തൊഴിലുറപ്പ് കുടിശിക വിതരണം വൈകുന്നു; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ആരോപണം

KKD-THOZHILURUPUകോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയെടുത്ത തൊഴിലാളികള്‍ക്കുള്ള കൂലി കുടിശിക വിതരണം വൈകുന്നു. കുടിശിക വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്കൊന്നും തുക ലഭിച്ചിട്ടില്ല. അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിനു ബാങ്കില്‍ നേരിടുന്ന കാലതാമസമാണ് അധികൃതര്‍ നിരത്തുന്ന കാരണം.

തിരുവന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ശാഖ വഴിയാണ് അക്കൗണ്ടിലേക്ക് പണമയക്കുക. അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് കുടിശിക വൈകിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വോട്ടെടുപ്പ് ദിനത്തോടനുബന്ധിച്ച് തുക വിതരണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണ് സര്‍ക്കാരെന്നാണ് ആക്ഷേപം.

കോഴിക്കോട് ജില്ലയില്‍ മാത്രം 33 കോടിയോളം രൂപ വിതരണത്തിനു അനുവദിച്ചിട്ടുണ്ട്. ഇത് ഒരാഴ്ചയ്ക്കകം അക്കൗണ്ടില്‍ എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ 4.66 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. ഇതില്‍ 2.87 ലക്ഷം സ്ത്രീ തൊഴിലാളികളാണ്. 2.79 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

Related posts