ലോസാന്‍: റഷ്യയുടെ അത്ലറ്റിക് താരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) തീരുമാനം നീളുന്നു. റഷ്യയെ വിലക്കുന്ന കാര്യത്തില്‍ നിയമപരമായ സാധ്യത പഠിക്കുകയാണെന്നാണ് ഐഒസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇന്നലെ ലോസാനില്‍ തുടങ്ങിയ ഐഒസി എക്സിക്യൂട്ടീവിലാണ് ഈ തീരുമാനമുണ്ടായത്.
റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത്ലറ്റുകള്‍ക്ക് വ്യക്തിപരമായ നീതി നഷ്ടപ്പെടുമോ എന്ന കാര്യത്തിലാണ് നിയമപ്രശ്നമുള്ളതെന്നാണ് സൂചന. ~~ഒപ്പം കായികതര്‍ക്കപരിഹാര കോടതിയുടെ വിധിയും നാളെ വരും.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ)യുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഐഒസി ആശയവിനിമയം നടത്തി. ഒപ്പം നിയമവിദഗ്ധരുമായും ആലോചിച്ചുവരികയാണ്. എന്തായാലും ഐഒസിയുടെ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും. അതുവരെ അത്ലറ്റുകള്‍ക്ക് റഷ്യയില്‍ തുടരുകയേ നിവൃത്തിയുള്ളൂ. റഷ്യ ഒളിമ്പിക്സില്‍ പങ്കെടുക്കാത്ത അവസ്ഥ വന്നാല്‍ പല ലോകോത്തര താരങ്ങളുടെ പ്രകടനങ്ങള്‍ ആരാധകര്‍ക്കു നഷ്ടമാകും.
ലോകം കാത്തിരിക്കുന്നു
റിയോ ഒളിമ്പിക്സില്‍ റഷ്യ ഉണ്ടാവുമോ ? ഒളിമ്പിക്സില്‍ എല്ലാക്കാലത്തും മികച്ച പ്രകടനം നടത്തിയിരുന്നു, അമേരിക്കയുടെ അപ്രമാദിത്വത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തിയിരുന്ന റഷ്യ റിയോ ഒളിമ്പിക്സിന് ഉണ്ടാവുമോയെന്ന് ഇന്നറിയാം. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിക്കു വേണ്ടി ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ കനേഡിയന്‍ അഭിഭാഷകന് റിച്ചാര്‍ഡ് മക്ലാറന്റെ റിപ്പോര്‍ട്ട് റഷ്യക്കെതിരാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി ഇന്നു പുറത്തുവരും. നേരത്തെ, അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന് 2014ലെ സോചി ശീതകാല ഒളിമ്പിക്സില്‍ ഉത്തേജകം ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്കു നേരത്തേ റിയോ ഒളിമ്പിക്സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
68 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളെ അയോഗ്യരാക്കിയതിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനിലുള്ള കായിക തര്‍ക്കപരിഹാര കോടതിയില്‍ റഷ്യ നല്കിയ പരാതിയിലാണ് ഇന്നു വിധിപറയുക.മോസ്കോ ഉത്തേജകവിരുദ്ധ ലബോറട്ടറിയുടെ തലവനായിരുന്ന ഗ്രിഗറി റെഡ്ഷെങ്കോവ് നടത്തിയ വെളിപ്പെടുത്തലാണ് റഷ്യന്‍ താരങ്ങളുടെ മരുന്നടി പുറംലോകം അറിയാന്‍ ഇടയാക്കിയത്. മദ്യത്തില്‍ ചേര്‍ത്തു കഴിക്കാന്‍ കഴിയുന്ന വിധത്തില്‍ റെഡ്ഷെങ്കോവ് പ്രത്യേകമായി തയാറാക്കിയ മരുന്ന് കഴിച്ചാണ് റഷ്യയുടെ 15 ലേറെ താരങ്ങള്‍ മെഡല്‍ ജേതാക്കളായതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
അവിടം കൊണ്ടും അദ്ദേഹം തന്റെ തുറന്നുപറച്ചില്‍ അവസാനിപ്പിച്ചില്ല. റഷ്യയുടെ ഔദ്യോഗിക അറിവോടെയാണ് ഈ ഉത്തേജകപ്രയോഗം നടന്നതെന്നും കൂടി അദ്ദേഹം ‘ന്യൂയോര്‍ക് ടൈംസി’നോട്വെളിപ്പെടുത്തി. ഇതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കനേഡിയന്‍ അഭിഭാഷകന് റിച്ചാര്‍ഡ് മക്്ലാറനെ അന്വേഷണത്തിനു വാഡ നിയോഗിച്ചു.
മക്്ലാറന്റെ റിപ്പോര്‍ട്ടില്‍ ഉത്തേജകം ഉപയോഗിച്ചെന്നു കണെ്ടത്തുകയുണ്ടായി. ഈ കണെ്ടത്തലുകളുടെ പശ്ചാത്തലത്തില്‍ റഷ്യയെ പൂര്‍ണമായി വിലക്കണമെന്നാണ് അമേരിക്ക, കാനഡ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. കൂടാതെ വാഡയും തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു.
റഷ്യന്‍ ടീമിന് ഒന്നടങ്കം വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കയും കാനഡയും അന്താരാഷ്ര്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉത്തേജകം ഉപയോഗിച്ചതിനെക്കുറിച്ച് കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി വരാനിരിക്കെ അമേരിക്കയും കാനഡയും നടത്തുന്ന ഇടപെടലുകളും വിമര്‍ശിക്കപ്പെടുന്നുണ്ട്.
റഷ്യയെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി (ഉസാഡ) തലവന്‍ ട്രാവിസ് ടൈഗാര്‍ട്ട് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനാണ് കത്ത് അയച്ചത്. കാനഡയുടെ ഉത്തേജക വിരുദ്ധ ഏജന്‍സിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, അന്തിമ വിധിയുണ്ടാകുന്നതിനു മുമ്പ് റഷ്യയെ പുറത്താക്കാന്‍ അമേരിക്കയും കാനഡയും നടത്തുന്ന ശ്രമങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി യൂറോപ്യന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്് പാട്രിക് ഹിക്കി രംഗത്തുവന്നതോടെ റഷ്യയുടെ ഒളിമ്പിക്സ് പ്രവേശന വിഷയത്തില്‍ ലോകരാജ്യങ്ങള്‍ രണ്ടുതട്ടിലായി. അന്താരാഷ്ട്ര കായിക കോടതിയുടെ ഉത്തരവിനു ശേഷം നിലപാടെടുക്കുന്നതാണ് മാന്യതയെന്നും ഈ നീക്കം നിയമത്തിനുതന്നെ നിരക്കാത്തതാണെന്നും കൂടി ഹിക്കി പറഞ്ഞു.
ഉത്തേജക വിഷയത്തില്‍ റഷ്യയുടെ പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന് ബയേവ റഷ്യക്ക് അനുകൂലമായി രംഗത്തുവന്നു. അന്താരാഷ്ട്ര കായിക കോടതിയുടെ വിധിവരാനിരിക്കെ റഷ്യയെ ഒളിമ്പിക് മത്സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനും ഒത്തുകളിക്കുകയാണെന്ന ആരോപണമാണ് ഇസിന് ഉയര്‍ത്തിയിരിക്കുന്നത്. മക്്ലാറന്റെ റിപ്പോര്‍ട്ട് റഷ്യയുടെ സാധ്യതകളെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ തയാറാക്കിയതാണ്.
ലോക രാജ്യങ്ങള്‍ ഒളിമ്പിക്സിനായി കഠിനപരിശീലനം നടത്തുമ്പോള്‍ റഷ്യന്‍ താരങ്ങള്‍ കോടതി വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇസിന്‍ബയേവ പറഞ്ഞു.എന്നാല്‍, ചില റഷ്യന്‍ താരങ്ങള്‍ നിഷ്പക്ഷ രാജ്യമെന്ന പരിഗണനയില്‍ ഒളിമ്പിക് പതാകയ്ക്കു കീഴില്‍ മത്സരിക്കാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്. റഷ്യയുടെ ലോംഗ്ജംമ്പ് താരമായ ദര്യ ക്ലിഷിനക്ക് മത്സരിക്കാന്‍ ഐഎഎഫ് അനുമതി കിട്ടിക്കഴിഞ്ഞു.
മക്ലാറന്റെ കണെ്ടത്തലുകള്‍
1. 2010 ല്‍ വാന്‍കൂവറില്‍ നടന്ന വിന്റര്‍ ഒളിമ്പിക്സ് മുതല്‍ റഷ്യ, സാമ്പിളുകളില്‍ തിരിമറി നടത്തിത്തുടങ്ങി.
2. ഉത്തേജക പരിശോധനയില്‍ പോസിറ്റീവായ സാമ്പിളുകളും റിസള്‍ട്ടുകളും നശിപ്പിച്ചു
3. മോസ്കോയിലെ ലാബില്‍നിന്നു മാത്രം 8000 ഫലങ്ങള്‍ ഡിലീറ്റ് ചെയ്തു.
4. 2014 ല്‍ നടന്ന സോച്ചി വിന്റര്‍ ഒളിമ്പിക്സിനിടെ റഷ്യന്‍ താരങ്ങള്‍ നല്കിയ സാമ്പിളുകള്‍ക്കു പകരം നേരത്തെ സൂക്ഷിച്ചിരുന്ന മൂത്ര സാമ്പിളുകള്‍ തിരുകിക്കയറ്റി.
5. സോച്ചിയിലെ ക്രമക്കേടിനു റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്എസ്ബിയുടെ പിന്തുണ ലഭിച്ചു.
6. സോച്ചിയില്‍ ഉത്തേജക പരിശീലന കേന്ദ്രത്തിനു സമീപം തന്നെയുള്ള മറ്റൊരു കെട്ടിടത്തിലിരുന്നാണ് ഈ തിരിമറി നടത്തിയത്.
7. ഇതിനായി ലാബിന്റെ ഭിത്തിയില്‍ ചെറിയ ദ്വാരം നിര്‍മിച്ചിരുന്നു. മക്ലാറന് എലിയുടെ പൊത്ത് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
8. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്തവരുടേതടക്കമുണെ്ടന്നു കരുതുന്ന 580 പോസിറ്റീവ് സാമ്പിളുകള്‍ കണെ്ടത്തി. ഇവയൊന്നും തന്നെ വാഡയ്ക്കു കൈമാറിയിട്ടില്ല. ഈ വിവരം മറച്ചുവയ്ക്കുന്നതില്‍ റഷ്യന്‍ ഒളിമ്പിക് ഫെഡറേഷനും പങ്കുണെ്ടന്നു മക്്ലാരന്‍ റിപ്പോര്‍ട്ട് പറയുന്നു.