ഫുട്‌ബോളില്‍ വംശീയാധിക്ഷേപം കൂടുന്നതായി റിപ്പോര്‍ട്ട്

SP-NOT-TOജോസ് കുമ്പിളുവേലില്‍

ബര്‍ലിന്‍: ഫുട്‌ബോള്‍ എന്നാല്‍, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനപ്പുറമൊരു കായിക ഇനമെന്നു വിശേഷിപ്പിക്കുമെങ്കിലും കഴിഞ്ഞകാല സംഭവങ്ങള്‍ കീറിമുറിച്ചു നോക്കിയാല്‍ വംശീയാധിക്ഷേപം അതിരു കടക്കുന്നുവെന്നു മാത്രമല്ല, രാജ്യങ്ങളെ തമ്മില്‍ രണ്ടു ചേരിയിലാക്കുന്നുവെന്നുപോലും സംശയിക്കാം. അത് അടിവരയിടുന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഫുട്‌ബോളില്‍ വംശീയധിക്ഷേപവും ചീത്തവിളിയും കൂടിയെന്നാണ് പുതിയ കണ്ടുപിടിത്തം. വംശീയതയെപ്പറ്റി പഠിച്ച ലോര്‍ഡ് ഹെര്‍മാന്‍ ഔസ്‌ലി ചെയര്‍മാനായുള്ള ആന്റി ഡിസ്ക്രിമിനേഷന്‍ ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ആബാലവൃദ്ധം ജനങ്ങളെയും ഒരേ രസച്ചരടിലൂടെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഫുട്‌ബോളിന്റെ ആധുനികവത്കരണത്തില്‍പ്പോലും വംശീയത കടന്നുവരുന്നത് എന്തുകൊണ്ടാണെന്ന് പലവിധത്തിലും ചര്‍ച്ചയ്ക്കു വിധേയമാകുന്നുണെ്ടങ്കിലും അതിനൊരു പോംവഴി ഇതുവരെ ഉണ്ടായിട്ടില്ല. ഫിഫയും മറ്റു സംഘടനകളും കര്‍ശന നടപടികള്‍ കൈക്കൊള്ളുമ്പോഴും വംശീയത ഇപ്പോഴും തുടരുകയാണ്. മാരിയോ ബലോട്ടെല്ലി. മെസ്യൂട്ട് ഒസില്‍, കരിം ബെന്‍സേമ തുടങ്ങിയവര്‍ വംശീയാധിക്ഷേപം നേരിടുന്ന ചില പ്രധാന താരങ്ങളാണ്.

വംശീയാധിക്ഷേപം ഇപ്പോള്‍ ഓരോ ആഴ്ചയിലും പുതിയ രൂപത്തിലും ഭാവത്തിലും പുറത്തുവരുന്നത് ഫുട്‌ബോളിനെ ഭാവിയില്‍ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫിഫ ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ വമ്പന്‍ ടൂര്‍ണമെന്റുകള്‍ ലോകത്തെ ഒന്നാക്കുന്ന വലിയൊരു മാമാങ്കവേദിയായി കണ്ടിരുന്ന അവസ്ഥ ഒരുപരിധിവരെയുണ്ടായിരുന്നു. എന്നാല്‍, ഭാവിയില്‍ ഈ മേളയിലൊക്കെ വംശീയത കൂടുതല്‍ രൂക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഫുട്‌ബോള്‍ സീസണില്‍ വംശീയത സംബന്ധിച്ച് 402 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012-13നെ അപേക്ഷിച്ച് 2014-15ല്‍ ഇതു വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2012-13 സീസണില്‍ 393 സംഭവങ്ങളാണ് ആധികാരികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതെല്ലാംതന്നെ 135 പ്രഫഷണല്‍ മത്സരങ്ങളില്‍നിന്നാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. വംശീയാധിക്ഷേപം സോഷ്യല്‍ മീഡിയയില്‍ക്കൂടി 18 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നീ രാജ്യങ്ങളില്‍ വംശീയധിക്ഷേപം 20 ശതമാനമായി വളര്‍ന്നതും ഫുട്‌ബോള്‍ ലോകത്തെ ഭയപ്പെടുത്തുന്നു. ഇതു തടയാന്‍ ഫുട്‌ബോള്‍ അധികാരികളും മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാരും ഒരു മെയ്യായി, ഒരു മനമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ട് ഉപദേശിക്കുന്നു.

135 മത്സരങ്ങളില്‍ 122 ആരാധകരാണ് കഴിഞ്ഞ വര്‍ഷം പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. 13 ആരോപണങ്ങളില്‍ കളിക്കാരും, പരിശീലകരും, മാനേജര്‍ന്മാരും ഉള്‍പ്പെടുന്നു എന്നതാണ് കൗതുകകരമായ വിഷയം. കഴിഞ്ഞ സീസണില്‍ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ രേഖപ്പെടുത്തിയത് 902 സംഭവങ്ങളാണ്. ഇതിനെതിരെ ഏതെങ്കിലും തരത്തില്‍ നടപടികള്‍ എടുത്തിട്ടുണേ്ടാ എന്നുള്ള ചോദ്യത്തിന് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related posts