ആലുവ എടിഎം കവര്‍ച്ചാ ശ്രമം അന്വേഷണം തമിഴ് സംഘങ്ങളിലേയ്ക്ക്

kkd-atmആലുവ: ആലുവ കുന്നുംപുറത്തെ ശാഖയുടെ എടിഎം കൗണ്ടര്‍ സ്‌ഫോടനം നടത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിലെ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. ദേശീയ പാതയോരത്തെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം തമിഴ് കവര്‍ച്ചാസംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു.

കൊരട്ടി, കുറുപ്പംപടി, ചേര്‍ത്തല, എന്നിവിടങ്ങളില്‍ സമാനരീതിയിലുള്ള കവര്‍ച്ചാ കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാകാം ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ദേശീയപാതയില്‍ റോന്തുചുറ്റിക്കൊണ്ടിരുന്ന പോലീസിന്റെ സ്‌പൈഡര്‍ സംഘം സംഭവസ്ഥലത്ത് എത്തിയതിനാലാണ് ആലുവയിലെ കവര്‍ച്ചാശ്രമം പരാജയപ്പെട്ടത്. അങ്കമാലി ഭാഗത്തുനിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എടിഎം കൗണ്ടര്‍ തകര്‍ത്തതെന്ന് ബാങ്കിന്റെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.

എന്നാല്‍, ഈ ദൃശ്യങ്ങള്‍ അവ്യക്തമായതിനാലും അക്രമികള്‍ മുഖം മറച്ചിരുന്നതിനാലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് ദേശീയപാതയോരത്തെ ആഡംബര കാറുകളുടെ ഷോറൂമുകളിലടക്കം സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം തുടരുന്നത്. ഇതിനിടയില്‍ ലഭ്യമായ ദൃശ്യങ്ങളില്‍ നിന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുട്ടു സംഘങ്ങളിലേയ്ക്ക് സൂചന ലഭിച്ചതെന്ന് നെടുമ്പാശേരി സിഐ വി.എസ്. ഷാജു രാഷ്ട്രദീപികയോട് പറഞ്ഞു.

Related posts