ഗാന്ധിനഗര്‍: മെഡിക്കല്‍കോളജ് ആശുപത്രി സ്കാനിംഗ് സെന്ററില്‍ പരിശോധനാഫലം വൈകുന്നതായി പരാതി. ആശുപത്രിയിലെ സ്കാനിംഗ് സെന്ററില്‍നിന്ന് പരിശോധനാഫലങ്ങള്‍ ഒരുദിവസത്തിനു ശേഷമാണ് ലഭിക്കുന്നത്. ഇത് രോഗികളുടെ ചികിത്സ വൈകുന്നതിന് ഇടയാക്കുന്നു. അതീവഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡോക്ടര്‍ എമര്‍ജന്‍സി എന്ന് എഴുതിയാല്‍ മാത്രമാണ് അന്നേദിവസം റിസള്‍ട്ട് കിട്ടുന്നത്. ഇതിനുതന്നെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരും. വാര്‍ഡിലെയും ഒപിയിലെയും രോഗികള്‍ക്ക് സ്കാനിംഗിന് തീയതി നല്കി വിടുകയാണ് ചെയ്യുന്നത്. ഇതുമൂലം അമിതചാര്‍ജ് നല്കി സ്വകാര്യ സ്കാനിംഗ് സെന്ററുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ആശുപത്രിയിലെ സ്കാനിംഗ് സെന്ററില്‍ ബിപിഎല്‍ കാര്‍ഡ്, ആര്എസ്ജിവൈ കാര്‍ഡുമുള്ളവര്‍ക്ക് സ്കാനിംഗ് സൗജന്യമാണ്. ഈ കാര്ഡിലില്ലാത്തവര്ക്ക് കുറഞ്ഞനിരക്കിലുമാണ് സ്കാനിംഗ്. സിടിക്ക് 800 രൂപയും അള്‍ട്രായ്ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. അതേസമയം സ്വകാര്യസ്ഥാപനങ്ങളില്‍ വന്‍തുക നല്‍കണം. രോഗികളുടെ ബാഹുല്യം സ്കാനിംഗിനെ ബാധിക്കുന്നതായി പറയുന്നു. അതോടൊപ്പംതന്നെ റേഡിയോളജിസ്റ്റുകളുടെ അഭാവമാണ് സ്കാനിംഗ് റിസള്‍ട്ട് വൈകാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.
വകുപ്പ് മേധാവിക്കു പുറമേ രണ്ട് അസോസിയേറ്റ് പ്രഫസര്‍മാര്‍, രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, അഞ്ചു ലക്ചറര്മാര് എന്നിവര്‍ വേണമെന്നിരിക്കെ വകുപ്പ് മേധാവിയെകൂടാതെ ഒരു അസോസിയേറ്റ് പ്രഫസറും ഒരു അസിസ്റ്റന്റ് പ്രഫസറുമാണ് ഇവിടെയുള്ളത്. ലക്ചറര്‍മാരുടെ ഒഴിവുമുണ്ട്. ഇതിനാല്‍ മെഡിക്കല്‍കോളജിലെ റേഡിയോളി എംഡി കോഴ്സിന് ഇന്ത്യന്‍ മെഡിക്കല്കൗണ്സില് അംഗീകാരം റദ്ദാക്കിയിരിക്കുകയാണ്. സ്കാനിംഗ് സെന്ററിലെ യുപിഎസ് തകരാറിലായിരിക്കുന്നതിനാല്‍ കുത്തിവയ്പെടുത്തശേഷം ചെയ്യേണ്ട സ്കാനിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.