ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ; പഴയ റോഡ് നന്നാക്കണം, ഗേറ്റും തുറക്കണം; യാത്രക്കാര്‍ എട്ടിന്റെ പണികിട്ടി വലയുകയാണ്

PKD-GATEപാലക്കാട്: ഒരുവഴി അടയുമ്പോള്‍ മറ്റൊരുവഴി തുറക്കും. പക്ഷേ തുറന്നവഴിയിലും അടച്ചവഴിയിലും  എട്ടിന്റെ പണികിട്ടിയാല്‍ എന്തുചെയ്യും. ഒലവക്കോട് റെയില്‍വേ സറ്റേഷനില്‍ സംഭവിച്ചതും ഇതുതന്നെ. ചുരുക്കത്തില്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള പഴയ റോഡിലൂടെ യാത്ര ദുഷ്കരമായിരിക്കുന്നു. പുതിയകവാടത്തില്‍ തിരക്കിന്റെ പ്രളയവും. റെയില്‍വേ സ്‌റ്റേഷന്റെ നവീകരണത്തോടെ സ്‌റ്റേഷന്റെ പ്രവേശന കവാടം മാറ്റിയിരുന്നു. ഇതോടെയാണ് പഴയ റോഡിലെ  വലിയ ഗേറ്റ് അധികൃതര്‍ കൊട്ടിയടച്ചത്. എന്നാല്‍ മെയിന്‍ റോഡില്‍ നിന്നുവരുന്നവര്‍ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതും സ്്‌റ്റേഷനില്‍ ട്രെയിനിറങ്ങിവരുന്ന യാത്രക്കാരും  മെയിന്‍ റോഡിലേക്ക് വരുന്നതും ഇപ്പോഴും ഇതുവഴിയാണ്.

ഇവിടെയുള്ള വലിയ ഗേറ്റിനു സമീപത്തെ ചെറിയ ഗേറ്റിലൂടെ തിക്കിയും ഞെരുങ്ങിയുമാണ്  അകത്തേക്കും പുറത്തേക്കും കടക്കുന്നത്. എന്നാല്‍ ഇതുവഴി വാഹനഗതാഗതം നിലച്ചതോടെ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ലോഡ്ജുകളുമെക്കെയുള്ള പഴയ റോഡില്‍ രാപകലേന്യേ തിരക്കോടുതിരക്കാണ്.  വാഹന ഗതാഗതമില്ലാത്തതിനാല്‍ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഏരിയായും ഇവിടം മാറിയിട്ടുണ്ട്.അതേസമയം റെയില്‍വേ സ്്‌റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എം.എസിന്റെ ഒഫീസിലേക്ക് രാപകലേന്യേ നിരവധി പേര്‍ വന്നുപോവുന്നത് ഇതുവഴിയാണ്. യാത്രക്കാര്‍ക്ക് സുഗമമായി നടക്കാനുള്ള സംവിധാനത്തെപ്പറ്റി അധികൃതര്‍ ആലോചിക്കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

കേവലം 50 മീറ്ററുകള്‍ മാത്രമുള്ള ഭാഗം ടാറിംഗ് നടത്തുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്താല്‍മതി. കൂടാതെ പഴയ രണ്ടുഗേറ്റുകളും എടുത്തു മാറ്റി യാത്രക്കാര്‍ക്ക് പ്രവേശത്തിനു മാത്രമായി ചെറിയൊരു ഗേറ്റും സ്ഥാപിക്കുകയാണെങ്കില്‍ പുതിയ കവാടം വഴിയുള്ള തിരക്കൊഴിവാക്കാം. മാത്രമല്ല ലക്ഷങ്ങള്‍ മുടക്കി ഇവിടെ വ്യാപരം നടത്തുന്നവര്‍ക്ക് ആശ്വാസകരമാകും. പുതിയ പ്രവേശന കവാടത്തിലെ റോളിംഗ് ഗ്രില്ലുകള്‍ ഇളകിയിട്ട് വര്‍ഷങ്ങളായി. ഇതുനന്നാക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.

എന്നാല്‍ പഴയ റോഡ് പൂര്‍ണ്ണമായി തകര്‍ന്നതോടെ ഇതുവഴിയുള്ള കാല്‍നട യാത്രപോലും ദുഷ്കരമായിരിക്കുകയാണ്. കാലങ്ങളായി ഉപയോഗിച്ചിരുന്ന ഈ റോഡ് കൊട്ടിയടച്ചത് യാത്രക്കാര്‍ക്ക് മാത്രമല്ല ഇവിടെ വര്‍ഷങ്ങളായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കുംവരെ വിനയായിത്തീര്‍ന്നു. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന എക്‌സ്പ്രസ്സടക്കമുള്ള ട്രെയിനുകള്‍ വരുമ്പോള്‍ നിലവിലെ പ്രവേശന കവാടത്തില്‍ വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്ക് കൂടുകയാണ്. ഇതുവഴിയുള്ള ഇരുചക്രവാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണെങ്കില്‍ സ്്‌റ്റേഷനുമുന്നിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാനാവും. മാത്രമല്ല ട്രെയിനിന്റെ സമയങ്ങളില്‍ ഓടിയെത്തുന്ന യാത്രക്കാര്‍ക്ക് ചുറ്റിവളയല്‍ വഴിയുള്ള സമയവും  ലാഭിക്കാനാകും. ഇതിനാല്‍ പഴയ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് വ്യാപരികളും യാത്രക്കാരും പറയുന്നത്.

Related posts