ചൂടിനു ശമനമില്ല; കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

klm-kinarകോട്ടയം: ജില്ലയിലെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി ഭൂജലവകുപ്പിന്‍െറ പഠനം. കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, വാഴൂര്‍, കടുത്തുരുത്തി പ്രദേശങ്ങളിലെ കിണറുകളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ശരാശറി ഒന്നര മീറ്ററോളം ജലനിരപ്പ് താഴ്ന്നതായി പഠനങ്ങളില്‍ കണെ്ടത്തി. നൂറിലേറെ കിണറുകളില്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുരുതരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇക്കൊല്ലം തുലാമഴ ശക്തിപ്പെടാതിരുന്നതും ഡിസംബറോടെ മഴ അവസാനിച്ചതും വേനല്‍മഴ കുറഞ്ഞതുമാണ് മണ്ണില്‍ ജലാംശം കുറയാന്‍ കാരണമായതെന്നാണ് ഭൂജലവകുപ്പിന്റെ നിഗമനം. സംസ്ഥാനത്ത് ഈ സീസണില്‍ ലഭിക്കേണ്ട മഴയുടെ അളവില്‍ 53 ശതമാനത്തിന്‍െറ കുറവാണുണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 20 വരെ 97.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സംസ്ഥാനത്ത് ഈ കാലയളവില്‍ ലഭിച്ചത് 45.9 മില്ലി മീറ്റര്‍ മാത്രം. ഭൂഗര്‍ഭ ജലം സംഭരിച്ച് നിര്‍ത്തുന്ന കുന്നുകള്‍ നശിക്കുന്നതും നീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതും വെള്ളത്തിന്റെ അളവ് കുറയാന്‍ കാരണമായിട്ടുണ്ട്.

പമ്പ, മീനച്ചില്‍, മണിമല നദികളിലെ വെള്ളത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ട്. തോട്, അരുവി എന്നിവ പൂര്‍ണമായി വറ്റിവരണ്ടു. ഭൂജലനിരപ്പിലെ നേരിയ വ്യതിയാനം കിണറുകളില്‍ വേഗം പ്രകടമാകും. ആറു മുതല്‍ പത്തുവരെ മീറ്ററാണ് കിണറുകളുടെ ശരാശരി ആഴം. ഗ്രാമീണ മേഖലയില്‍ 64.8 ശതമാനംപേര്‍ കിണറുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍െറ പഠനത്തില്‍ കേരളത്തിലെ ശരാശരി വാര്‍ഷിക മഴലഭ്യത പ്രതിവര്‍ഷം 1.43 മില്ലിമീറ്റര്‍ കുറഞ്ഞുവരുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

Related posts