കരുനാഗപ്പള്ളിയില്‍ ഭൂരിപക്ഷം കുറഞ്ഞു; എല്‍ഡിഎഫ് ക്യാമ്പുകളില്‍ നിരാശ

klm-karunagapallyelectionകരുനാഗപ്പള്ളി: ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് വിജയം കണ്ടെങ്കിലും ഭൂരിപക്ഷത്തിലെ കുറവ് എല്‍ഡിഎഫ് ക്യാമ്പുകളില്‍ നിരാശ പടര്‍ത്തുന്നു.വോട്ട് ചോര്‍ച്ച ഉണ്ടായതിനെ കുറിച്ച് വിലയിരുത്താനാണ് എല്‍ഡിഎഫ് തീരുമാനം. .2011ല്‍  14522 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.ദിവാകരന്‍ വിജയിച്ചത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്റെ ഭൂരിപക്ഷം 1759 വോട്ടാണ്.12500ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കുറഞ്ഞത്്. ഇത് എന്‍ഡിഎ സ്ഥാനാര്‍ഥിക്കും യുഡിഎഫ് സ്ഥാനാര്‍ഥിക്കും പോയതാണെന്നാണ് എല്‍ഡിഎഫിന്റെ നിഗമനം.കഴിഞ്ഞ തവണ ബിജെപിക്ക് 5097 വോട്ടാണ് ലഭിച്ചത്. എന്നാല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഇത്തവണ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

19115 വോട്ടാണ് വി.സദാശിവന് ലഭിച്ചത്. ഇതിലധികവും എല്‍ഡിഎഫിന് കിട്ടേണ്ട വോട്ടായിരുന്നുവെന്നാണ് നിഗമനം. അതേസമയം എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ട് മറിച്ച് നല്‍കിയതാണ് അവരുടെ വിജയത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു.  കഴിഞ്ഞതവണ 7645 വോട്ടാണ് ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് 1738 വോട്ടായി മറി . മറ്റ് വോട്ട് എവിടെ പോയെന്നാണ് യുഡിഎഫ് ചോദിക്കുന്നത്. എന്നാല്‍ ഇടതു തരംഗത്തില്‍ വോട്ട് മറിഞ്ഞതാണന്നാണ് എസ്ഡിപിഐ പറയുന്നത്. കേരളത്തില്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ കുറവാണ് 2016 ലെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് ഉണ്ടായിരിക്കുന്നത്.എല്‍ഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞതും എസ്ഡിപിഐ വോട്ടും മണ്ഡലത്തില്‍ ചര്‍ച്ചവിഷയമായി മാറിയിട്ടുണ്ട്.

നിയോജകമണ്ഡലത്തില്‍ കരുനാഗപ്പള്ളി നഗരസഭ, ആലപ്പാട്,ക്ലാപ്പന കുലശേഖരപുരം എന്നീ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ തഴവ,തൊടിയൂര്‍,ഓച്ചിറ എന്നീ മൂന്നു പഞ്ചായത്തുകളിലാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. അതില്‍ ഏറ്റവും കൂടതല്‍ ഭൂരിപക്ഷം ലഭിച്ചത് എല്‍ഡിഎഫിന് കുലശേഖരപുരത്തും യുഡിഎഫിന് തഴവയിലുമാണ് .എല്‍ഡിഎഫ് ശക്തി കേന്ദ്രമായ കുലശേഖരപുരം പഞ്ചായത്താണ് ആര്‍.രാമചന്ദ്രന് വിജയം സമ്മാനിച്ചത്. എന്നാല്‍ സ്വന്തം പഞ്ചായത്തില്‍ രാമചന്ദ്രന് 298 വോട്ട് കുറവാണ്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സി.ആര്‍.മഹേഷാണ് മുന്നിലെത്തിയത്. മഹേഷിന് സ്വന്തം പഞ്ചായത്തില്‍ നിന്നും 1549 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ നഗരസഭയില്‍ 719 വോട്ട് ഭൂരിപക്ഷം രാമചന്ദ്രനായിരുന്നു. സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം ഉണ്ടായിരുന്നു.കോണ്‍ഗ്രസ് നേതാവ് എം.അന്‍സാര്‍ സീറ്റിന് വേണ്ടി പിടിച്ചെങ്കിലും നല്‍കിയിരുന്നില്ല.

കൂടാതെ മുസ്ലീം ലീഗിന് കോണ്‍ഗ്രസിനോട് അതൃപ്തി മണ്ഡലത്തില്‍ ഉണ്ടായിരുന്നു.കരുനാഗപ്പള്ളി മണ്ഡലം മുസ്ലീംലീഗ് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും എതിര്‍ത്തിരുന്നു. ഈ വിഷയങ്ങള്‍ സി.ആര്‍ മഹേഷിന്റെ പരാജയത്തിന് ഇടയാക്കിയിരുന്നവോ എന്നതും ചര്‍ച്ചയാകും.  ജില്ലയില്‍ ഏറ്റവും നല്ല മത്സരം കാഴ്ചവയ്ക്കാന്‍ കരുനാഗപ്പള്ളിയില്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന് മത്സരിക്കാന്‍ കിട്ടിയ അവസരമായിരുന്നു ഇത്തവണ കരുനാഗപ്പള്ളിയില്‍.

Related posts