കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു തറക്കല്ലിട്ട മന്ദം ജംഗ്ഷനില്‍ വാഹന പാര്‍ക്കിംഗ് മാത്രം..!

pkd-parkingവടക്കഞ്ചേരി: കോടികളുടെ ബജറ്റില്‍ വാണിജ്യകേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട ടൗണിലെ പഞ്ചായത്തുവക സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍. ഒരു പതിറ്റാണ്ടുമുമ്പ് കൊട്ടിഘോഷിച്ച് മന്ത്രിമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തിയ മന്ദം ജംഗ്ഷനില്‍ കിഴക്കഞ്ചേരി റോഡിനോടു ചേര്‍ന്നാണ് തറക്കല്ലിടല്‍ ചടങ്ങെല്ലാം മറന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു പുതിയ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

കോടികള്‍ വിലമതിക്കുന്ന ഒരേക്കറോളം സ്ഥലമാണ് ഉത്തരത്തില്‍ പാഴാക്കുന്നത്. ടൗണിന്റെ പല ഭാഗത്തും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാതെ  അതെല്ലാം അതേപടി നിലനിര്‍ത്തി അത്യാവശ്യങ്ങള്‍ക്ക് ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ അവരുടെ വാഹനങ്ങള്‍ പണംനല്കി പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ചു സാധനങ്ങള്‍ വാങ്ങി തിരിച്ചുപോകണമത്രേ.

എല്ലാവര്‍ക്കും യൂണിയനും സംഘടനകളുമുള്ളതുപോലെ ഇനി ടൗണില്‍ വരുന്നവര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംഘടന വേണ്ടിവരുമെന്ന സ്ഥിതിയാണ്. ഡെയ്‌ലി മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള കെട്ടിടസമുച്ചയങ്ങള്‍ക്ക് 2005നുമുമ്പു മുതലുള്ള പഞ്ചായത്ത് ബജറ്റുകളില്‍ തുക മാറ്റിവയ്്ക്കല്‍ നടന്നുവരുന്നുണ്ടെങ്കിലും കെട്ടിടനിര്‍മാണം നടന്നില്ല.

സംസ്ഥാനഭരണം മുന്നണികള്‍ തമ്മില്‍ മാറ്റുന്ന മട്ടില്‍ പഞ്ചായത്തില്‍ അങ്ങനെയൊരു ഭരണമാറ്റവും ഉണ്ടാകാറില്ല. സ്ഥിരമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്കാണ് വടക്കഞ്ചേരി പഞ്ചായത്ത് ഭരണം. 2002-ല്‍ പൊളിച്ചുനീക്കിയ ടൗണിലെ പഞ്ചായത്ത് വക കല്യാണമണ്ഡപം നിലനിന്നിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 14 വര്‍ഷം കാത്തിരിക്കേണ്ടിവന്നു.

ഇപ്പോഴാണ് എംഎല്‍എ ഫണ്ടിന്റെ സഹായത്തോടെ കെട്ടിടനിര്‍മാണം നടക്കുന്നത്.കെട്ടിട സമുച്ചയങ്ങളും മറ്റുമായി വരുമാനം വര്‍ധിപ്പിച്ച് വടക്കഞ്ചേരി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്തുമെന്നൊക്കെ ഒരു പതിറ്റാണ്ടുമുമ്പ് പറഞ്ഞിരുന്നെങ്കിലും അതിനാവശ്യമായ ഭൗതിക സാഹചര്യത്തില്‍ ഒരുക്കാനും കഴിഞ്ഞിട്ടില്ല.  ഇതിനിടെ സ്വകാര്യവ്യക്തികളുടെ നിരവധി ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ടൗണില്‍ നിറഞ്ഞു.

കെട്ടിടനിര്‍മാണ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പല കെട്ടിടങ്ങളും നിര്‍മിച്ചിട്ടുള്ളത്. ഈ കെട്ടിടങ്ങള്‍ക്കൊന്നും മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതാണ് വാഹന പാര്‍ക്കിംഗ ്ടൗണിനെ വീര്‍പ്പുമുട്ടിക്കുന്നത്.മതിയായ ടോയ്‌ലറ്റുകളോ മൂത്രപ്പുരകളോ ഇല്ലാതെയും കെട്ടിടം നിര്‍മിച്ച് വാടകയ്ക്ക് കൊടുത്ത് ലാഭം കൊയ്യുകയാണ്. കെട്ടിടത്തില്‍ തീപിടിത്തമോ മറ്റു അത്യാഹിതങ്ങളോ ഉണ്ടായാല്‍ ഫയര്‍ഫോഴ്‌സിനോ മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കോ പെട്ടെന്ന് എത്തിപ്പെടാന്‍ വഴിയില്ലാത്ത വിധമാണ് പല കെട്ടിടങ്ങളുടെയും നിര്‍മാണം.

Related posts