പത്തനാപുരം: സാധാരണക്കാര്‍ക്ക് മികച്ച ആയൂര്‍വേദ ചികിത്സ ലഭിക്കുന്ന തലവൂരിലെ ആയൂര്‍വേദ ആശുപത്രിക്ക് അവഗണനയില്‍ നിന്ന് മോചനമില്ല. താലൂക്ക് ആശുപത്രിയെന്ന് ബോര്‍ഡില്‍ പേര് ചാര്‍ത്തിയിട്ടുണ്ടെങ്കിലും ഹെല്‍ത്ത് സെന്റെറിന്റെ പരിഗണനപോലും ലഭിക്കാതെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. പത്തനാപുരം,പുനലൂര്‍,കൊട്ടാരക്കര താലൂക്കുകളിലെ കിടത്തി ചികിത്സയുളള ഏക സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിക്കാണ് ദുര്‍ഗതി. ദിവസം നൂറ്റമ്പതിലേറെ രോഗികള്‍ ഒപിയില്‍ ചികിത്സ തേടിയെത്തുകയും അമ്പതോളം പേര് കിടത്തി ചികിത്സക്ക് വിധേയമാവുകയും ചെയ്യുന്ന ആശുപത്രിയില്‍ മാസങ്ങള്‍ക്ക് മുമ്പ് വരെ അഞ്ച് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്നു.
ഇപ്പോള്‍ രോഗികളെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മെഡിക്കല്‍ ഓഫീസറും, സീനിയര്‍ മെഡിക്കല്‍ ഓഫീസറും അടക്കം രണ്ട് തസ്തികകളില്‍ ഡോക്ടര്‍മാരുണ്ടെങ്കിലും മറ്റ് ജോലിത്തിരക്കുകള്‍ കാരണം മെഡിക്കല്‍ ഓഫീസര്‍ക്ക് മിക്കപ്പോഴും പരിശോധനക്ക് ഇരിക്കുക അസാധ്യമാണ്. ശേഷിക്കുന്ന ഒരുഡോക്ടര്ക്കാകട്ടെ ഇത്രയേറെ രോഗികളെ പരിശോധിക്കാനും കഴിയാത്ത അവസ്ഥ. മറ്റൊരു സീനിയര്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തിക ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയാവുന്നു. മുമ്പ് എന്‍ആര്‍എച്ച്എം. പദ്ധതിയിലൂടെ മറ്റ് രണ്ട് ഡോക്ടര്‍മാരുടെ സേവനം കൂടി ആശുപത്രിയില്‍ ലഭ്യമാക്കിയിരുന്നതാണ്. ഇവരെ പിന് വലിച്ചതോടെ രോഗികള്‍ക്ക് യഥാസമയം കൃത്യമായ ചികിത്സ കിട്ടാതെ വന്നു.
ഉഴിച്ചില്‍, പിഴിച്ചില്‍, തിരുമ്മ്, നസ്യം, അടക്കം വിഷചികിത്സ ഒഴികെയുള്ള എല്ലാ ചികിത്സയും ലഭിക്കുന്ന ആശുപത്രിയില്‍ ഒരു ഡോക്ടറെക്കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ഓഫീസ് തിരക്കുകള്‍ മാറ്റിവെച്ചാണ് മിക്കപ്പോഴും മെഡിക്കല്‍ ഓഫീസര്‍ രോഗികളെ പരിശോധിക്കുന്നത്. ഇദ്ദേഹം ആശുപത്രി ആവശ്യങ്ങള്‍ക്കായി പുറത്ത് പോയാല്‍ ശേഷിക്കുന്ന ഒരു ഡോക്ടര്‍ വേണം മുഴുവന്‍ രോഗികളെയും പരിശോധിക്കാന്‍. ഈയവസ്ഥയില്‍ അവധിയെടുക്കാന്‍ പോലും നിലവിലെ ഡോക്ടര്‍ക്ക് സാധിക്കാറില്ല.
ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഡോക്ടറെ താല്‍ക്കാലികമായി നിയമിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിക്കുമെന്നിരിക്കേ ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ കാര്യമായതൊന്നും ചെയ്തിട്ടില്ല. ആശുപത്രി മാനേജ്മെന്റ് സമിതി യോഗം ചേര്‍ന്ന് നടത്തിപ്പ് സുഗമമാക്കാനോ നിലവിലെ അവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരാനോ മെനക്കെട്ടിട്ടുമില്ല. മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പാകിയ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഇളകിത്തെറിച്ച നിലയിലാണ്.
വാഹനങ്ങള്‍ കയറുമ്പോള്‍ ഇവ മറ്റുള്ളവരുടെ ശരീരത്തേക്ക് തെറിക്കുന്നതും ഇതില്‍ തട്ടി രോഗികള്‍ വീഴുന്നതും പതിവായിട്ടുണ്ട്. ഇത് അറ്റകുറ്റപണി നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ ശ്രമം നടത്തിയിട്ടില്ല. കഷായം അടക്കമുള്ള പൊതുവായ മരുന്നുകള്‍ ഇവിടെത്തന്നെ ഉണ്ടാക്കിയാണ് രോഗികള്‍ക്ക് നല്‍കുന്നത്. സൗജന്യ നിരക്കില്‍ മികച്ച ചികിത്സ ലഭിക്കുമെന്നതിനാല്‍ ദൂരെ നിന്നുള്ള രോഗികള്‍ പോലും ഇവിടെയെത്തി സുഖം പ്രാപിച്ച് പോകുന്നുണ്ട്. എന്നാല്‍ ആശുപത്രിയില്‍ കാര്യമായ വികസനമെത്തി ക്കാനോ, അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കാനോ ബന്ധപ്പെട്ടവര്‍ താല്‍പ്പര്യം കാട്ടാറില്ല. ചില സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനായി ആശുപത്രിയെ മനപ്പൂര്‍വം അവഗണിക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.