മാവോയിസ്റ്റ് ഭീഷണി: ചെറുപുഴയിലെ രണ്ട് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം

KNR-MAVOISTചെറുപുഴ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചെറുപുഴ പഞ്ചായത്തിലെ രണ്ടു ബൂത്തുകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്ന കോഴിച്ചാലിലെ രണ്ടു ബൂത്തുകളിലാണു കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മങ്കുണ്ടി എസ്‌റ്റേറ്റിനോടു ചേര്‍ന്നു കിടക്കുന്ന കാനംവയല്‍, രാജഗിരി പ്രദേശങ്ങളിലെ വോട്ടര്‍മാരുള്‍പ്പെടുന്നതാണ് ഈ രണ്ടു ബൂത്തുകളും.

നിലവില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെങ്കിലും ഈ മേഖലയില്‍ കര്‍ണാടക വനം വകുപ്പും പോലീസും കനത്ത ജാഗ്രതയിലാണ്. 2013 ഫെബ്രുവരിയിലാണു കര്‍ണാടക വനമേഖലയില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പെട്ട സംഘമെത്തിയത്. പിന്നീടു രൂപേഷ് അറസ്റ്റിലായതിനെ തുടര്‍ന്നു തെളിവെടുപ്പിനായി കാനംവയലിലെത്തിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി മാവോയിസ്റ്റുകള്‍ എത്തിപ്പെടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണു കൂടുതല്‍ സേനയെ വിന്യസിക്കുന്നത്.

മേഖലയില്‍ പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ കര്‍ണാടക വനംവകുപ്പിന്റെ കീഴിലെ മുണ്ടറോട്ട് റേഞ്ചിലുള്‍പ്പെട്ട ആറാട്ട് കടവ് ചെക്ക് പോസ്റ്റില്‍  ഒരു കമ്പനി അര്‍ധ സൈനിക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ചെറുപുഴ, പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം കേന്ദ്രസേന റൂട്ട് മാര്‍ച്ചും നടത്തിയിരുന്നു. ഇന്‍ഡോ -ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഒരു കമ്പനി സേനയെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.

Related posts