പുഞ്ചക്കൃഷിയിറക്കും… കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മെത്രാന്‍കായല്‍ സന്ദര്‍ശിച്ചു: പുഞ്ചക്കൃഷിക്ക് വിതയ്ക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍

ktm-methrankayalകുമരകം: നെല്‍കൃഷി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ മെത്രാന്‍കായലില്‍ സന്ദര്‍ശനം നടത്തി. കൃഷിവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ മെത്രാന്‍ കായലിലെത്തിയത്.വരുന്ന പുഞ്ചക്കൃഷിക്ക് മെത്രാന്‍ കായലില്‍ നെല്‍വിത്തുകള്‍ വിതയ്ക്കാന്‍ സാധിക്കുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

400ലധികം ഏക്കറുള്ള കായലിന്റെ മൂന്നു മീറ്ററിലധികം വീതിയുള്ള പുറം ബണ്ട് തകര്‍ന്നു കിടക്കുകയാണ്. കല്‍ക്കെട്ടിനും പുറംബണ്ടിനും ഒരു മീറ്ററെങ്കിലും ഉയരം കൂട്ടണം. 10 മുതല്‍ 16 മീറ്റര്‍ നീളത്തില്‍ പുറംബണ്ട് തകര്‍ന്നും മട വീണും നശിച്ചിരിക്കുന്നത് പുനര്‍നിര്‍മിക്കണം. പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച കൈത്തോടിന്റെ ബണ്ട് പലഭാഗത്തും മട വീണ് ഏറെ തകര്‍ന്ന അവസ്ഥയിലാണ്. പുറം ബണ്ടിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുന്നതോടെ നാമാവശേഷമായ മൂന്നു മോട്ടോര്‍ തറകളും വീണ്ടും നിര്‍മിക്കണം. 60 എച്ച്പി യുടെ മൂന്നു മോട്ടോറുകളും പെട്ടിയും പറയുമെല്ലാം പുതുതായി കണെ്ടത്തണം. അവ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട വൈദ്യുതി ലൈനും ട്രാന്‍സ്‌ഫോര്‍മറുകളും അത്യാവശ്യമാണ്.

വൈദ്യുതി ലൈന്‍ തകര്‍ന്നു കിടക്കുകയാണെങ്കിലും എട്ടു വര്‍ഷമായി പ്രവര്‍ത്തന രഹിതമായ ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രവര്‍ത്തസജ്ഞമാണോ യെന്നു പരിശോധിച്ചു ഉറപ്പു വരുത്തി ആവശ്യമെങ്കില്‍ പുതിയവ സ്ഥാപിക്കണം. ഇഞ്ചന്‍ ചാലുകളും ഇടച്ചാലുകളും വീണ്ടും നിര്‍മിക്കേണ്ടതുണ്ട്.പുറം മടകളും രണ്ട് ഷട്ടറുകളും തകര്‍ന്നു കിടക്കുന്നത് ബലപ്പെടുത്തണം. ഇങ്ങനെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.

നാളെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മെത്രാന്‍ കായലില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും കൃഷി നടത്താന്‍ വേണ്ട ഫണ്ട് സര്‍ക്കാരില്‍നിന്നും അനുവദിക്കുമെന്നുമാണ് പ്രതീക്ഷ. 20 വര്‍ഷമായി നെല്‍കൃഷി മുടങ്ങി റിസോര്‍ട്ടു മാഫിയ കൈവശപ്പെടുത്തിയ പൊന്നു വിളഞ്ഞിരുന്ന പൊന്നാടന്‍ കായലിന്റെ ദുരവസ്ഥ മെത്രാന്‍ കായലിനും വേമ്പനാട്ടു കായലിന്റെ സമീപ നെല്‍വയലുകള്‍ക്കും ഉണ്ടാകാതിരിക്കാന്‍ കൃഷി വകുപ്പും സര്‍ക്കാരും നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts