തിരുവനന്തപുരം: അങ്കമാലി-അച്ചൻകോവിൽ ശബരി റെയിൽപാതയ്ക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ അച്ചൻകോവിൽ നിന്ന് മലയോര മേഖലയിലൂടെ തന്നെ തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്ക് നീട്ടിയാൽ അത് കാർഷികവിഭവങ്ങളുടെ അതിവേഗ ഗതാഗതത്തിനും ടൂറിസ്റ്റ് കേന്ദ്രങ്ങളായ വർക്കലയുടെയും പൊന്മുടിയുടെയും വികസനത്തിനും തീർഥാടന കേന്ദ്രമായ വർക്കലയിലും ശബരിമലയിലും എത്തുന്ന ഭക്തർക്കും ഏറെ ഗുണകരമാകുമെന്നും ആയതിനാൽ ഈ കാര്യത്തിൽ കൂടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെടണം എന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എച്ച്. ഹഫീസ് ആവശ്യപ്പെട്ടു.
ശബരി റെയിൽപാത എന്നുള്ളത് മൂന്നര പതിറ്റാണ്ടിലേറെക്കാലമായി കേരള കോൺഗ്രസിന്റെ നിരന്തരമായ ആവശ്യമായിരുന്നു. കേരള കോൺഗ്രസ് നേതാവ് അന്തരിച്ച കെ.എം. മാണി സാർ ഇക്കാര്യത്തിൽ ധാരാളമായി ഇടപെട്ടിരുന്നു. അത് യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്രസർക്കാരിനോടും കേരളത്തിലെ ജനങ്ങൾക്ക് നന്ദിയും കടപ്പാടുമുണ്ട്. ശബരി റെയിൽപാതയുടെ പൂർണത കൈവരിക്കണമെങ്കിൽ നാഗർകോവിൽ കോട്ടയം ലൈനുമായി അത് ബന്ധപ്പെടണം.
അങ്ങനെ വന്നാൽ അച്ചൻകോവിൽ റെയിൽവേ സ്റ്റേഷനോ പുനലൂർ റെയിൽവേ സ്റ്റേഷനോ ഒരു റെയിൽവേ ജംഗ്ഷനായി മാറുകയും ഈ ലൈൻ കൊണ്ട് തമിഴ്നാടുമായും കൂടുതൽ വാണിജ്യ യാത്ര ഇടപാടുകൾ നടത്താൻ സഹായിക്കുകയും ചെയ്യും. അച്ഛൻകോവിൽ-അങ്കമാലി ലൈൻ കമ്മീഷൻ ചെയ്യുന്ന സമയത്ത് തന്നെ തിരുവനന്തപുരം ജില്ലയിലേക്കുള്ള റെയിൽവേ ലൈനുള്ള സ്ഥലം എടുപ്പുകൾ കൂടി യാഥാർഥ്യമാക്കിയാൽ ഇപ്പോൾ കാർഷിക മേഖലയായി കിടക്കുന്നതും ഭാവിയിൽ ജനസാന്ദ്രത ഉണ്ടാകാൻ ഇടയുള്ളതുമായ പ്രദേശത്ത് ഭൂമി ഏറ്റെടുപ്പ് നിലവിൽ എളുപ്പമായി മാറും.
ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ജില്ലയിലെ കർഷക യൂണിയന്റെ നിവേദനം പാർട്ടി ചെയർമാൻ ജോസ് കെ. മണി മുഖാന്തരം മുഖ്യമന്ത്രിക്കു ഒരു ഒരു പുതിയ പ്രോജക്ട് ഉൾപ്പെടെ കൈമാറാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഹഫീസ് പറഞ്ഞു.എരുമേലി എയർപോർട്ടിന് സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയുമായും കൊല്ലം ജില്ലയുടെ കൂടുതൽ തെക്കൻ പ്രദേശങ്ങളുമായി എയർപോർട്ടിലേക്ക് ബന്ധപ്പെടുന്നതിന് ഏറെ ഗുണപ്രദമാവുകയും ചെയ്യുമെന്നും ഹഫീസ് പറഞ്ഞു