എ.എഫ്.ഷാഹിന
കൊയിലാണ്ടി കടപ്പുറത്തിനിപ്പോഴും അറബികള്‍ക്ക് ആത്മ നിര്‍വൃതി നല്‍കുന്ന ഹുക്ക പുകച്ചുരുളിന്റെ ഗന്ധമുണ്ട്. പൂര്‍വീകരാല്‍ കൈമാറിത്തന്ന ഹുക്ക നിര്‍മാണ പൈതൃകം കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്ന ചില ബാഫഖി കുടുംബങ്ങളാണ് കൊയിലാണ്ടിയുടെ ഹുക്കപ്പെരുമ ഇന്നും നിലനിര്‍ത്തുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ഹുക്ക നിര്‍മാണ വിപണന രംഗത്ത് ചിലരെങ്കിലും ഇവിടെയുണ്ട്. ഹുക്ക നിര്‍മാണത്തിന്റെ പഴയ കാല പ്രതാപത്തിലേക്ക് നടന്നാല്‍ കൊയിലാണ്ടി കടപ്പുറത്ത് വ്യാപാരികളായ അറബികളുടെ പായക്കപ്പല്‍ നങ്കൂരമിടും.
അറേബ്യന്‍ വ്യാപാരികള്‍ വന്നിറങ്ങിയുന്ന പഴയ തുറമുഖമായിരുന്നു പന്തലായനി എന്ന കൊയിലാണ്ടി. കൊടുങ്ങല്ലൂരില്‍ എത്തിയ മാലിക്ക്ബ്‌നു ദീനാറിന്റെ സംഘങ്ങള്‍ കേരളത്തില്‍ പത്തിടങ്ങളില്‍ സ്ഥാപിച്ച പള്ളികളില്‍ ഒന്നാണ് കൊയിലാണ്ടി കൊല്ലത്തെ ജുമാ മസ്ജിദ്. വ്യാപാര ആവശ്യാര്‍ത്ഥം അറബികളും യൂറോപ്യരും കൊയിലാണ്ടിയില്‍ എത്തിയകാലത്താണ് യമനില്‍ നിന്നുള്ള പണ്ഡിതന്‍മാരും സൂഫി വര്യന്‍മാരും ഇവിടെ സ്ഥിര താമസമാക്കിയത്. ഇവരാണ് ഒരു നൂറ്റാണ്ട് മുമ്പ് ഹുക്ക നിര്‍മാണം കൊയിലാണ്ടിയില്‍ ആദ്യമായി തുടങ്ങിയത്.
ചിരട്ട, ചെമ്പ്, വെള്ളി, കളിമണ്‍, മെഴുക് തുടങ്ങിയവ കണ്ടുവരുന്ന കേരളത്തില്‍ ഹുക്ക നിര്‍മാണ വിപണന സാധ്യത ആദ്യം മനസിലാക്കിയത് സെയ്യിദ് അബ്ദുള്ള ബാഹസ്സന്‍ ആറ്റക്കോയതങ്ങളായിരുന്നു.കൈകൊണ്ട് കൊയിലാണ്ടിയില്‍ നിര്‍മിക്കപ്പെട്ട ഹുക്ക ഇതോടെ യമനിലേക്കും സൗദിയിലേക്കും കപ്പലേറി തുടങ്ങി. കുടുംബ പാരമ്പര്യമായി പിന്നീട് ഹുക്ക നിര്‍മാണത്തില്‍ കൂടുതല്‍ ആകൃഷ്ടരാവുകയാരുന്നു. ഇതോടെ കൊയിലാണ്ടി ഹുക്ക ലോകപ്രശസ്തി നേടി. അറബികള്‍ പതിവ് ചരക്കുകള്‍ക്കൊപ്പം ഹുക്കയും കയറ്റിക്കൊണ്ടുപോയി. ഇതോടെയാണ് കേരള മുസ്‌ലിങ്ങളുടെ ആദ്യവ്യവസായ സംരഭങ്ങളിലൊന്നായി ഹുക്കനിര്‍മാണം മാറിയത്.
ഇന്ന് ഹുക്ക നിര്‍മാണം പേരിന് മാത്രമാണ് കൊയിലാണ്ടിയിലുള്ളത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളി ക്ഷാമം മാര്‍ക്കറ്റ് ഇടിവ് തുടങ്ങിയവ കാരണം വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമാണ് കൊയിലാണ്ടിയില്‍ ഹുക്ക നിര്‍മാണവുമായി ബന്ധപ്പെട്ടിട്ടുള്ളത്. നേരത്തെ ഇരുന്നൂറിലധികം കുടുംബങ്ങള്‍ വരുമാനമാര്‍ഗമായി ഹുക്ക നിര്‍മാണം കണ്ടിരുന്നെങ്കില്‍ ഇന്നു പത്തോളം കുടുംബങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. അഞ്ഞൂറിലധികം തൊഴിലാളികളുള്ള നിര്‍മാണ ശാലകളില്‍ നൂറില്‍ താഴെ പേര്‍ മാത്രമാണുള്ളത്.
തീര്‍ത്തും കരകൗശല വസ്തുവാണ് ഹുക്ക. മെഴുകും കളിമണ്ണു ചിരട്ടയും ചെമ്പും കൂട്ടിച്ചേര്‍ത്തുള്ള ഏറെ ദിവസങ്ങള്‍ എടുത്താണ് ഒരുക്കുന്നത്. നാട്ടിലെ പെരുങ്കൊല്ല വിഭാഗത്തില്‍പ്പെട്ടവരാണ് തൊഴിലാളികളില്‍ കൂടുതല്‍പേര്‍. മറ്റു തൊഴിലുകള്‍ക്ക് കൂടുതല്‍ കൂലി കിട്ടുന്നതിനാല്‍ ഹുക്ക നിര്‍മാണ തൊഴിലാളികള്‍ മറ്റിടങ്ങള്‍ തേടിപ്പോവുകയാണ്. പന്ത്രണ്ടു മുതല്‍ ഇരുപത്തിനാലു വരെ ഉയരത്തിലുള്ള ഹുക്കകളാണ് ഇപ്പോള്‍ നിര്‍മിച്ചു വരുന്നത്. പതിനാറിനും ഇരുപത്തിരണ്ടിനുമിടലുള്ളവക്കാണ് ഡിമാന്റ് കൂടുതല്‍. ആവശ്യക്കാര്‍ക്കനുസരിച്ച് മാത്രമാണ് ഹുക്ക നിര്‍മിച്ചു വരുന്നത്.
നേരത്തെ കൊറിയറായും ഹുക്ക അയച്ചിരുന്നു. ഇന്നു ആവശ്യാനുസരണം ജിദ്ദയിലേക്ക് കയറ്റി അയക്കുന്നുണ്ട്. ജിദ്ദയില്‍ നിന്നാണ് മറ്റു മേഖലയിലേക്ക് വിപണനം നടത്തുന്നത്. അറബികള്‍ക്കിടയില്‍ കുപ്പികൊണ്ടുള്ള ഹുക്കക്ക് പ്രചരണമേറിയത് ചിരട്ടകൊണ്ടുള്ള ഹുക്കയുടെ വിലയിടിവിനു കാരണമായ—തായി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്നാല്‍ എക്കാലത്തും ഗുണനിലവാരമുള്ള ഹുക്കകള്‍ ചിരട്ടയും ചെമ്പും കൊണ്ടുള്ള ഹുക്കയാണ്. പ്രവാചക സന്താനപരമ്പരയായി കരുതപ്പെടുന്ന അഹ്‌ലുബൈത്ത് ഗോത്രങ്ങള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ഏകതുറമുഖമാണ് കൊയിലാണ്ടി.
പല ഗോത്രങ്ങളും ഇന്നു ഇല്ലാതായിട്ടുമുണ്ട്. വറുത്ത കാപ്പപ്പൊടി കറുവപ്പട്ട ഇഞ്ചി പഞ്ചസാര എന്നിവ ചേര്‍ത്തു തയാറാക്കുന്ന അറേബ്യന്‍ കഹ്‌വ ഇന്നും റമസാനില്‍ മറ്റു വിശിഷ്യ ദിവസങ്ങളില്‍ ഈ കുടുംബങ്ങളില്‍ വിളമ്പുന്നുണ്ട്. വിശേഷ ദിവസങ്ങളില്‍ സന്ധ്യക്ക് വീട്ടില്‍ ഊദ് പുകക്കുക പനിനീര്‍ തെളിച്ച് അതിഥികളെ സ്വീകരിക്കുക, വട്ടമിട്ടിരുന്നു വലിയ തളികയില്‍ നിന്നും ഭക്ഷണം കഴിക്കുക. അറബികളുടെ നീളന്‍ കുപ്പായവും തൊപ്പിയും തലപ്പാവും വച്ച് വിശേഷ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുക തുടങ്ങി ഒട്ടനവധി പൈതൃകങ്ങള്‍ ഇന്നും കൊയിലാണ്ടിയിലെ വിരലിലെണ്ണാവുന്ന കുടുംബങ്ങളില്‍ അവശേഷിക്കുന്നുണ്ട്.