സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ സുമംഗലയ്ക്കും കുടുംബത്തിനും ഇനിയെന്നാവും…

TVM-HOUSEനേമം  : ശക്തമായ കാറ്റിലും മഴയിലും  മരം  വീടിന് മുകളില്‍വീണ് തകര്‍ന്നതിനെ തുടര്‍ന്ന് അന്തിയുറങ്ങാനാവാതെ സുമംഗലയും കുടുംബവും.  കല്ലിയൂര്‍ പകലൂര്‍ വാഴവിള പുത്തന്‍ വീട്ടില്‍ സുമംഗല (60) യും കൂലിവേലക്കാരാനായ മകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. നാല് സെന്റില്‍ പുതുതായി നിര്‍മിച്ച വീടിന്റെ ഒരുവശമാണ് തകര്‍ന്നത്.   ജൂണ്‍ 17 ന്  ഉണ്ടായ ശക്തമായ കാറ്റിലാണ്  സമീപത്തെ പുരയിടത്തില്‍ നിന്ന  വലിയ ഇലവ് മരം വീണത്.

വീട് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലും ബന്ധുവീട്ടിലുമാണ് രാത്രികാലങ്ങളില്‍ സുമംഗലയും കുടുംബവും കഴിഞ്ഞുകൂടുന്നത്. സുമംഗലയുടെ  ആസ്ബറ്റോസ് ഷീറ്റിട്ട വീടിന്റെ  മേല്‍ക്കൂരയിലേയയിലേക്കാണ്  മരം വീണത്. വീട്ടിലുണ്ടായിരുന്ന ടിവി ഉള്‍പ്പടെ  ഒന്നര ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളാണ് നശിച്ചത്.   മരം വീഴുമ്പോള്‍ സുമംഗലയുടെ മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.    അയല്‍വാസിയുടെ സ്ഥലത്ത് നിന്നിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയായിരുന്നു.

ഇത് സംബന്ധിച്ച്  സുമംഗല കല്ലിയൂര്‍ പഞ്ചായത്തില്‍ പരാതിയും നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും   അടുത്തിടെയാണ് പഞ്ചായത്ത് മരം മുറിക്കാന്‍   ഉടമയ്ക്ക്  നോട്ടീസ് നല്കിയത്. എന്നിട്ടും ഉടമ മരം    മുറിച്ചുമാറ്റിയില്ല.  ഈ മരമാണ്  സുമംഗലയുടെ വീട്ടിലേയ്ക്ക് വീണത്.   വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രമാണം സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണ്. മരം വീണതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറെത്തി നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ട്.  പഞ്ചായത്തിന്റെയും സര്‍ക്കാരിന്റേയും സഹായം    എന്ന് ലഭിക്കുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.

Related posts