മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഒരേ സ്വരത്തില്‍ കൊല്ലത്തെ സ്ഥാനാര്‍ഥികള്‍

KLM-MUKESHകൊല്ലം: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ തയ്യാറാണെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.മുകേഷ്. കൊല്ലം പ്രസ്ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് സംവാദപരിപാടിയായ ജനസഭയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മുകേഷ്. തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത മേഖലയിലെ പ്രത്യേകിച്ച് കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് വര്‍ധിച്ച പരിഗണന നല്‍കും.

കശുവണ്ടി തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെങ്കിലും എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ പെന്‍ഷനും മറ്റും കൃത്യമായി ലഭിച്ചിരുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയും കുഴപ്പമില്ലാതെ നീങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പെന്‍ഷന്‍ മുടങ്ങിയതായി കശുവണ്ടി തൊഴിലാളികള്‍ തന്നെയാണ് തന്നോട് സങ്കടം പറഞ്ഞത്.

ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാന്‍ തയാറല്ല. സ്ഥാനാര്‍ഥികള്‍ നല്‍കുന്ന നിറവേറ്റാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം ജനങ്ങള്‍ വിശ്വസിക്കണം. കപട വാഗ്ദാനങ്ങള്‍ തിരിച്ചറിയേണ്ടത് വോട്ടര്‍മാരുടെ ബാധ്യതയാണ്. സിനിമാക്കാരന്‍ എന്ന നിലയിലാണ് പ്രചാരണത്തിന്റെ ആദ്യ ദിനങ്ങളില്‍ ജനങ്ങള്‍ തന്നെ കണ്ടത്. എന്നാല്‍ ഇപ്പോള്‍ അത് മാറി. ജനങ്ങളുമായി ഏറ്റവും വലിയ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. പ്രചാരണത്തില്‍ എല്ലാ തലത്തിലും മുന്നേറാന്‍ കഴിഞ്ഞുവെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

കൊല്ലത്തെ കുടിവെള്ള പ്രശ്‌നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കുമെന്ന് ജനസഭയില്‍ പങ്കെടുത്ത് സൂരജ് രവി പറഞ്ഞു. നഗരത്തില്‍ മാലിന്യ പ്രശ്‌നങ്ങളും നിലവിലുണ്ട്. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്‌തെങ്കിലും മാലിന്യ സംസ്കരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. അവയ്‌ക്കെല്ലാം പരിഹാരം കാണും. കൊല്ലത്ത് യുഡിഎഫ് ബിജെപി ധാരണയുണേ്ടായെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് എല്ലാം തെരഞ്ഞെടുപ്പിലും ഉണ്ടാകാറുള്ള പ്രചാരണം മാത്രമാണെന്നും അതില്‍ വാസ്തവമില്ലെന്നും സൂരജ് രവി പറഞ്ഞു.

വികസന മുരടിപ്പിന് അന്യം കുറിക്കാനും വികസന അജണ്ട നടപ്പാക്കാനുമാണ് യുഡിഎഫ് വോട്ട് തേടുന്നത്. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.എന്‍ഡിഎ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ കഴിയുന്നില്ലെന്ന് സ്ഥാനാര്‍ഥി പ്രഫ.ശശികുമാര്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമ്മതിദായകര്‍ മാറ്റത്തിന് ആഗ്രഹിക്കുന്നു. “വ്യവസായ ഹബാ’ക്കി കൊല്ലത്തെ മാറ്റും. എത്ര വോട്ടിന് ജയിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 5,553 എന്നായിരുന്നു പ്രഫ. ശശികുമാറിന്റെ മറുപടി. ജയിക്കുമെന്ന് മുകേഷും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് സൂരജ് രവിയും പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് സി വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Related posts