കിഴക്കന്‍ മേഖലകളിലെ യാത്രക്കാരെ കെഎസ്ആര്‍ടിസി അവഗണിക്കുന്നു

ktm-ksrtcപത്തനാപുരം: കിഴക്കന്‍ മേഖലകളിലെ യാത്രക്കാരെ കെഎസ്ആര്‍ടി സി അവഗണിക്കുന്നതായി പരാതി. ഇത്തരം ഇടങ്ങളിലേക്കുള്ള ബസുകളുടെ സര്‍വീസ് മുന്നറിയിപ്പില്ലാതെ മുടങ്ങുന്നത് പതിവാവുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പുന്നലയില്‍ നിന്നും പത്തനാപുരത്തേക്കുള്ള സര്‍വീസ് മുടങ്ങിയിരുന്നു. ഇത് നൂറ് കണക്കിന് വിദ്യാര്‍ഥികളെയും തൊഴിലാളിക ളെയും ബുദ്ധിമുട്ടിലാക്കി. പുന്നല, കറവൂര്‍, കടശേരിയില്‍ നിന്നുള്ള നിരവധിയാളുകളാണ് രാവിലെ ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. മിക്ക ദിവസങ്ങളിലും ഈ സര്‍വീസ് കൃത്യ സമയം പാലിക്കാറില്ലന്നും പരാതിയുണ്ട്.

ദൈനംദിന സര്‍വീസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ പകരം സര്‍വീസ് നടത്താന്‍ ഡിപ്പോ അധികൃതര്‍ തയാറാകില്ല. ജനങ്ങള്‍ പരാതിപ്പെട്ടാല്‍ സമാന്തര സര്‍വീസുകളെ ആശ്രയിക്കാനാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്.കിഴക്കന്‍ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ഭൂരിപക്ഷം ബസുകളും കാലപ്പഴക്കം ചെന്നവയാണ്. വിരലിലെണ്ണാവുന്ന പുതിയ ബസുകള്‍ മാത്രമാണ് ഡിപ്പോയിലുള്ളത്. പഴയ ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് തുടരുമ്പോഴും ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ വരുന്നത് സര്‍വീസുകളെ ബാധിക്കുകയാണ്.

ബസുകള്‍ക്കുണ്ടാകുന്ന ചെറിയ സാങ്കേതിക പിഴവുകള്‍ പോലും ഡിപ്പോയില്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം രാത്രിയിലുള്ള സ്‌റ്റേ സര്‍വീസ് ഉള്‍പ്പെടെ പല ട്രിപ്പുകളും മുടങ്ങുന്നത് പതിവാണ്.ഇതു സംബന്ധിച്ച് ജീവനക്കാര്‍ ഡിപ്പോ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. മഴക്കാലമായാല്‍ ബസുകളുടെ വൈപ്പര്‍ തകരാറിലായാല്‍ പോലും സര്‍വീസുകള്‍ മുടങ്ങുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ആരംഭ കാലംമുതല്‍ പത്തനാപുരം ഡിപ്പോയെ അധികാരികള്‍ അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഇതര ഡിപ്പോകളില്‍ പുതിയ ബസുകള്‍ അനുവദിക്കുമ്പോഴും മലയോരമേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്ന പത്തനാപുരം ഡിപ്പോ മാത്രം പഴയ ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തേണ്ട സാഹചര്യമാണ്.

Related posts