ബിപി നോക്കാന്‍ റഡാര്‍!

bp1കപ്പലുകള്‍, വിമാനങ്ങള്‍, അമിതവേഗത്തില്‍ പായുവാഹനങ്ങള്‍ എന്നിവയയെല്ലാം ട്രാക്ക് ചെയ്യാന്‍ റഡാറുകള്‍ ഉപയോഗിക്കാറുണ്ടല്ലോ. പലതരം പ്രവൃത്തികള്‍ ചെയ്യാന്‍ വ്യത്യസ്തയിനം റഡാറുകളാണ് ഉപയോഗപ്പെടുത്തുക. ഇതാ, രക്തസമ്മര്‍ദ്ദം അളക്കാനും റഡാര്‍ എത്തുന്നു!.

ഒട്ടുമിക്കയാളുകളെയും അലോസരപ്പെടുത്തുന്ന, ജീവനുതന്നെ ഭീഷണിയാകുന്ന പ്രശ്‌നമാണ് രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍. സ്ഥിരമായി മരുന്നുകഴിച്ചും ഭക്ഷണം ക്രമീകരിച്ചുമൊക്കെയാണ് ഈ പ്രശ്‌നം ലഘൂകരിക്കുക. കൃത്യമായി രക്തസമ്മര്‍ദ്ദം അഥവാ ബിപി പരിശോധിച്ചുകൊണ്ടിരിക്കുകയും വേണം. വീടുകളില്‍ ഉപയോഗിക്കാവുന്നതരം രക്തസമ്മര്‍ദ്ദമാപിനികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. എന്നാലത് കൊണ്ടുനടക്കല്‍ ശ്രമകരമായ ജോലിയാണ്. ബിപി നോക്കല്‍ അത്ര വേഗത്തില്‍ ചെയ്യാനുമാകില്ല. തുടര്‍ച്ചയായുള്ള സമയങ്ങളില്‍ സമ്മര്‍ദ്ദം അളക്കുകയും സാധ്യമല്ല.

ബ്ലമിയോ എന്ന സ്റ്റാര്‍ട്ട്അപ് ആണ് ഈ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ റഡാറിനെ പ്രയോജനപ്പെടുത്തുന്നത്. രക്തസമ്മര്‍ദ്ദം അളക്കാന്‍ ഒരു പുതിയ സാങ്കേതികവിദ്യയാണ് അവര്‍ പരീക്ഷിക്കുന്നത്. വളരെ എളുപ്പത്തില്‍, വേഗത്തില്‍, തുടര്‍ച്ചയായി ബിപി രേഖപ്പെടുത്തും ഈ വിദ്യ. അതും കൈത്തണ്ട ഞെക്കിപ്പിഴിയാതെ.

കൈത്തണ്ടയില്‍ മുകള്‍ഭാഗത്തായി കെട്ടാവുന്ന ഒരു ബാന്‍ഡ് ആണ് ഇതിന്റെ പ്രധാനഭാഗം. (ഹൃദയത്തിന്റെ അതേ ഉയരത്തിലാണ് സാധാരണയായി ബിപി അളക്കാനുള്ള ഷീറ്റ് കെട്ടുന്നതും). ഇതിലുള്ള സെന്‍സര്‍ തുടര്‍ച്ചയായി രക്തസമ്മര്‍ദ്ദം അളന്നുകൊണ്ടിരിക്കും. ഈ ബാന്‍ഡില്‍ രണ്ട് റഡാര്‍ ആന്റിനകള്‍ ഉണ്ടായിരിക്കും. ഓരോ ഹൃദയമിടിപ്പിലുമുള്ള പ്രഷര്‍ വേവ് സ്മാര്‍ട്ട്‌ഫോണിലുള്ള ആപ്പിന്റെ സഹായത്തോടെ വിശകലനംചെയ്താണ് ബിപി നിര്‍ണയിക്കുക.

സമ്മര്‍ദ്ദനിലകള്‍ ഫോണില്‍ എഴുതിക്കാണിക്കും. ഇത് തുടര്‍ച്ചയായി നടക്കുന്ന പ്രവൃത്തിയാണ്. രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ഇത് വലിയ ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതുപയോഗിക്കുന്നവര്‍ ആദ്യത്തെ ഒരുദിവസം മുഴുവനായും ബാന്‍ഡ് കൈയില്‍ അണിയണം. പിന്നീട് ബിപി വ്യതിയാനങ്ങള്‍ അറിയാനായി ആഴ്ചയിലൊരിക്കല്‍ കെട്ടിയാല്‍ മതിയാകും.

ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നയിനം കഫ് നല്‍കുന്ന അതേ കൃത്യത ഈ ബാന്‍ഡ് വഴിയും ലഭിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ തുടരുകയാണെന്ന് ബ്ലമിയോ കോ-ഫൗണ്ടറും സിഇഒയുമായ കാതറിന്‍ ലിയാവോ പറയുന്നു. അടുത്തവര്‍ഷം പുതിയ ഉപകരണം പൂര്‍ണസജ്ജമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. -വി.ആര്‍. ഹരിപ്രസാദ്‌

Related posts