ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി! മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന മരിച്ച കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല; സിഫ്ട്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ എടുത്ത ഉടന്‍ ഹൃദയാഘാതം ഉണ്ടായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Deathകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കണ്ണൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഷംന ചികിത്സയ്ക്കിടെ മരിച്ച കേസില്‍ പോലീസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നു. തിരുവനന്തപുരത്തെ ലാബിലെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം മുന്നോട്ടു പോകാതെ നില്‍ക്കുന്നത്.

അതേ സമയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മൂന്നംഗം സംഘം നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍  ഡോ. ശ്രീകുമാരിയമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് വകുപ്പു തല അന്വേഷണം നടത്തിയത്.

കഴിഞ്ഞ 18നാണ് കണ്ണൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ ഷംന തസ്‌നിം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ നാലാം നിലയിലെ വാര്‍ഡില്‍ വച്ച് അവശനിലയിലാവുകയും പിന്നീട് മരണമടയുകയും ചെയ്തത്. രണ്ട് ദിവസമായി അസുഖ ബാധിതയായിരുന്ന ഷംന 17ന് ചുമ, പനി എന്നിവയ്ക്ക്   മരുന്നു കഴിച്ചിരുന്നു. കൂടാതെ തുള്ളിമരുന്നും ഡോക്ടര്‍ നല്‍കിയിരുന്നു. എന്നിട്ടും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്നാണ്  പിറ്റേ ദിവസം 18ന് ഉച്ചയ്ക്ക്  ഒന്നരയോടെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. തുടര്‍ന്ന് നാലാം നിലയിലെ വാര്‍ഡിലേക്ക് അവശയായ ഷംനയെ കൊണ്ടുപോയി. ഷംനയെ വാര്‍ഡില്‍ പ്രവേശിപ്പിച്ച ശേഷം സിഫ്ട്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ എടുത്തെന്നും ഉടന്‍ ഹൃദയാഘാതം ഉണ്ടായെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഉടനെ ഐസിയുവിലേക്ക്  കൊണ്ടുപോകാന്‍ സ്ട്രക്ചര്‍ ലഭിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പറയുന്നു. ഐസിയു വില്‍ മൂന്ന് മണിക്ക് ശേഷം എത്തിച്ചെന്നും തുടര്‍ന്ന്  ആലുവയിലെ രാജഗിരി മെഡിക്കല്‍ കോളജില്‍ ആംബുലന്‍സില്‍ കൊണ്ടുപോയെന്നും അവിടെ വച്ചാണ് മരണം സംഭവിച്ചെന്നും  പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വാര്‍ഡില്‍ ചികിത്സയ്ക്കിടെ വൈകിട്ട് മൂന്നിനാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.

ഹൃദയാഘാതത്തിലേക്ക് നയിച്ച സിഫ്ട്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് മുമ്പ് ടെസ്റ്റ് ഡോസ് എടുത്തിരുന്നോ എന്നത് അന്വേഷണ വിധേയമാക്കുമെന്നറിയുന്നു.  ഇത്തരം ഇഞ്ചക്ഷനുകള്‍ എടുക്കുന്നതിന് മുമ്പ്  മുന്‍കരുതലായി   വാര്‍ഡുകളില്‍ സൂക്ഷിക്കാറുള്ള അഡിനാല്‍ ഉണ്ടായിരുന്നോയെന്നും  അഡിനാല്‍ കുത്തിവയ്പ്പ് അടിയന്തിരമായി എടുത്തിരുന്നോ എന്നതും കേസിലെ നിര്‍ണായക തെളിവായി മാറും.

ഹൃദയപേശികള്‍ സ്തംഭിക്കുന്ന മയോ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍  പോലീസിനോട് പറഞ്ഞത്. സ്വാഭാവികമായി ഉടനെ അഡിനാല്‍ കുത്തിവയ്പ്പ് എടുക്കേണ്ടതായിരുന്നു. അദ്യത്തെ നാലു സെക്കന്റുകള്‍ നിര്‍ണായകമായിരുന്നെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്.

ഷംനയുടെ പോസ്റ്റ് മാര്‍ട്ടം  റിപ്പോര്‍ട്ട്, മൂന്ന് ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവ ലഭിച്ച ശേഷമേ കേസ് അന്വേഷണം പൂര്‍ത്തിയാക്കാനാവൂ. തിരുവന്തപുരം ചീഫ് കെമിക്കല്‍  ലാബിലാണ് പത്തോളജി, വൈറോളജി, ടിഷ്യു വിഭാഗങ്ങളിലായി  മൂന്നു തരം ലാബ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Related posts