ഒന്നാണു നമ്മള്‍ 1

sp-numberoneകാണ്‍പുര്‍: ചരിത്രം പിറന്ന ടെസ്റ്റില്‍ മിന്നും ജയം കുറിച്ച് ലോകത്തെ ഒന്നാം നമ്പര്‍ ടീമായി ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെ 197 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ അഞ്ഞൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി. വിജയത്തോടെ ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

434 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് അഞ്ചാം ദിനം ഉച്ചഭക്ഷണത്തിനു ശേഷം 236 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിന് മുന്നിലാണ് കിവികള്‍ ചിറകൊടിഞ്ഞു വീണത്. ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ അശ്വിന്‍ മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്‌സില്‍ പുറത്താകാതെ 42ഉം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 50 റണ്‍സും നേടിയ ജഡേജ രണ്ട് ഇന്നിംഗ്‌സികളിലുമായി ആറ് വിക്കറ്റും നേടി.

ഇന്ത്യ 100–ാമത്തെയും 200–ാമത്തെയും ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കില്‍ 300,400,500 ടെസ്റ്റുകളില്‍ വിജയം നുകര്‍ന്നു. ഇന്ത്യയുടെ 130–ാം ടെസ്റ്റ് വിജയമാണിത്.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 318, രണ്ടാം ഇന്നിംഗ്‌സ് 377/5 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ് 262, രണ്ടാം ഇന്നിംഗ്‌സ് 236.

പിടിച്ചുനിന്ന് റോഞ്ചിയും സാന്റ്‌നറും

വളരെ കരുതലോടെയായിരുന്നു റോഞ്ചിയും നൈറ്റ് വാച്ച്മാന്‍ സാന്റ്‌നറും അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയത്. നാലിന് 94 എന്ന നിലയില്‍ തുടങ്ങിയ കിവീസിനു വേണ്ടി റോഞ്ചി വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. സാന്റ്‌നര്‍ മികച്ച പിന്തുണയും നല്‍കി. എന്നാല്‍, 80 റണ്‍സെടുത്ത റോഞ്ചിയെ ജഡേജ പുറത്താക്കിയതോടെ കിവീസ് തകര്‍ന്നു തുടങ്ങി. ജഡേജയുടെ പന്തില്‍ അശ്വിന്‍ പിടിച്ചാണ് റോഞ്ചി പുറത്തായത്. 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. പിന്നീട് ക്രീസിലെത്തിയ വാട്‌ലിംഗ് (18) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍, മുഹമ്മദ് ഷാമിക്കു മുന്നില്‍ മുട്ടുമടക്കാനായിരുന്നു വാട്‌ലിംഗിന്റെ വിധി. ക്രെയ്ഗിനെ മുഹമ്മദ് ഷാമിയും മടക്കി. സോധിയെ കൂട്ടുപിടിച്ച് അവസാനം പൊരുതിയെങ്കിലും അശ്വിന്റെ സ്പിന്നിനെ മറികടക്കാന്‍ സാന്റ്‌നര്‍ക്കായില്ല. സാന്റ്‌നര്‍ (71) രോഹിത് ശര്‍മയുടെ കൈകളില്‍ അവസാനിച്ചപ്പോള്‍ സോധിയെ അശ്വിന്‍ ബൗള്‍ഡാക്കി.

പിന്നീടെല്ലാം ചടങ്ങു മാത്രമായിരുന്നു. ഇന്ത്യക്കു വേണ്ടി രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ ആറു വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷാമി രണ്ടും ജഡേജ ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 318

ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ് 262

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് അഞ്ചിന് 377 ഡിക്ലയേര്‍ഡ്.

ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സ്

ടോം ലാതം എല്‍ബിഡബ്ല്യു ബി അശ്വിന്‍ 2, മാര്‍ട്ടിന്‍ ഗപ്ടില്‍ സി വിജയ് ബി അശ്വിന്‍ 0, വില്യംസണ്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 25, ടെയ്‌ലര്‍ റണ്ണൗട്ട് 17, ലൂക്ക് റോഞ്ചി സി അശ്വിന്‍ ബി ജഡേജ 80, സാന്റ്‌നര്‍ സി രോഹിത് ശര്‍മ ബഹി അശ്വിന്‍ 71, വാട്‌ലിംഗ് എല്‍ബിഡബ്ല്യു ബി മുഹമ്മദ് ഷാമി 18, ക്രെയ്ഗ് ബി മുഹമ്മദ് ഷാമി 1, സോധി ബി അശ്വിന്‍ 17, ബൗള്‍ട്ട് നോട്ടൗട്ട് 2, വാഗ്‌നര്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍ 0, എക്‌സ്ട്രാസ് 3

ആകെ 87.3 ഓവറില്‍ 236നു പുറത്ത്

ബൗളിംഗ്

മുഹമ്മദ് ഷാമി 8–2–18–2, അശ്വിന്‍ 35.3–5–132–6, ജഡേജ 34–17–58–1, ഉമേഷ് യാദവ് 8–1–23–0, മുരളി വിജയ് 2–0–3–0

കളി കണക്കില്‍

5

ടെസ്റ്റില്‍ അശ്വിന്‍ 10 വിക്കറ്റ് നേടുന്നത് അഞ്ചാം തവണ. ഇതോടെ ഹര്‍ഭജന്‍സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി അശ്വിന്‍. എട്ട് തവണ 10 വിക്കറ്റ് നേടിയ കുംബ്ലയാണ് ഈ നേട്ടത്തില്‍ അശ്വിന് മുന്നിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍.

10

10 അര്‍ധ സെഞ്ചുറികളാണ് മത്സരത്തില്‍ പിറന്നത്. ഒരു സെഞ്ചുറി പോലും ആരും നേടിയില്ല. ഇതിന് മുമ്പ് ഇന്ത്യ കളിച്ച ഒരു ടെസ്റ്റില്‍ മാത്രമാണ് ഇതിലേറെ അര്‍ധ സെഞ്ചുറികള്‍ ‘സെഞ്ചുറി’ ഇല്ലാതെ വന്നത്. 1964ല്‍ മുംബൈയില്‍ നടന്ന ഇന്ത്യ–ഓസ്‌ട്രേലിയ മത്സരമായിരുന്നു അത്

19

37 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 19–ാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

19

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ 19–ാം വിജയം. 55 മത്സരങ്ങളിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. ഇതില്‍ 22 മത്സരം സമനിലയായപ്പോള്‍ 10 മത്സരത്തില്‍ ഇന്ത്യ പരാജയം രുചിച്ചു.

89

സ്വന്തം നാട്ടില്‍ ഇന്ത്യയുടെ 89–ാം വിജയം. 249 മത്സരമാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഇതുവരെ കളിച്ചിട്ടുളളത്.

03

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയം. 1968ല്‍ ഒക്ലന്‍ഡില്‍ 272 റണ്‍സിന് ജയിച്ചതാണ് ഏറ്റവും വലിയ വിജയം

10

ന്യൂസിലന്‍ഡിന്റെ 10 ബാറ്റ്‌സ്മാന്മാരെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കിയത്. 2001ല്‍ ഓസ്‌ട്രേലിയയുടെ ഒമ്പതു ബാറ്റ്‌സ്മാന്മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി പുറത്താക്കി.

03

ന്യൂസിലന്‍ഡിനെതിരേ ഇതു മൂന്നാം തവണയാണ് അശ്വിന്‍ ഒരിന്നിംഗ്‌സില്‍ ആറു വിക്കറ്റ് സ്വന്തമാക്കുന്നത്. ഡെറെക് അണ്ടര്‍വുഡ് മാത്രമാണ് ഇക്കാര്യത്തില്‍ അശ്വിനു മുന്നിലുള്ളത്. പാക്കിസ്ഥാന്റെ മുഷ്താഖ് അഹമ്മദും ഇംഗ്ലണ്ടിന്റെ ടോണി ലോക്, റിയാന്‍ സൈഡ്‌ബോട്ടം എന്നിവരും മൂന്നു തവണ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Related posts