ചങ്കുറപ്പോടെ മുംബൈയുംകോല്‍ക്കത്തയും

sp-kolkathaഅത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
(മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ)

കേരളത്തോട് ഇത്രയധികം ക്രൂരത നടത്തിയ മറ്റൊരു ടീമും ഐഎസ്എലിലുണ്ടാവില്ല. ആദ്യസീസണില്‍ ചുണ്ടോളമെത്തിയ സീസണ്‍ കിരീടം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും തട്ടിയെടുത്തു. അതും ഒരു ബംഗാളിയെക്കൊണ്ട്് (മുഹമ്മദ് റഫീക്ക്) ഗോളടിപ്പിച്ച്. അതുകൊണ്ടും തീരുന്നില്ല. മലയാളികളുടെ എല്ലാമെല്ലാമായിരുന്ന ഹ്യൂമേട്ടനെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് അടര്‍ത്തിമാറ്റി മുന്നേറ്റ നിരയില്‍ കളിപ്പിക്കുന്നു. കൂടാതെ ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി മികച്ചപ്രകടനം കാഴ്ചവച്ച സ്റ്റീഫന്‍ പിയേഴ്‌സനെയും കോല്‍ക്കത്ത സ്വന്തമാക്കി. ഏറ്റവും മികച്ചത് മാത്രം സ്വന്തമാക്കുക എന്ന ശീലത്തോടെയാണ് കോല്‍ക്കത്ത ഇത്തവണ മൂന്നാം സീസണിലേക്കിറങ്ങുന്നത്.

ആവര്‍ത്തിച്ചു രണ്ടുവട്ടം പറഞ്ഞാല്‍ നാക്കുളുക്കിപ്പോകുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് പരിശീലകന്‍ മാറിയെന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിനെ പരിശീലിപ്പിച്ച അന്റോണിയോ ലോപ്പസ് ഹെബാസിനു പകരമായാണ് ജോസ് ഫ്രാന്‍സിസ്‌കോ മോളിനോ വന്നത്. ഗോള്‍കീപ്പറായി കളി തുടങ്ങുകയും സ്‌പെയിനിലെ വന്‍കിട ക്ലബ്ബുകളില്‍ പരിശീലനം നല്‍കുകയും ചെയ്ത മോളിനോയുടെ തന്ത്രങ്ങളായിരിക്കും കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നത്. സ്പാനിഷ് താരം ഡാനി മെല്ലോയാണ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോളി. ദേബജിത്ത് മജുംദാര്‍, മോഹന്‍ ബഗാന്‍ താരം ഷിള്‍ട്ടന്‍പോള്‍ എന്നിവരാണ് മറ്റ് ഗോള്‍കീപ്പര്‍മാര്‍. ഇന്ത്യന്‍ അപ്രമാദിത്വമുള്ള പ്രതിരോധ നിരയില്‍ രണ്ട് വിദേശതാരങ്ങള്‍ മാത്രമാണുള്ളത്. സ്പാനിഷ് താരങ്ങളായ ജോസ് ലൂയിസ് അരോയ്ക്കും പാബ്ലോ ഗല്ലാര്‍ഡയ്ക്കുമൊപ്പം അര്‍ണാബ മൊണ്ഡല്‍, കീഗര്‍ പെരേര, പ്രീതം കോട്ടാല്‍, കിന്‍കുഷ് ദേവ്‌നാഥ്, പ്രബീര്‍ദാസ് തുടങ്ങിയ ഇന്ത്യന്‍നിരയും അണിനിരക്കുന്നു.

മധ്യനിരയിലെ നിയന്ത്രണം സ്റ്റീഫന്‍ പിയേഴ്‌സന്‍ എന്ന സ്‌കോട്ടിഷ് താരത്തിന്റെ ചുവടുപിടിച്ചായിരിക്കും. സ്പാനിഷ് താരം ജാവി ലാറ, ദക്ഷിണാഫ്രിക്കകാരന്‍ സമീംഗ്ദൗത്തി എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ ബിക്രംജിത്ത് സിങ്, ലാല്‍റിന്‍ഡിക്ക റാല്‍ട്ട, ജുവല്‍ രാജ, അഭിനാസ് റൂയ്ഡ്‌സ് എന്നിവര്‍ ടീമിലുണ്ട്. ഐഎസിലെ ഏറ്റവും മൂര്‍ച്ചയേറിയ മുന്നേറ്റ നിരയേയാണ് കൊല്‍ക്കത്ത കളത്തിലിറക്കിയിരിക്കുന്നത്.

കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം, സ്പാനിഷ് താരം യുവാന്‍ ബെലാന്‍കോസ എന്നിവര്‍ക്കൊപ്പം മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ എന്ന പോര്‍ച്ചുഗീസ് മുന്നേറ്റതാരം കൂടി വരുന്നതോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കളിക്കളത്തില്‍ ആര്‍ത്തിരമ്പും.

മുംബൈ സിറ്റി എഫ്‌സി

(മാര്‍ക്വീ താരം ഡിയേഗോ ഫോര്‍ലാന്‍)

ഐഎസ്എലിലെ അധോലോകമാണ് മുംബൈ സിറ്റി എഫ്‌സി എന്നു വിശേഷിപ്പിച്ചാല്‍ തെറ്റില്ല. കാരണം എതിരാളികളെ കടന്നാക്രമിക്കാന്‍ ശീലിച്ച താരങ്ങളാണ് ടീമിന്റെ മുതല്‍ക്കൂട്ട്. പ്രതിരോധത്തില്‍ താളം കണ്ടെത്തി മധ്യനിരയില്‍ നിലയുറപ്പിച്ച് മുന്നേറ്റനിരയെ തുറന്നുവിടുന്ന ടീമിനെ മറ്റെന്തു വിശേഷിപ്പിക്കാന്‍. ഉറുഗ്വെന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡിയേഗോ ഫോര്‍ലോന്റെ സാന്നിധ്യമാണ് മുംബൈ സിറ്റിയെ ഐഎസ്എലിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ ഉടമസ്ഥതയിലുള്ള ടീമിന് ഇത്തവണ സാധ്യതകള്‍ കല്‍പ്പിക്കപ്പെടാന്‍ കാരണങ്ങള്‍ ഏറെയാണ്.

മാര്‍ക്വീ താരമായ ഫോര്‍ലാനെ ക്യാമ്പിലെത്തിച്ചപ്പോഴേ വെറുതെ കളത്തിലിറങ്ങാന്‍ വന്നവരല്ല മുംബൈ എന്ന് വ്യക്തം. രാജ്യത്തിനായി 112 മത്സരങ്ങളിലിറങ്ങുകയും 36 ഗോളുകള്‍ നേടുകയും ചെയ്ത ഫോര്‍ലാന്‍ എന്ന മുന്നേറ്റതാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വിയ്യാറയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍മിലാന്‍ തുടങ്ങിയ വന്‍കിട ക്ലബുകളില്‍ നിരന്തര സാന്നിധ്യമായിരുന്നു. കോസ്റ്റാറിക്ക ടീമിന്റെ മുഖ്യപരിശീലകനായ അലക്‌സാന്‍ഡ്രോ ഗുയ്മറസാണ് മുംബൈക്കുവേണ്ടി പരിശീലക വേഷത്തില്‍ വരുക. മധ്യനിരയില്‍ തന്ത്രങ്ങളൊരുക്കുന്ന ഈ പരിശീലകന്റെ നേതൃത്വത്തില്‍ എതിരാളികളെ അളന്നുമുറിക്കുന്ന ചുവടുവയ്പുകളായിരിക്കും ടീം കാഴ്ചവയ്ക്കുക. മുംബൈ സിറ്റി എഫ്‌സിയുടെ ഇത്തവണത്തെ വലിയ നേട്ടങ്ങളിലൊന്നാണ് റോബര്‍ട്ടോ വോള്‍പാറ്റോ എന്ന ബ്രസീലിയന്‍ ഗോള്‍കീപ്പര്‍.

ഇന്ത്യന്‍ താരങ്ങളായ അല്‍ബിനോ ഗോമസും അമീന്ദര്‍ സിംഗും ഗ്ലൗസണിയുന്നതോടെ മുംബൈ ഗോള്‍മുഖം സുരക്ഷിതം. പ്രതിരോധക്കോട്ട തീര്‍ക്കാന്‍ ഒരുകൂട്ടം വിദേശതാരങ്ങളെയാണ് പരിശീലകന്‍ ഗുയ്‌മെറസ് നിയോഗിച്ചിരിക്കുന്നത്.

ഉറുഗ്വെന്‍ താരം വാള്‍ട്ടര്‍ ഇബനെസ്, റുമേനിയന്‍ താരം ലൂസിയന്‍ ഗോയന്‍, അര്‍ജന്റൈന്‍ താരം കാര്‍ഡോസ, ബ്രസീലിയന്‍ താരം ഗേഴ്‌സന്‍ വിയേര എന്നിവര്‍ക്കൊപ്പം കരുത്തു പകരാന്‍ അന്‍വറലി, സെന റാള്‍ട്ട, ഐബോര്‍ലാങ്, അശുതോഷ് മേത്ത എന്നീ ഇന്ത്യന്‍ താരങ്ങളും പ്രതിരോധ നിരയില്‍ അണിനിരക്കും. മധ്യനിരയില്‍ ഹെയ്തിയന്‍ താരം സോണി നോര്‍ദെ അര്‍ജന്റൈന്‍ താരം മത്യാസ് ഡെഫറഡിക്കോ, ഹംഗേറിയന്‍ താരം ക്രിസ്റ്റിയന്‍ വാഡോഡ്, ബ്രസീലിയന്‍ താരം ലിയോ കോസ്‌റ്റോ എന്നിവര്‍ ടീമിന്റെ നിയന്ത്രണങ്ങള്‍ക്കു ചരടുവലിക്കുമ്പോള്‍ ബോയ്താങ്ങ്, ഡേവിഡ് ലാല്‍റിന്‍ മൗന, പ്രണോയി ഹാല്‍ദാര്‍, ജാക്കിചന്ദ് സിംഗ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ കളിയുടെ താളങ്ങള്‍ക്ക് ചടുലതയേകും. മുംബൈ ടീമിനെ എതിരാളികള്‍ ഭയക്കുന്നുണ്ടെ ങ്കില്‍ കാരണം മുന്നേറ്റനിരയുടെ ആക്രമണോ ത്സുകമായ നീക്കം തന്നെ.

അനു സെബാസ്റ്റ്യന്‍

Related posts