കാന കൈയേറി കല്‍ക്കെട്ട് നിര്‍മിച്ചതായി പരാതി

KTM-KANANIRMANAMകടുത്തുരുത്തി: സ്വകാര്യവ്യക്തിയും കുടുംബാംഗങ്ങളും സ്ഥലം കൈയേറിയതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാന മെലിഞ്ഞില്ലാതായി. നാട്ടുകാരുടെ പരാതിയില്‍ സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ കാന കൈയേറി അനധികൃതമായി നിര്‍മിച്ച കല്‍ക്കെട്ട് പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കി. മൂന്ന് മീറ്ററിലേറേ വീതിയുണ്ടായിരുന്ന കാന, കയ്യേറ്റം നടന്നതോടെ പലയിടത്തും  ഒരടിയോളമായി മെലിഞ്ഞിരിക്കുകയാണ്. റോഡരികിലൂടെ മുകള്‍പ്രദേശത്തുനിന്നും വരുന്ന വെള്ളത്തിന് ഒഴുകി പോകാന്‍ മാര്‍ഗമില്ലാതായതോടെ സമീപത്തെ റോഡ് വെള്ളത്തിലായി.

ഞീഴൂര്‍ പഞ്ചായത്തിലെ മഠത്തിപ്പറമ്പിലാണ് അനധികൃത കൈയേറ്റം നടന്നിരിക്കുന്നത്. 400 മീറ്ററോളം ദൂരത്തിലാണ് പലപ്പോഴായി കാന കൈയേറിയത്. സ്വകാര്യവ്യക്തി കഴിഞ്ഞദിവസം മുതല്‍ കൈയേറിയ ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ചു സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചിരുന്നു. ഇതോടെ കാന മെലിഞ്ഞില്ലാതായെന്നു നാട്ടുകാര്‍ പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന കരിങ്കല്‍ക്കെട്ട് ഇടിയാതിരിക്കാന്‍ സ്വകാര്യവ്യക്തി കാനയിലേക്കു കരിങ്കല്ലുകള്‍ ചാടിക്കുകകൂടി ചെയ്തതോടെ കാനയിലെ ഒഴുക്ക് നിലച്ചു. കൂടാതെ വാഹനത്തിലെത്തിച്ച കരിങ്കല്ലും കാനയിലേക്കാണ് ഇറക്കിയിട്ടിരിക്കുന്നത്.

കഴിഞ്ഞദിവസത്തെ ശക്തമായ മഴയിലുണ്ടായ വെള്ളം കാനയിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടതിനെത്തുടര്‍ന്ന് കടുത്തുരുത്തി-ഞീഴൂര്‍ റോഡിനെ വെള്ളത്തിലാക്കിയിരുന്നു. ഈ ഭാഗത്ത് കാന കൈയേറി നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ഇന്നലെ രാവിലെ സ്ഥലം സന്ദര്‍ശിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ അനധികൃത കൈയേറ്റം അധികൃതര്‍ക്കു ബോധ്യപ്പെട്ടു. വില്ലേജിലെ രേഖ പ്രകാരം മൂന്ന് മീറ്ററിലേറേ കാനയ്ക്കു വീതിയുണ്ടായിരുന്നതായി വില്ലേജ് ഓഫീസര്‍ മോഹനന്‍ പറഞ്ഞു.

ഇതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ അനധികൃതമായി നിര്‍മിച്ച കല്‍ക്കെട്ട് പൊളിച്ചു നീക്കാന്‍  പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഇല്ലാത്തപക്ഷം പഞ്ചായത്ത് കല്‍ക്കെട്ട് പൊളിച്ചു നീക്കുമെന്നും നഷ്ടപരിഹാരം ഉടമയില്‍ നിന്നും ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ജോണി മാത്യു, വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ കൊട്ടുകാപള്ളി എന്നിവരും സ്ഥലത്തെത്തിയിരുന്നു. കാന കൈയേറിയ സംഭവത്തില്‍  താലൂക്ക് സര്‍വേയര്‍ക്കും പിഡബഌുഡിക്കും പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ഇതേസമയം പുറംമ്പോക്ക് സ്ഥലം കൈയേറിയിട്ടില്ലെന്നാണ് സ്ഥല ഉടമ പറയുന്നത്.

Related posts