പോളിംഗ് സ്റ്റേഷനിലെ സ്ത്രീ ശാക്തീകരണം; പ്രിസൈഡിംഗ് ഓഫീസര്‍ മുതല്‍ പോലീസുകാര്‍ വരെ എല്ലാവരും വനിതകള്‍

ktm-vanithaകോട്ടയം: പ്രിസൈഡിംഗ് ഓഫീസര്‍ മുതല്‍ പോലീസുകാര്‍ വരെ എല്ലാവരും വനിതകള്‍. കോട്ടയം മണ്ഡലത്തിലെ 59-ാം നമ്പര്‍ ബൂത്തായ മുട്ടമ്പലം ഗവണ്‍മെന്റ് യുപി സ്കൂളിലാണ് അഞ്ചു വനിതകള്‍ ചേര്‍ന്ന് ഇലക്ഷന്‍ ബൂത്തു നിയന്ത്രിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസറായ ആര്‍. മഞ്ജുവിന്റെ നേതൃത്വത്തിലാണ് ബൂത്തിന്റെ പ്രവര്‍ത്തനം.  കുടമാളൂര്‍ സ്വദേശിയായ മഞ്ജു പൊന്‍കുന്നം ഗ വണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്.

ഫസ്റ്റ് പോളിംഗ് ഓഫീസര്‍ സാറാ ജോര്‍ജ്  മാവേലിക്കര സ്വദേശിയും എംജി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് സെക്്ഷന്‍ ഓഫീസറുമാണ്. സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍ ജൂലി ഡോമിനിക് പാദുവാ സ്വദേശിയു കുടമാളൂര്‍ സെന്റ് മേരീസ് സ്കൂളിലെ അധ്യാപികയുമാണ്. ഏറ്റുമാനൂര്‍ സ്വദേശിയായ തേര്‍ഡ് പോളിംഗ് ഓഫീസര്‍ എസ്. സന്ധ്യാമോള്‍  പാലായിലെ  കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്്ടറാണ്. ബൂത്തിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള പോലീസ് ഓഫീസറും വനിതയാണ്.

അടുത്തനാളില്‍ ആരംഭിച്ച കോട്ടയം വനിതാ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയായ മറിയാമ്മ ജേക്കബിനാണ് ക്രമസമാധാന ചുമതല. കോട്ടയം ബസേലിയസ് കോളജില്‍ ഇന്നലെ രാവിലെ ഏഴിനെത്തിയ  അഞ്ചു ഉദ്യോഗസ്ഥരും പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി വാഹനത്തില്‍ 10നു തന്നെ ബൂത്തിലെത്തിയിരുന്നു.

വൈകുന്നേരത്തോടെ വോട്ട് ചെയ്യുവാനുള്ള ബൂത്ത് സജ്ഞമാക്കി. അഞ്ചുപേരുടെയും താമസം ബൂത്തില്‍ തന്നെയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ബൂത്തില്‍ അധികൃതര്‍ ഒരുക്കിയിരുന്നു. സെക്്ടര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു.  തങ്ങള്‍ വനിതകള്‍ മാത്രം ചേര്‍ന്ന് ജനാധിപത്യത്തിന്റെ ശക്തിയായ വോട്ടിംഗ് പക്രിയ നടത്തുന്നതിന്റെ ആവേശത്തിലാണ് അഞ്ച് ഉദ്യോഗസ്ഥരും.

Related posts