വീട് നിര്‍മാണത്തിനെന്ന വ്യാജേന മണ്ണെടുപ്പ്; അധികൃതരുടെ മൗനം മുതലെടുക്കുന്നു

KLM-MANNUകുറവിലങ്ങാട്: കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്ത് മേഖലകളില്‍ മണ്ണെടുപ്പ് സജീവം. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഈ സ്ഥലങ്ങളില്‍ പത്തിതാഴ്ത്തിയിരുന്ന മണ്ണ്മാഫിയ ഭരണമാറ്റത്തോടെയാണ് വീണ്ടും സജീവമായിട്ടുള്ളത്. കുന്നുകളെ സമതലങ്ങളായി മാറ്റുന്ന മണ്ണെടുപ്പില്‍ പാടങ്ങള്‍ കരഭൂമിയായി മാറുകയാണ്. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്ന നീക്കങ്ങളില്‍ അധികൃതര്‍ കണ്ണടയ്ക്കുന്നത് വലിയ പ്രതിഷേധത്തിനും ഇടനല്‍കുന്നുണ്ട്.

വീട് നിര്‍മ്മാണത്തിനെന്ന പേരില്‍ പഞ്ചായത്തുകളില്‍ നിന്ന് അനുമതി നേടിയാണ് മണ്ണെടുപ്പിന് കളമൊരുങ്ങുന്നത്. മണ്ണ് വില്‍ക്കാന്‍ താല്‍പര്യമെന്ന് ഭൂവുടമ അറിയിച്ചാല്‍ ഇടനിലക്കാരന്‍ രംഗത്തെത്തും. തുടര്‍ന്ന് മണ്ണുമാഫിയ നേരിട്ടും ബിനാമി വഴിയും ഇടപാടുകള്‍ ഉറപ്പിക്കും. രേഖകള്‍ക്കാവശ്യമായ സഹായം മാത്രം ഭൂവുടമ ചെയ്താല്‍ മതിയാകും. ബാക്കി എല്ലാ കാര്യങ്ങളും വിവിധ ഓഫീസുകളിലെ നിത്യസന്ദര്‍ശകരായ മണ്ണ്മാഫിയയും ഇടനിലക്കാരുനും ചേര്‍ന്ന ഒരുക്കും.

സ്വന്തമായി ആഡംബര വീടുള്ളവര്‍വരെ മറ്റൊരു വീടുകൂടി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിക്കുമ്പോള്‍ തന്നെ ഗൂഡനീക്കം വ്യക്തമാണ്. മറ്റുചിലര്‍ സ്ഥലം മക്കളുടേയും സഹോദരങ്ങളുടേയും പേരില്‍ ആധാരം ചെയ്ത് നല്‍കിയ ശേഷമാണ് വീട് നിര്‍മ്മാണത്തിനുള്ള അനുമതിക്കായി നീക്കം ആരംഭിക്കുന്നത്. ഇത്തരത്തില്‍ വീടിന്റെ പ്ലാന്‍ അനുസരിച്ച് അനുമതി ലഭ്യമാക്കി ഏക്കര്‍ കണക്കിന് സ്ഥലത്തുനിന്ന് മണ്ണെടുക്കുകയാണ് ചെയ്യുന്നത്. ഈ നീക്കം ജിയോളജി വകുപ്പിനടക്കം അറിയാമെങ്കിലും പരാതി നല്‍കിയാല്‍പോലും നടപടി ഉണ്ടാകാറില്ല.

മണ്ണുമായി പോകുന്ന ലോറിക്ക് നല്‍കുന്ന അനുമതി പത്രത്തിലും തിരിമറികള്‍ സാധാരണമാണ്. അനുമതി ലഭ്യമാക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് അളവിലാണ് മണ്ണ് കടത്തുന്നത്. പോലീസ് അധികാരികളെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകാതിരിക്കാനുള്ള തന്ത്രങ്ങളും മാഫിയയ്ക്ക് വശമാണ്. മണ്ണെടുപ്പ് നിരോധിച്ച കുറവിലങ്ങാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ണെടുപ്പ് ഇപ്പോള്‍ നടക്കുന്നതെന്നതാണ് സ്ഥിതി.

മണ്ണുമായി ലോറികള്‍ പായുന്നതോടെ റോഡ് തകര്‍ന്നാല്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ തുക മുന്‍കൂറായി നാട്ടുകാരുടെ പേരില്‍ അക്കൗണ്ടിലടച്ചുപോലും ചിലയിടങ്ങളില്‍ മണ്ണെടുപ്പ് നടക്കുന്നുണ്ട്. പഞ്ചായത്ത് റോഡിന്റെ പേരില്‍ സ്വകാര്യ വ്യക്തി പണമടയ്ക്കുന്നത് ജനപ്രതിനിധികളടക്കമുള്ളവരുടെ അറിവോടെയാണെന്നത് ബാക്കിപത്രം. മണ്ണെടുപ്പ് സജീവമായതോടെ പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടും മഴക്കാലത്തുപോലും ജലക്ഷാമവും നാട്ടില്‍ സാധാരണമായി മാറിയിട്ടുണ്ട്.

Related posts