ചെറുമകളുടെ ഫോട്ടോ എടുത്തത് ചോദ്യംചെയ്ത അമ്മൂമ്മയ്ക്ക് ക്രൂരമര്‍ദനം

tvm-mobileകഴക്കൂട്ടം: ചെറുമകളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ ക്രൂരമര്‍ദനമേറ്റ ദളിത് സ്ത്രീ ആശുപത്രിയിലായി. കഴക്കൂട്ടം കരിയില്‍ പുല്ലാട്ടുകരി ലക്ഷം വീട് കോളനില്‍ അംബികയ്ക്കാണ്(57) മര്‍ദനമേറ്റത്. ഇവരെ കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും പിന്നാലെ മേയര്‍ വി.കെ പ്രശാന്തും ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ആരാഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മണിയനെന്നുവിളിക്കുന്ന രാജ ഒളിവിലാണ്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.

രണ്ടുദിവസം മുമ്പ് അംബികയുടെ വീട്ടിലെത്തിയ മണിയന്‍ അംബികയുടെ ചെറുമകളുടെ ഫോട്ടോയെടുത്തിരുന്നു. ഇത് അംബിക ചോദ്യചെയ്തതാണ് വാക്കേറ്റത്തില്‍ കലാശിച്ചത് . ഇതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെ എത്തിയ മണിയന്‍ അംബികയെ വലിച്ചിഴച്ച് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലും ആശുപത്രിയിലുമെത്തി.

മര്‍ദിച്ചത് സിപിഎം അനുഭാവിയാണെന്നും ഇയാളെ അറസ്റ്റുചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസയം അംബിക സിപിഎം അനുഭാവിയാണെന്നും മണിയന്‍ സിപിഎമ്മുകാരനല്ലെന്നും മേയറോടൊപ്പമെത്തിയ സിപിഎം പ്രവര്‍ത്തകരും പറഞ്ഞു. കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts