ബാങ്കോക്ക്: സ്നേഹവും കാരുണ്യവും മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കാണ് ഉള്ളതെന്നതിന് മറ്റൊരു തെളിവുകൂടി. വെള്ളച്ചാട്ടത്തിൽ നിന്ന് പരസ്പരം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തായ്ലൻഡിൽ ആറ് കാട്ടാനകൾ ചത്തു. തായ്ലൻഡിലെ ഖാവോ യായി ദേശീയോദ്യാനത്തിലാണ് സംഭവം. വെള്ളച്ചാട്ടത്തിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ടാണ് ആനകൾ ചെരിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
നഖോൺ റച്ചാസിമ പ്രവിശ്യയിലെ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തിൽ ശനിയാഴ്ചയാണ് സംഭവം. വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ മൂന്നു വയസുള്ള കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. ശക്തമായ ഒഴുക്കിൽ മരച്ചില്ലകൾ ഉപയോഗിച്ച് ആനകൾ പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഒഴുക്കിൽ മല്ലടിച്ച രണ്ടു ആനകളെ തായ് അധികൃതരെത്തി രക്ഷിച്ചു.
രാജ്യത്തെ ഏറ്റവും ഉയരമേറിയതും ആകർഷകവുമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഹിയോ നരോക്ക്. നരകത്തിലേക്കുള്ള വീഴ്ച എന്ന പേരുള്ള ഈ വെള്ളച്ചാട്ടത്തിന് സമാനമായ സംഭവങ്ങളുടെ ചരിത്രമുണ്ട്. 1992ൽ വെള്ളച്ചാട്ടത്തിൽപ്പെട്ട് എട്ടു ആനകൾ ചത്ത സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു.
തായ്ലൻഡിൽ ഏഴായിരത്തോളം ഏഷ്യൻ ആനകൾ ഉള്ളതായാണ് കണക്ക്. 2,168 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഖാവോ യായി ഉദ്യാനത്തിൽ മുന്നൂറോളം കാട്ടാനകളാണ് വസിക്കുന്നത്.