പാലക്കാട്: ജില്ലയിലെ പഴം -പച്ചക്കറി മൊത്തവില കുത്തനെ കുറഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുന്നില്ലെന്ന് പരാതി. സംസ്ഥാന സര്‍ക്കാര്‍ ഓണം വിപണി ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിലും സപ്ലൈകോയുടെ ആഭിമുഖ്യത്തിലും, ഹോര്ട്ടികോര്പ്പുവഴിയും പഴം പച്ചക്കറികള്‍ വില്‍പ്പന നടത്തിയതോടെ ജില്ലയില്‍ പഴം – പച്ചക്കറി വില കുറഞ്ഞിരിക്കുകയാണ് . എന്നാല്‍ ഈ വിലക്കുറവ് ജനങ്ങളിലെത്തിക്കാന്‍ ചെറുകിട കച്ചവടക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. വലിയ ഉള്ളി വില കിലോക്ക് 10 രൂപയിലേക്കും നേന്ത്രപ്പഴം 30 രൂപയിലേക്കും താഴ്ന്നു.
മത്തന്‍ കിലോ 10 രൂപ, പയര്‍ 20 രൂപ , തക്കാളി 10 രൂപ എന്നിവയാണ് സര്‍ക്കാര്‍ വില്‍പ്പനശാലകളിലെ കഴിഞ്ഞദിവസത്തെ വില. എന്നാല്‍ വലിയങ്ങാടിയില്‍ ഇതിലും കുറഞ്ഞവിലക്ക് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും ഉപഭേക്താക്കള്‍ക്ക് ലഭിക്കുന്നത് ഇതിന്റെ നാലും അഞ്ചും ഇരട്ടി വിലക്കാണ്. പാലക്കാട് നഗരത്തിലെ പച്ചക്കറി കച്ചവടക്കാര്‍ രാവിലെ വാട്സ് ആപ്പിലൂടെയാണ് വിലകള്‍ കൈമാറുന്നത്. എന്നാല്‍ മിക്ക വില്പനശാലകളിലും എത്തുന്ന ഉപഭോക്താക്കളെ ഇവര്‍ വന്‍തോതില്‍ ചുഷണം ചെയ്തു വരികയാണെന്നാണ് പരാതി. ജില്ലയിലെ ചില്ലറ വില്‍പ്പന ശാലകളില്‍ വില നിയന്ത്രണം നടപ്പിലാക്കണമെന്നും സാധാരണ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.
സാധാരണ പച്ചക്കറി – പഴം വില കുറഞ്ഞിട്ടും നഗരത്തില്‍ ജൈവ ഉത്പന്നങ്ങള്‍ വില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങളും ജനങ്ങളെ കൊള്ളയടിക്കുകയാണ്. പച്ചക്കറികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ജില്ലയില്‍ സംവിധാനം നടപ്പിലാക്കണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. സാധാരണ കര്‍ഷകരില്‍ നിന്നും എടുക്കുന്ന പച്ചക്കറികള്‍ ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വില്‍പ്പന നടത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയരുന്നു. പച്ചക്കറി വില കുതിച്ചുയരുന്നത് ജനത്തെ ഏറെ ആശങ്കയിലാഴ്ത്തുകയാണ്.