കലുങ്ക് നിര്‍മാണം പാതിവഴിയില്‍ പൂര്‍ത്തിയാകാതെ കൈതത്തോട്-മുപ്പതില്‍റോഡ്

alp-kalunkമങ്കൊമ്പ് : മിത്രക്കരി ജീമംഗലം ജംഗ്ഷനു സമീപത്തെ കലുങ്കു നിര്‍മാണം പൂര്‍ത്തിയാകാത്തതു മൂലം കൈതത്തോട്- മുപ്പതില്‍ റോഡ് അപൂര്‍ണമായി തുടരുന്നു. മുട്ടാര്‍ സെന്‍ട്രല്‍ റോഡ്, മാമ്പുഴക്കരി-എടത്വ റോഡുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി പത്തുവര്‍ഷം കഴിഞ്ഞിട്ടും റോഡിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല. മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 11, 12, 13,എന്നീ വാര്‍ഡുകള്‍ക്കു പുറമെ പത്താംവാര്‍ഡിന്റെ ചില പ്രദേശങ്ങളുടെയും വികസനം ലക്ഷ്യമിട്ടാണ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. ഡോ. കെ.സി. ജോസഫ് എംഎല്‍എയായിരിക്കുമ്പോള്‍ 1996 ലാണ് ആറു കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന റോഡിന്റെ പണികള്‍ ആരംഭിച്ചത്.

മൂന്നു റീച്ചുകളിലായാണ് റോഡിന്റെ പണികള്‍ നടന്നത്. റോഡ് പൂര്‍ത്തിയായാല്‍ മിത്രക്കരിയിലുള്ളവര്‍ക്കു എസി റോഡിലെത്താന്‍ കിലോമീറ്ററുകളുടെ ലാഭമുണ്ടാകും. മുട്ടാര്‍ റോഡില്‍ വെള്ളം കയറുമ്പോള്‍ മുട്ടാര്‍-ചക്കുളത്തുകാവില്‍ ഗതാഗതം തടസപ്പെടുക പതിവാണ്. കൈതത്തോട്- മുപ്പതില്‍ റോഡ് പൂര്‍ത്തിയായാല്‍ ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാകും. 2000ത്തില്‍ റോഡിന്റെ പണികള്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ ഇത്രയും കാലമായിട്ടും പാലത്തിന്റെ പണി പൂര്‍ത്തിയാകാത്തതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമാണുള്ളത്. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ റോഡ് കടന്നുവരുന്ന പാടശേഖരങ്ങളിലെ കൃഷിക്കും ഏറെ ഗുണകരമാകും.

റോഡ് സൗകര്യത്തിന്റെ കുറവുമൂലം കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ലു സംഭരിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകളുണ്ട്. റോഡു പൂര്‍ത്തിയാകുന്നതിലൂടെ ഇതിനൊരു പരിഹാരമാകുമെന്നാണ് കര്‍ഷകരുടെയും വിശ്വാസം. കഴിഞ്ഞ ബജറ്റിലെങ്കിലും പാലത്തിനുള്ള തുകയനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. ഇത്തവണത്തെ ബ്ജറ്റിലും പാലത്തെ അവഗണിച്ചതിലൂടെ സര്‍ക്കാരുകള്‍ തങ്ങളോട് കടുത്ത അവഗണനയാണ്് കാട്ടുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Related posts