ഷുക്കൂര്‍ വധക്കേസ്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം: മുസ്‌ലിം ലീഗ്

klm-CRIMEകണ്ണൂര്‍: അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ കേസിലെ പ്രതികളും അഡ്വക്കറ്റ് ജനറലും നടത്തിയ ഗൂഢശ്രമം കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നു കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു. ഇരകള്‍ക്കു നീതി നേടിക്കൊടുക്കാന്‍ ബാധ്യസ്ഥനായ അഡ്വക്കറ്റ് ജനറല്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുത്തത് അപലപനീയമാണ്. പ്രതികള്‍ക്കു വേണ്ടി ഹാജരായ മുഖ്യമന്ത്രിയുടെ നിയമോപ ദേഷ്ടാവായ അഡ്വ. എം.കെ. ദാമോദരന്റെ നിലപാടും പ്രതിഷേധാര്‍ഹമാണ്.

കേസിലെ പ്രതികള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ ഹാജരായതു കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ആദ്യസംഭവമാണ്. ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐയ്ക്കു കൈമാറി കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിപറഞ്ഞതിനു ശേഷം സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് അന്വേഷണം അട്ടിമറിക്കാനുള്ള ഇടപെടലുണ്ടായത്.

അധികാരവും പദവികളും ഉപയോഗിച്ചു സിബിഐ അന്വേഷണം അട്ടിമറിക്കാനാണു സിപിഎം ശ്രമിക്കുന്നതെങ്കില്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.æകുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്് വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, കെ.എം. ഷാജി എംഎല്‍എ, വി.പി.വമ്പന്‍, ഇബ്രാഹിംæകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. കെ. മുഹമ്മദലി, കെ.പി. താഹിര്‍, പി.കെ. സുബൈര്‍, സി.കെ. നജാഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

Related posts