
തിരുവനന്തപുരം: ബാങ്ക് വായ്പകൾക്ക് ഒരു വർഷം മോറട്ടേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല ബാങ്കേഴ്സ് സമിതി റിസർവ് ബാങ്കിനെ സമീപിച്ചു.
കോവിഡ് 19 സംസ്ഥാനത്തെ ജനങ്ങളെയും സന്പദ് വ്യവസ്ഥയെയും ബാധിച്ച സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. മൂന്ന് മാസക്കാലത്തേക്ക് ജപ്തി നടപടികൾ നിർത്തിവയ്ക്കാനും ബാങ്കേഴ്സ് സമിതിയുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയവർക്കാണ് മോറട്ടോറിയത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളു. കോവിഡ് 19 റിസർവ് ബാങ്കിന്റെ പട്ടികയിലുള്ള 12 മഹാമാരിയിൽ ഉൾപ്പെട്ടിട്ടില്ല.
നിലവിലെ സാഹചര്യങ്ങൾ റിസർവ് ബാങ്കിനെ ബോധിപ്പിച്ച് കൊണ്ടാണ് ബാങ്കേഴ്സ് സമിതി വിശദമായി കത്ത് നൽകിയിരിക്കുന്നത്.
റിസർവ് ബാങ്ക് ഈ തീരുമാനം അംഗീകരിച്ചാൽ കൃത്യമായി വായ്പ അടച്ച് വരുന്നവർക്ക് ഒരു വർഷം വായ്പകൾ അടയ്ക്കേണ്ടി വരില്ല.
ഇത്തരത്തിലുള്ള വായ്പക്കാരുടെ തിരിച്ചടവ് പുനക്രമീകരിക്കും. നിഷ്ക്രിയ ആസ്തിയായിട്ടുള്ള വായ്പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയവർക്ക് പതിനായിരം മുതൽ 25000 രൂപ വരെ ഗാർഹിക ആവശ്യങ്ങൾക്ക് വായ്പ നൽകാനും ബാങ്കേഴ്സ് സമിതി തീരുമാനിച്ചിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് ഇത്തരത്തിൽ എടുത്ത വായ്പകൾ തിരിച്ചടച്ചാൽ മതിയാകും.
മോറട്ടോറിയത്തിന്റെ കാര്യത്തിൽ റിസർവ് ബാങ്കിന്റെ തീരുമാനം വന്നാലുടൻ ബാങ്കിംഗ് സമിതി ഉടൻ തന്നെ തീരുമാനമെടുക്കും. റിസർവ് ബാങ്കിന് കത്തയക്കുന്നതിനു മുന്നോടിയായി ബാങ്കേഴ്സ് സമിതി ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.