നിന്നുകൊടുക്കുന്ന അവസ്ഥയുണ്ടാകും. മാറ്റമുണ്ടാക്കേണ്ടത് സമൂഹത്തില്‍ നിന്നാണ്. ഞാനും ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിന്നും …

Related posts