മുണ്ടു മുറുക്കിയുടുക്കല്‍ എങ്ങനുണ്ട്…എങ്ങനുണ്ട് ! 10000 രൂപ പോലും ലഭിക്കാതെ പ്രളയ ബാധിതര്‍ വലയുമ്പോള്‍ മുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷം…

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിലും ഇക്കൊല്ലത്തെ വെള്ളപ്പൊക്കം-ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും നൂറുകണക്കിനുപേര്‍ കിടപ്പാടം നഷ്ടപ്പെട്ട വലയുമ്പോഴാണു ജനങ്ങളുടെ നികുതിപ്പണം മുടക്കി മന്ത്രിമാര്‍ക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മന്ത്രിമന്ദിരങ്ങളും ഓഫീസുകളും മോടിപിടിപ്പിക്കേണ്ടെന്നായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴുള്ള തീരുമാനം. എന്നാല്‍, മുഖ്യമന്ത്രിയുടെതന്നെ ഓഫീസ് നവീകരിച്ച് പൊതുഭരണവകുപ്പ് ആ തീരുമാനം തിരുത്തി. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷത്തോളം രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശാലമാക്കാനാണു മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍നിന്നു മാറ്റുന്നത്.

നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസിനായി നീക്കിവയ്ക്കുന്നുവെന്നാണു പൊതുഭരണവകുപ്പിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം 39 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സെക്രട്ടേറിയറ്റ് അനക്സില്‍ മന്ത്രി മൊയ്തീന്റെ പുതിയ ഓഫീസ് സജ്ജീകരിക്കാന്‍ 40.47 ലക്ഷം രൂപ ഒഴുക്കി. പൊതുമരാമത്തുവകുപ്പിന്റെ മേല്‍നോട്ടത്തില്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണു നവീകരണക്കരാര്‍.

മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഇല്ലാതെയാണു സി.പി.എം. നിയന്ത്രണത്തിലുള്ള സൊെസെറ്റിക്കു കരാര്‍ നല്‍കിയത്. നിയമസഭയുടെ ഡിജിറ്റല്‍വത്കരണച്ചുമതലയും ഈ സൊസൈറ്റിക്കാണ്. പ്രളയബാധിതരില്‍ മിക്കവര്‍ക്കും അടിയന്തരസഹായമായ 10,000 രൂപപോലും ലഭിച്ചിട്ടില്ലെങ്കിലും, പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) ഓഫീസ് ഒരുക്കാന്‍ 88.05 ലക്ഷം രൂപ മുടക്കി. സെക്രട്ടേറിയറ്റിലെയും അനക്സ് മന്ദിരങ്ങളിലെയും സൗകര്യങ്ങള്‍ പോരെന്നുപറഞ്ഞ്, സ്വകാര്യവ്യക്തിയുടെ കെട്ടിടം (കാല്‍സര്‍ ഹീതര്‍ ടവര്‍) അഞ്ചുവര്‍ഷത്തേക്കു വാടകയ്ക്കെടുത്താണ് ഓഫീസ് ഒരുക്കിയത്.

സെക്രട്ടേറിയറ്റ് അനക്സ്-2 മന്ദിരത്തില്‍ രണ്ടരക്കോടിയുടെ സി.സി. ടിവി ക്യാമറകള്‍ ഘടിപ്പിച്ചതും മാസങ്ങള്‍ക്കു മുമ്പാണ്. സിപിഐയെ തൃപ്തിപ്പെടുത്താന്‍ ചീഫ് വിപ്പ് പദവി പുനസൃഷ്ടിച്ചതോടെ അഞ്ചുകോടിയുടെ അധികച്ചെലവാണ് സര്‍ക്കാര്‍ ഖജനാവിനു വരുത്തിവച്ചത്. മന്ത്രിമാര്‍ക്കു പുറമേ, കാബിനറ്റ് പദവിയുള്ള നാലുപേര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സി.പി.എം. നേതാവ് എ. സമ്പത്തിനെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചതാണ് ഏറ്റവും ഒടുവിലത്തെ കാബിനറ്റ് റാങ്ക് നിയമനം. െഹെക്കോടതിയിലെ കേസുകളുടെ മേല്‍നോട്ടത്തിനായി വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ ലെയ്സണ്‍ ഓഫീസറായി ഉയര്‍ന്നശമ്പളത്തില്‍ നിയമിച്ചതും പ്രളയകാലത്തുതന്നെ. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് അടുത്തുടെ രണ്ട് പുതിയ ഇന്നോവാ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 45 ലക്ഷം രൂപ അനുവദിച്ചത്. ‘ഇങ്ങനെയുള്ള’ ചെലവു ചുരുക്കല്‍ തുടര്‍ന്നാല്‍ ഖജനാവ് കാലിയാകാന്‍ അധികം കാലതാമസമുണ്ടാവില്ലെന്നു ചുരുക്കം.

Related posts