കരുവാറ്റായുടെ ദേവസ്പര്‍ശമുള്ള കടുവയെയും കാത്ത് നിവാസികള്‍

alp-kaduvaകരുവാറ്റ: കാട്ടിലെ കടുവ എന്നു തെറ്റിദ്ധരിച്ചവര്‍ക്കു തെറ്റുപറ്റി. ഇതു ഓണനാളില്‍ രാത്രികാലങ്ങളില്‍ കരുവാറ്റയിലിറങ്ങുന്ന കരുവാറ്റയുടെ സ്വന്തം കടുവ. കടുവവേഷം കെട്ടുന്ന 49 കാരനായ അരിവണ്ണൂര്‍ കളീക്കല്‍ ബിനു എന്ന ഗോപകുമാറാണ് അച്ഛന്‍ ശിവരാമന്‍ നായര്‍ക്കും മുത്തച്ഛന്‍ പരമേശ്വര പണിക്കര്‍ക്കും ശേഷം മൂന്നാം തലമുറക്കാരനായി ഈ വേഷത്തില്‍ ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ നാട്ടിലിറങ്ങുന്നത്. ഇരുമ്പു പെട്ടിക്കുള്ളില്‍ താഴിട്ടു പൂട്ടിയാണ് കടുവവേഷം സൂക്ഷിച്ചിരിക്കുന്നത്.

കരുവാറ്റ പ്രദേശത്തെ 300 ഓളം വീടുകളിലാണ് കടുവയായി എത്തുന്നത്. മറ്റു ശബ്ദ കോലാഹലങ്ങളില്ലാതെ ഇരട്ടചെണ്ടയുടെ അകമ്പടിയോടെ വീട്ടില്‍ പതുങ്ങി എത്തുന്നതാണ് പതിവ്. കടുവയെക്കണ്ട് ഭയന്ന പലതലമുറകള്‍ ഒന്നിക്കുന്ന ഓണനാളുകളില്‍ ഇവരൊക്കെയും കടുവയെ കാത്തിരിക്കുകയും ദക്ഷിണനല്‍കി തൊഴുന്നതും ഈ നാളുകളിലെ കാഴ്ചയാണ്. പത്മനാഭന്‍ ആചാരി പ്ലാവിന്‍ തടിയില്‍ 90 വര്‍ഷങ്ങള്‍ക്കു മുമ്പ് തീര്‍ത്ത കടുവത്തലയും വര്‍ണനൂലുകളാല്‍ തുന്നിയെടുത്ത കുപ്പായവും നീളന്‍ വാലും കടുവവേഷത്തിന്റെ മാറ്റു കൂട്ടുന്നു.

ഒപ്പം കരയുടെ പരദേവതയായ തിരുവിലഞ്ഞാല്‍ അമ്മയുടെ എതിരേല്‍പ്പിനും കുത്തിയോട്ടത്തിനും കടുവ ഇവിടെ സ്ഥിരം സാന്നിധ്യമാണ്. ഓണനാളുകള്‍ക്കൊപ്പം കരുവാറ്റക്കാരുടെ കാഴ്ചയാകുന്ന കടുവ വൃശ്ചികമാസത്തിലെ ചോതിക്ക് തൃപ്പൂണിത്തുറ പൂര്‍ണത്രയീശന്റെ നടയില്‍ ഉത്സവനാളുകളില്‍ പുലിയായി വേഷപ്പകര്‍ച്ച നടത്തുന്നു. ഇവിടുത്തെ കൊടിയേറ്റു ദിവസം മുതല്‍ തിരുവോണത്തിന്റെ ആറാട്ടുദിവസംവരെ രാവിലെയും വൈകുന്നേരവും ദേവനെ എഴുന്നള്ളിക്കുമ്പോള്‍ പുലി മുന്നിലുണ്ടാവും. ഇതിനാല്‍ ദേവസ്പര്‍ശമുള്ള പുലിയെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. കരുവാറ്റയില്‍ കടുവയെന്നും തൃപ്പൂണിത്തുറയില്‍ പുലിയെന്നുമാണ് വിശേഷിപ്പിക്കുന്നത്.

രാജാക്കന്‍മാരുടെ ഭരണകാലത്താണ് അരിവണ്ണൂര്‍ കളീക്കല്‍ കുടുംബത്തിനു പൂര്‍ണത്രയീശന്റെ സന്നിധിയില്‍ പുലിയായി എത്തുവാനുള്ള അവകാശം കിട്ടുന്നത് ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ദൗത്യമാണ് തനിക്കുള്ളതെന്ന് ഗോപകുമാര്‍ പറയുന്നു. ഓണമെത്താന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കടുവയും പുലിയുമാകാന്‍ ഗോപകുമാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ സ്വന്തം കടുവയെ കാത്തിരിക്കുകയാണ് കരുവാറ്റ നിവാസികള്‍.

Related posts