അറ്റകുറ്റപ്പണിക്ക് ധനസഹായമില്ല: നെഹ്‌റുട്രോഫി ജലോത്സവത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ചുണ്ടന്‍ വള്ളങ്ങള്‍

alp-nehruആലപ്പുഴ : നെഹ്‌റുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ അറ്റകുറ്റപണികള്‍ക്കുള്ള ധനസഹായം നിലച്ചു. അറ്റകുറ്റപണികള്‍ക്കായി 40,000 രൂപ എന്‍ടിബിആര്‍ സൊസൈറ്റിയില്‍ നിന്നും ലഭിച്ചിരുന്നതാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചിരിക്കുന്നത്.  സഹായധനം ലഭ്യമാകാത്ത സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ജലോത്സവത്തില്‍ തത്ക്കാലം വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന നിലപാടിലാണ് കേരള സ്‌നേക്ക് ബോട്ട് ആന്റ് റോവേഴ്‌സ് അസോസിയേഷന്‍.

സംഘടനയുടെ തീരുമാനം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കിന്ന് കത്തുനല്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ എന്‍ടിബിആര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ബോട്ടുടമകള്‍ ഉയര്‍ത്തിയിരുന്നു.   തുടര്‍ന്ന് ഒരു വര്‍ഷത്തെ അറ്റകുറ്റപണി ധനസഹായം നല്കാമെന്ന് പറഞ്ഞെങ്കിലും ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിരുന്നില്ല. ഒരു വര്‍ഷത്തെ തുക ലഭിക്കുകയും മറ്റ് രണ്ടുവര്‍ഷങ്ങളിലെ തുക സൊസൈറ്റിയുടെ കണക്കുകളില്‍ ഉള്‍പ്പെടുത്തി അനുവദിക്കുകയും ചെയ്യുമെന്ന് ഉറപ്പുലഭിച്ചാല്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്നതാണ് വള്ളം ഉടമകളുടെ നിലപാട്.

വരുന്ന ദിവസം ചേരുന്ന അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗത്തിന്റെ അംഗീകാരത്തോടെ ഇത് സംബന്ധിച്ച ഭാവി നടപടികള്‍ തീരുമാനിക്കാനാണ് വള്ളം ഉടമകളുടെ നീക്കം. രജിസ്‌ട്രേഷന്‍ അവസാനിക്കാന്‍ രണ്ടുദിവസം ബാക്കി നില്ക്കുമ്പോള്‍ ഇന്നലെ വരെ രണ്ട് ചുണ്ടനുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുട്ടുകുത്തി, ചുരുളന്‍, വെപ്പുവിഭാഗങ്ങളിലായി ഇതിനോടകം 17 വള്ളങ്ങളും ജലോത്സവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts