വാരിക്കുഴികളായി ഫുട്പാത്തുകള്‍: അപകടഭീതിയില്‍ കാല്‍നടയാത്രികര്‍

alp-odaആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്പാത്തുകള്‍ തകര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ദിവസേന യാത്ര ചെയ്യുന്ന നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലെ ഫുട്പാത്തുകളാണ് തകര്‍ന്നിരിക്കുന്നത്. എസ്ഡിവി സ്കൂളിന് മുന്‍വശത്തെ ഫുട്പാത്ത് തകര്‍ന്ന് വലിയ ഗര്‍ത്തം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടാതിരിക്കുന്നതിനായി ഇവിടെ രൂപപ്പെട്ട കുഴിക്കുമുകളില്‍ കരിങ്കല്ല് വച്ച് അടച്ചിരിക്കുകയാണ്.

കാന വൃത്തിയാക്കുന്നതിനായി മാറ്റുന്നതിനിടെ തകര്‍ന്ന ഫുട്പാത്തിന്റെ സ്ലാബുകളും ഇതുവരെ പുനര്‍ നിര്‍മിച്ചിട്ടില്ല. ജില്ലാ കോടതി പാലത്തിന് തെക്കുവശം പടിഞ്ഞേറേക്കുള്ള ഫുട്പാത്തിന്റെ സ്ലാബുകളാണ് ഇത്തരത്തില്‍ തകര്‍ന്ന് മാസങ്ങള്‍ പിന്നിടുന്നത്.  ഇതുകൂടാതെ നഗരത്തിലെ പല ഭാഗങ്ങളിലെയും ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപ്രാപ്യമായ നിലയിലാണ്. തിരക്കേറിയ റോഡിന്റെ ഓരത്തെ കാല്‍നട യാത്രക്ക് ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. അമിത വേഗതയില്‍ പായുന്ന ഇരുചക്രവാഹനങ്ങളും മറ്റും കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഓടകളുടെ പരിപാലനവും നവീകരണവും പരിശോധിക്കുന്നതിനും കൃത്യമായ അറ്റകുറ്റപണികള്‍ നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുമായി വകുപ്പില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് ഫുട്പാത്തുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണം. നിരവധി പരാതികള്‍ ഫുട്പാത്തുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് വ്യക്തികളും സംഘടനകളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും അറിഞ്ഞഭാവം നടിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

Related posts