വില്ലേജ് ഓഫീസ് തീ വയ്പ്പ് : രക്ഷകരായത് അയല്‍വാസികള്‍

fireeപാറശാല: വെള്ളറടയിലെ വില്ലേജ് ഓഫീസ് തീവച്ച സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത് അയല്‍വാസികളായ സ്ത്രീകള്‍. ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുമ്പേ ഇവര്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരുന്നു. രക്ഷകരായവരെ അഭിനന്ദിച്ച് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മടങ്ങി.

വില്ലേജ് ഓഫീസില്‍ നിന്നുള്ള നിലവിളിയും തീയും പുകയും കാണുന്നത് പുറകുവശത്തെ വീട്ടിലെ പെണ്‍കുട്ടിയാണ്. കുട്ടി നിലവിളിച്ചു വീട്ടുകാരെ അറിയിക്കുകയും എന്താണ് സംഭവിക്കുന്നതെന്നു മനസിലായില്ലെങ്കിലും ബക്കറ്റില്‍ വെള്ളമെടുത്ത് മതിലിന്റെ വെളിയില്‍ നിന്നും ജനലിലൂടെ ഒഴിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് അടുത്ത ചായക്കടയിലെ തൊഴിലാളികളും ഓടിയെത്തി. സ്ഥലകാലബോധം വീണെ്ടടുത്ത അയല്‍വാസികള്‍, അടുത്ത വീട്ടിലെ കിണറ്റിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഹോസിലൂടെ വെള്ളം ചീറ്റി തീ മുഴുവനായി അണയ്ക്കുകയായിരുന്നു.

എന്നെ രക്ഷിക്കണേ എന്ന ഉച്ചത്തിലുള്ള നിലവിളി കേട്ട ഭാഗത്തേക്ക് ഇവര്‍ ഓടിക്കൂടുകയും വില്ലേജ് ഓഫീസര്‍ ടോയ്‌ലറ്റില്‍ കുരുങ്ങിക്കിടക്കുന്ന കാഴ്ചയുമാണ് കണ്ടത്. ഓടിക്കൂടിയ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമീപത്തു നിന്നും കോടാലി എടുത്ത് ടോയ്‌ലറ്റിന്റെ വെന്റിലേറ്റര്‍ വെട്ടിപ്പൊളിച്ച് അദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു.

അയല്‍വാസികളായ കമലം, ശശികല, ഹരിത, കരിഷ്മ, ഹരിഷ്മ, സുധ, ചായക്കട തൊഴിലാളി രാമകൃഷ്ണന്‍, തങ്കപ്പന്‍, ഷിജു, ജിബു, ബാബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഇതില്‍ വിഷപ്പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് രാധയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമീപവാസികള്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ ജീവന്‍ തിരികെ കിട്ടിയതായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജീവനക്കാര്‍ പറഞ്ഞു. പ്രകോപനപരമായ കാരണങ്ങളൊന്നും ഉള്ളതായി കരുതുന്നില്ലെന്നും സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ച് കുറ്റവാളിയെ എത്രയും പെട്ടെന്നു പിടികൂടുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

Related posts