കുറ്റിയാടിയിലെ തോല്‍വിയുടെ ഞെട്ടല്‍ മാറാതെ സിപിഎം: അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും

KKD-ELECTIONകോഴിക്കോട്: ചെങ്കോട്ടയായ കുറ്റിയാടിയിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മുക്തരാകാതെ സിപഎം. കുറ്റിയാടിയിലുണ്ടായ തോല്‍വിയും പേരാമ്പ്രയെന്ന പാര്‍ട്ടി ഗ്രാമത്തിലുണ്ടായ വിള്ളലും സിപിഎം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കുറ്റിയാടിയില്‍ കെ.കെ. ലതികയും പേരാമ്പ്രയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണനും മത്സരത്തിനിറങ്ങിയിട്ടും വോട്ടുകള്‍ ചോര്‍ന്നത് എങ്ങനെയെന്ന് അറിയാന്‍ കഴിയാതെ സിപിഎം വട്ടം തിരിയുകയാണ്. വോട്ടുചോര്‍ച്ചയുടെ നിജസ്ഥിതി അറിയാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയെഗിച്ചേക്കുമെന്നാണ് അറിയുന്നത്. കേരളത്തിലുടനീളം ഇടതുതരംഗം ആഞ്ഞടിച്ചപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയും മുന്‍ എംഎഎല്‍എയുമായിരുന്ന കെ.കെ. ലതികയുടെ തോറ്റത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്

. പാര്‍ട്ടിയുടെ വലിയ ശക്തികേന്ദ്രങ്ങളില്‍ പോലും നല്ല വോട്ടുചോര്‍ച്ചയുണ്ടായതായി ബൂത്തിതല കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സിപിഎം ശക്തികേന്ദ്രമായ മണിയൂര്‍, പുറമേരി പഞ്ചായത്തുകളിലാണ് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായത്. കുറഞ്ഞത് 1200 വോട്ടിന്റെ ലീഡ് ലഭിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടിയിരുന്ന മണിയൂരില്‍ 589 വോട്ടിന്റെ ഭൂരിപക്ഷമാണ് ലതികയ്ക്ക് ലഭിച്ചത്. ഇവിടെ 600 ഓളം വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് ചെയ്തതയാണ് വിലയിരുത്തല്‍. ആയിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച പുറമേരിയില്‍ 371 വോട്ടുമാത്രമാണ് ലീഡ് നേടാനായത്. ലതിക മത്സരിക്കുന്നതിനെതിരെ മണിയൂരില്‍ നേരത്തെ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

പുറമേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയതക്ക് കാരണമായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇതും പ്രതിഫലിച്ചെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ സെക്രട്ടറി നടത്തിയ ചരടുവലികള്‍ക്കൊടുവിലാണ് ലതികയെ മൂന്നാം തവണയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലതിക മത്സരിക്കുന്നതിനെതിരെ തുടക്കത്തില്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ എതിര്‍പ്പുണ്ടായിരുന്നു.  ചില കേന്ദ്രങ്ങളില്‍ പരസ്യ പ്രതിഷേധങ്ങളും ഉണ്ടായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയെയാണ് കുറ്റിയാടിയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ വെട്ടിയാണ് ലതികയ്ക്ക് സീറ്റ് നല്‍കിയിരുന്നത്.

ഇത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഇതോടെ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ ലതികയുടെ ചീഫ് ഏജന്റായി നിയമിച്ച് പ്രശ്‌ന പരിഹാരത്തിന് നേതൃത്വം ശ്രമം നടത്തി. ലതികയുടെ തോല്‍വിയില്‍ കുഞ്ഞമ്മദ്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നത്. ചില നേതാക്കളുടെ പ്രവര്‍ത്തനം തോല്‍വിക്ക് കാരണമായെന്ന ആരോപണാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ കാര്യമായി ഉയര്‍ന്നു വരുന്നത്. അതേസമയം തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ സെക്രട്ടറി പി മോഹനനും ലതികക്കുമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

Related posts