സര്‍വീസ് വൈകുന്നു: ട്രെയിന്‍ യാത്ര ഒഴിവാക്കി സീസണ്‍ ടിക്കറ്റുകാര്‍

tcr-trainസ്വന്തം ലേഖകന്‍

കോഴിക്കോട്: കറുകുറ്റി അപകടത്തെ തുടര്‍ന്ന് വേഗം കുറച്ചുള്ള ഓട്ടം ആരംഭിച്ചതോടെ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുന്നു. ജോലിക്കെത്താന്‍ വൈകുന്നതിനാലാണ് മിക്കവരും ബസിനെ ആശ്രയിച്ചു തുടങ്ങിയത്. അപകടത്തെ തുടര്‍ന്ന് ഒരു ദിവസമോ രണ്ട് ദിവസമോ മാത്രമേ ട്രെയിന്‍ സര്‍വീസ് താറുമാറാകുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വേഗക്കുറവ് തുടരുകയാണ്.

അപകട ഭീഷണി കാരണം ട്രെയിനുകള്‍ വേഗം കുറച്ചോടിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. അര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് നിലവില്‍ ട്രെയിന്‍ വൈകുന്നത്. വേഗമെത്താന്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസ് പോലും കഴിഞ്ഞ ദിവസം രണ്ട് മണിക്കൂര്‍ വൈകി.  സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരാണ് ഏറെയും പ്രയാസമനുഭവിക്കുന്നത്. സീസണ്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരാണ്.

മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍  12 മണിയോടെയേ ഓഫീസിലെത്താനാകുന്നുള്ളു. തിരിച്ചു വീട്ടിലെത്താനും രാത്രി 10 കഴിയും. ചിലര്‍ രണ്ടു നേരത്തെയും യാത്ര ബസിലാക്കിയപ്പോള്‍ ചിലര്‍ രാവിലത്തെ യാത്ര മാത്രം ബസിലേക്ക് മാറ്റി. കോഴിക്കോട്ട് നിന്നും കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്കാണ് കോഴിക്കോട്ട് നിന്നുള്ളവര്‍ ഏറെയും സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാറുള്ളത്. രാവിലെ 6.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന കണ്ണൂര്‍ എക്‌സ്പ്രസ്, 8.45ന് പുറപ്പെടുന്ന പരശുറാം എക്‌സ്പ്രസ്, 8.45ന് പുറപ്പെടുന്ന ചെന്നൈ മെയില്‍ എന്നീ ട്രെയിനുകളിലാണ് കൂടുതലായും സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്രക്കാര്‍ കയറുന്നത്.

ട്രെയിന്‍ സര്‍വീസ് പൂര്‍വസ്ഥിതിയിലേക്ക് മാറാന്‍ കാലതാമസം പിടിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അപകട ഭീഷണി ഉയര്‍ത്തുന്ന ട്രാക്കുകളും മറ്റും മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ തുടങ്ങിയതായും അധികൃതര്‍ പറയുന്നു.

Related posts