മാനസിക സമ്മര്‍ദ്ദം എങ്ങനെ ജീവനെടുക്കുന്നു ! ദീര്‍ഘനാളായി ആളുകള്‍ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ഹൃദയംപൊട്ടി മരിച്ചു, ഹൃദയംനുറുങ്ങി മരിച്ചു എന്നൊക്കെ ആലങ്കാരികമായി നമ്മള്‍ ചില മരണങ്ങളെ വിശേഷിപ്പിക്കാറുണ്ട്.

കഠിനമായ മാനസിക വ്യഥയോ മറ്റുവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളോ അനുഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ സംജാതമാകുന്നത്. ഈ പ്രയോഗങ്ങള്‍ തികച്ചും ശരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം.

അത്യന്തം ദുഃഖകരമായ കാര്യങ്ങളോ അല്ലെങ്കില്‍ സമ്മര്‍ദ്ദമേറ്റുന്ന സംഭവങ്ങളോ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ ഹൃദയം പൊട്ടി മരിക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയത്.

ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രം അല്ലെങ്കില്‍ ടകോട്‌സുബോ കാര്‍ഡിയോ മയോപതി എന്ന് വിളിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുന്ന രണ്ടു തരം തന്മാത്രകള്‍ ഇത്തരം അവസരങ്ങളില്‍ ധാരാളമായി ഹൃദയ കോശങ്ങളില്‍ രൂപമെടുക്കും എന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ കണ്ടെത്തിയത്.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിരവധി മരണങ്ങള്‍ ഒഴിവാക്കുവാന്‍ ഈ കണ്ടുപിടിത്തം സഹായിക്കും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഹൃദയപേശികള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിക്കുകയും ഹൃദയത്തിലെ ഇടതുഭാഗത്തെ അറകളുടേ ആകൃതിയില്‍ വ്യത്യാസം വരുകയും ചെയ്യുമ്പോഴാണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രം ഉണ്ടാകുന്നത്.

ശരീരശാസ്ത്രപരമായ ഈ പ്രക്രിയ എങ്ങനെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇതുവരെ അജ്ഞാതമായി തുടരുകയായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ജീനുകള്‍ ഡീകോഡ് ചെയ്യപ്പെടുന്നതും സജീവമാകുന്നതും നിയന്ത്രിക്കുന്ന മൈക്രോ ആര്‍ എന്‍ എ -16, മൈക്രോ ആര്‍ എന്‍ എ – 26 എന്നിവ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന സമയത്ത് ക്രമാതീതമായി ഉദ്പാദിപ്പിക്കപ്പെടുന്നു എന്ന് കണ്ടെത്തുകയുണ്ടായി.

ഈ തന്മാത്രകളാണ് മനുഷ്യരിലെ വിഷാദരോഗം, ഉത്കണ്ഠ, ആധി എന്നിവയ്ക്ക് കാരണമാകുന്നത്. അതായത്, ദീര്‍ഘകാലമായി ദുഃഖമനുഭവിക്കുന്ന ഒരു വ്യക്തിയില്‍ ഇവ ക്രമാതീതമായി രൂപപ്പെടും.

പെട്ടൊന്നൊരു നിമിഷം പൊടുന്നനെ ഉണ്ടാകുന്ന ഷോക്ക് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രത്തിന് കാരണമാകുന്നു. കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ രോഗാവസ്ഥ ചിലപ്പോഴൊക്കെ ഹൃദയസ്തംഭനത്തിന് സമാനമായ രീതിയില്‍ എത്തും. നെഞ്ചു വേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയും ഹൃദയമിടിപ്പ് നിലച്ചുപോകുന്നതിന് കാരണമാവുകയും ചെയ്യും.

1990-ല്‍ ജപ്പാനില്‍ ആദ്യമായി കണ്ടെത്തിയ ഈ രോഗാവസ്ഥ നിലവില്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം 2,500 പേര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്. കൂടുതലായി ആര്‍ത്തവചക്രം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് അധികമായി കാണപ്പെടുന്നത്.

Related posts

Leave a Comment