മഴുവന്നൂരില്‍ നടുവൊടിക്കുംറോഡുകള്‍

ekm-roadകോലഞ്ചേരി: മഴുവന്നൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയുള്‍പ്പെടെ 15ഓളം പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കൊച്ചി-തേക്കടി സംസ്ഥാന പാത, മഴുവന്നൂര്‍-മംഗലത്തുനട, മഴുവന്നൂര്‍-കടയിരുപ്പ്, പാതാളപ്പറമ്പ്-റബര്‍പാര്‍ക്ക്, പാതാളപ്പറമ്പ്-ഐരാപുരം, മംഗലത്തുനട-കാവുങ്ങമല, മംഗലത്തുനട-കൊച്ചുകുടിമുക്ക്, കോലാംകുടി-ആക്കാംപാറ, ആക്കാംപാറ-ദാമോദരന്‍പീടിക, കടയ്ക്കനാട്-വെള്ളച്ചേരി, ചിറപ്പടി-അരമനത്താഴം, റബര്‍പാര്‍ക്ക്-തട്ടാംമുകള്‍, വളയന്‍ചിറങ്ങര-റബര്‍പാര്‍ക്ക്, ചീനിക്കുഴി-പെരുമാനി എന്നീ റോഡുകളാണ് അറ്റകുറ്റപ്പണികളുടെ അഭാവം മൂലം സഞ്ചാരയോഗ്യമല്ലാതായത്.

പലയിടങ്ങളിലും നിര്‍മ്മാണത്തിനായി മെറ്റലും മറ്റ് സാമഗ്രികളും ഇറക്കിയിട്ട് മാസങ്ങളായി. പല റോഡുകള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും കൃത്യസമയത്ത് പണികള്‍ നടക്കാത്തതാണ് റോഡ് സഞ്ചാരയോഗ്യമല്ലാതാകാന്‍ കാരണം. റോഡ് വികസനം പേപ്പറില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഈ റോഡിലൂടെ ദിവസേന കടന്നുപോകുന്ന യാത്രക്കാരുടെ നടുവൊടിയുകയാണ്. മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ മഴുവന്നൂരിലെ റോഡുകളോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാണ്.

റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതോടെ നിരവധി തവണ നാട്ടുകാര്‍ ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. സമാനമായ രീതിയില്‍ ഐക്കരനാട്, പൂതൃക്ക, തിരുവാണിയൂര്‍, വാഴക്കുളം പഞ്ചായത്തുകളിലും നിരവധി റോഡുകള്‍ തകര്‍ച്ചയിലാണ്. റോഡുകളോട് ജനപ്രതിനിധികളും അധികൃതരും കാണിക്കുന്ന അനാസ്ഥക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Related posts