മലയോരം ഡെങ്കിപ്പനി ഭീതിയില്‍! കുട്ടികളടക്കം നിരവധിപേര്‍ അവശരായി; മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ആവശ്യം

paniiതിരുവമ്പാടി: മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. തിരുവമ്പാടി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പരിധിയില്‍ വരുന്ന ഇരുമ്പകം, അത്തിപ്പാറ, കാളിയാമ്പുഴ, പാലക്കടവ്, തുമ്പച്ചാല്‍, തമ്പലമണ്ണ, തുമ്പക്കോട്ടുമല പ്രദേശങ്ങളിലെ നൂറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ശക്തമായ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, പേശികള്‍പ്പും സന്ധികള്‍ക്കും കലശലായ വേദന, വയറിളക്കം, തലവേദന എന്നവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്കടക്കം രോഗം പടര്‍ന്നു പിട്ിക്കുന്നതിനാല്‍ മലയോര ജനത കനത്ത ഭീതിയാലാണ്. തിരുവമ്പാടി പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഈ മേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടിവരുന്നു.

രോഗം മൂര്‍ഛിച്ച് അവശരായ നിരവധിപേര്‍ മെഡിക്കല്‍ കോളജിലും, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുണ്ട്. പലര്‍ക്കും രക്തം മാറ്റേണ്ടിവന്നു. റബ്ബര്‍ തോട്ടങ്ങളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് കൂടുതലും രോഗബാധിതര്‍. സാധാരണ പനിയെന്നു കരുതി ചികിത്സിച്ച നിരവധി പേര്‍ക്ക് രോഗം മൂര്‍ഛിച്ചു. സന്ധ്യയായല്‍ കൊതുകിനെ പേടിച്ച് വീടിനു പുറത്തിറങ്ങാത്ത അവസ്ഥയുണ്ട്്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യയടക്കം 110 രാജ്യങ്ങളില്‍ ഡെങ്കു പരത്തുന്ന ‘ഈഡിസ് ഈജിപ്തി’ കൊതുകുകള്‍ മുട്ടയിട്ടു പെരുകിയതായി മെഡിക്കല്‍ ജേണലുകള്‍ പറയുന്നു. വെളുത്ത വരകളും രോമവുമുള്ള ഈഡിസ് കൊതുകുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് മനുഷ്യ രക്തമാണ്. അതിനാല്‍ വീടുകളോടു ചേര്‍ന്ന് വെള്ളത്തിന്റെ സാന്നിധ്യം ഉള്ളിടങ്ങളിലാണ് ഇവ മുട്ടയിടുക. റബ്ബര്‍ ചിരട്ടകള്‍, റബ്ബര്‍ കായയുടെ  തൊണ്ട്, പഴയ ടയറുകള്‍, ചിരട്ടകള്‍ തുടങ്ങി വീടിനടുത്ത് വെള്ളത്തിന്റെ സാന്നിധ്യമുള്ള ഏതിടത്തും ഇവ മുട്ടയിടും. സന്ധ്യാ സമയങ്ങളിലും, പുലര്‍ച്ചെയുമാണ് ഇവ കൂട്ടമായി മനുഷ്യവാസം ഉള്ളിടങ്ങളില്‍ എത്തുകയെന്ന് മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ പറയുന്നു.

കടിയ്ക്കുന്നതിനൊപ്പം ഇവയുടെ ഉമിനീരും മനുഷ്യരക്തത്തില്‍ കലരും. കടിയേറ്റ് മൂന്നു മുതല്‍ 14 ദിവസത്തിനകം ഡെങ്കിപ്പനി ബാധിക്കും. രക്തത്തിലെ ശ്വേത രക്താണുക്കളുടെ അളവ് ക്രമാതീതമായി കുറയുന്നതാണ് രോഗം മൂര്‍ഛിക്കാന്‍ കാരണമാകുന്നത്. കടിയേറ്റ ഭാഗത്ത് ചൊറിഞ്ഞാല്‍ രക്തം ഒഴുകും. ശ്വേത രക്താണുക്കളുടെ കുറവു മൂലം രക്തം കട്ടപിടിക്കാതാവും. ഈ അവസ്ഥയില്‍ എത്തുമ്പോഴാണ് രക്തം മാറ്റികയറ്റുന്നത്. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരുവമ്പാടിയിലേക്ക് ജില്ലാ മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Related posts