കര്‍ഷകര്‍ക്ക് തിരിച്ചടിയായി നാളികേര സംഭരണം നിലച്ചു

pkd-cocanutവണ്ടിത്താവളം: നാളികേര കര്‍ഷകര്‍ക്ക് പ്രതീക്ഷനല്കിയ നാളികേരസംഭരണം നിലച്ചു. ജില്ലയിലെ 44 കൃഷിഭവനുകളില്‍ നിന്നുമായി  സംഭരിച്ച നാളികേരം ഗോഡൗണുകളില്‍ കെട്ടികിടക്കുന്നതുമൂലം സംഭരണം നിലച്ചു. കൃഷിഭവനിലൂടെ സംഭരിക്കുന്ന നാളികേരം വെയിലത്തിട്ട് ഉണക്കി കൊപ്രയാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരഫെഡിന്‍െറ സംസ്കരണശാലകള്‍. ദിനംപ്രതി എട്ടുടണ്‍ നാളികേരം മാത്രമാണ് രണ്ട് സംസ്കരണ ശാലകളിലെ ഡ്രയര്‍ സംവിധാനത്തിലൂടെ കൊപ്രയാക്കുന്നത്.

എരുത്തേ—മ്പതിയിലും മറ്റുമുള്ള സംസ്കരണശാലകളില്‍ മഴകാരണം വെയിലത്ത് ഉണക്കുന്നില്ല. ഇപ്പോള്‍ ജില്ലയിലെ സംഭരണശാലകളിലും കൃഷിഭവനുകളിലുമായി 1600 ടണ്‍ പച്ചത്തേങ്ങയാണ് കെട്ടിക്കിടക്കുന്നത്. സംസ്കരണശാലകളിലോ കൃഷിഭവനിലോ  സ്ഥലമില്ലാത്തതാണ് സംഭരണം തുടരാന്‍ കഴിയാത്തതെന്നാണ് അധികൃതകര്‍ പറയുന്നത്. നാളികേരമെടുക്കുന്നത് കൃഷിഭവനുകള്‍ നിര്‍ത്തിവച്ചിരിക്കയാണ്. കഴിഞ്ഞ ഒരുമാസത്തിലധികം ദിവസത്തെ സ്‌റ്റോക്ക് ഇപ്പോള്‍ തന്നെ കൃഷിഭവനിലും ഗോഡൗണിലുമുണ്ട്.ഇത് കൊപ്രയാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞശേഷം സംഭരണം ആരംഭിക്കുമെന്ന് കേരഫെഡ് അധികൃതര്‍ പറഞ്ഞു.

നേരത്തെ നാളികേരത്തിന് ന്യായവില കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കര്‍ഷകര്‍ക്ക് കൃഷിഭവനിലൂടെയുള്ള നാളികേരസംഭരണം ആശ്വാസമായിരുന്നു.പൊതുവിപണിയില്‍ പതിനഞ്ചോ പതിനാറോ രൂപ മാത്രം ലഭിച്ചപ്പോള്‍ കൃഷിഭവന്‍ വഴിയുള്ള സംഭരണത്തിലൂടെ 25 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ വിപണിയില്‍ കിലോയ്ക്ക് 18 രൂപയാണ്.നാളികേരസംഭരണം നിലച്ചതോടെ ആശങ്കയിലായ കര്‍ഷകര്‍ വിപണിവിലയിലെ കുറവുകാരണം പൊതുവിപണിയിലും വിറ്റഴിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. വിറ്റാല്‍ കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടിവരുന്നത്.

നാളികേരസംഭരണം ആരംഭിച്ചപ്പോള്‍ പൊതുവിപണിയിലും വിലവര്‍ധിച്ചിരുന്നു. സംഭരണം നിലച്ചതോടെ പൊതുവിപണിയിലും വിലയിടിഞ്ഞു. തെങ്ങില്‍ നിന്നും പറിച്ചിട്ട നാളികേരം മഴയത്ത് കൂട്ടിയിട്ടാല്‍ മുളച്ചുപോകും. ആ  നഷ്ടം ഭയന്ന് പല കര്‍ഷകരും ഇപ്പോള്‍ നാളികേരം പൊതുവിപണിയില്‍ കൊടുക്കുന്നുണ്ട്. ജൂണ്‍മാസം ആദ്യവാരം വരെ സംഭരിച്ച നാളികേരത്തിന്റെ തുക മാത്രമാണ് കര്‍ഷകര്‍ക്ക് നല്കിയിട്ടുള്ളത്. ആറരക്കോടി രൂപ കര്‍ഷകര്‍ക്ക് നല്കാനുള്ളതായി കേരഫെഡ് അധികൃതര്‍ പറയുന്നു.

വെയില്‍ എത്തുന്നതോടെ സംഭരണം പുനരാരംഭിക്കാന്‍ സാധിക്കുമെന്നും കേരഫെഡിന്റെ ജില്ലാ മാനേജര്‍ പറഞ്ഞു. ജില്ലയിലെ 95 കൃഷിഭവനിലും നാളികേരസംഭരണം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് നാളികേരസംഭരണം നടന്നിരുന്നത്. ഓണത്തിന് മുമ്പായി കര്‍ഷകരുടെ സംഭരിച്ച നാളികേരത്തിന്‍െറ വില ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

Related posts