കലുങ്കുനിര്‍മാണം തുടങ്ങിയില്ല; അന്ത്യയാത്രയ്ക്ക് താത്കാലിക പലകപ്പാലം

ktm-maranamകുമരകം: വാഹനഗതാഗതയോഗ്യമായ കലുങ്ക് നിര്‍മാണം പ്രതീക്ഷിച്ചിരുന്ന കുമരകം തെക്കുംഭാഗത്ത് യോഗ്യാവീട്ടില്‍ ഏബ്രഹാം ഫിലിപ്പിന് (53) അന്ത്യയാത്ര നാട്ടുകാര്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ. രണ്ടു വര്‍ഷം മുമ്പ് 16 ലക്ഷം രൂപയ്ക്ക് ആറു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് കരാര്‍ നല്കിയെങ്കിലും കലുങ്ക് നിര്‍മാണം ഇതുവരെ തുടങ്ങുകപോലും ചെയ്തിട്ടില്ല.  ഇതോടെ തട്ടുകളം നിവാസികള്‍ക്ക് നസ്രത്തുപള്ളി റോഡിലെത്താന്‍ മാര്‍ഗമില്ലാതായി.

മാതൃക-തട്ടുകളം പാലത്തിനു വിനയായത് തോട്ടില്‍ മുട്ടിട്ടു പാലത്തിന്റെ തൂണുകള്‍ വാര്‍ക്കുമ്പോള്‍ ജലഗതാഗതം തടസപ്പെടുമെന്നും ഇതു കായലില്‍ പണിയെടുക്കുന്ന തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടും തുടര്‍ന്നുണ്ടായ സമരവുമായിരുന്നു.

സംഭവത്തില്‍ കോടതിയും കളക്ടറും ഇടപെട്ടെങ്കിലും പാലം പണി നടന്നില്ല.  യോഗ്യാവീട്ടില്‍ ഏബ്രഹാം ഫിലിപ്പിന്റെ പാലത്തിനായുള്ള കാത്തിരിപ്പിനു ഫലംകാണാനായില്ല.  കഴിഞ്ഞ ദിവസം മരിച്ച ഏബ്രഹാം ഫിലിപ്പിന്റെ മൃതദേഹം വീട്ടിലെത്തിക്കാനും  പള്ളിയിലേക്കു  കൊണ്ടുപോകാനും  സമീപവാസികള്‍ സംഘടിച്ചു താത്കാലിക പാലം നിര്‍മിക്കുകയായിരുന്നു.

Related posts