കല എന്നത് ഒരു വരദാനമാണ്. എന്ത് തരം കല ആയാലും അത് അഭ്യസിക്കാനുള്ള മനസും കഴിവുമുണ്ടെങ്കിൽ നമുക്ക് ഉയരങ്ങൾ കീഴടക്കാം. കാണാനും കേൾക്കാനും ഇന്‍പമുള്ളതും എന്നാൽ അതീവ ശ്രദ്ധ വേണ്ടുന്നതുമായ കലാരൂപങ്ങളും കലയും നമുക്കിടയിലുണ്ട്. കളരി, കരാട്ടെ, റെസലിംഗ് അങ്ങനെ തുടങ്ങി കായികാധ്വാനമുള്ളവയ്ക്കൊക്കെ ധാരാളം സുരക്ഷിതത്വവും നമ്മൾ എടുക്കണം.
2018 -ല്‍ ജിയു-ജിറ്റ്സു പരിശീലനത്തിനിടെ ജാക്ക് ഗ്രീനർ എന്ന യുഎസ് യുവാവിന് കഴുത്തിന് താഴേക്ക് തളർന്ന് പോയിരുന്നു. സാൻ ഡീഗോയിലെ ഡെൽ മാർ ജിയു ജിറ്റ്സു ക്ലബ്ബിൽ വച്ച് നടന്ന പരിശീലനത്തിനിടെയാണ് സംഭവം.
വൈറ്റ് ബെൽറ്റ് കളിക്കാരനായ ജാക്ക് ഗ്രീനർ, ‘സിനിസ്ട്രോ’ എന്ന് വിളിപ്പേരുള്ള രണ്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കളിക്കാരനായ തന്റെ പരിശീലകൻ ഫ്രാൻസിസ്കോ ഇതുറാൾഡുമായി പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പരിശീലനത്തിനിടെ ജാക്ക് ഗ്രീനറിന്റെ കഴുത്ത് ഒടിഞ്ഞ് അദ്ദേഹം കഴുത്തിന് താഴേക്ക് തളര്‍ന്ന് വീണു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളുൾപ്പെടെ അന്ന് പ്രചരിച്ചിരുന്നു.
ജാക്കിന്റെ കഴുത്തില്‍ ശക്തമായി അമർത്തിയതിന്റെ ഫലമായി അദ്ദേഹത്തിന്റെ സെർവിക്കൽ കശേരുക്കൾ പൊട്ടി. മാസങ്ങളോളം ആശുപത്രിയില്‍ അദ്ദേഹത്തിനു കിടക്കേണ്ടി വന്നു. അങ്ങനെ സര്‍വകലാശാല ബിരുദ പഠനം മുടങ്ങി. അതിനു പിന്നാലെ ജാക്ക്, ജിയു-ജിറ്റ്സു സ്റ്റുഡിയോയ്ക്കും ഫ്രാൻസിസ്കോയ്ക്കുമെതിരേ കേസ് ഫയൽ ചെയ്തു.
ഒടുവില്‍ 2023 -ൽ സാൻ ഡീഗോ ജൂറി ജാക്കിന് 46 മില്യൺ ഡോളർ അനുവദിച്ച് വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഈ വിധിക്കെതിരേ സ്റ്റുഡിയോ അപ്പീൽ പോയി. അങ്ങനെ കേസ് സുപ്രീം കോടതിയിലെത്തി. ഒടുവില്‍ കാലിഫോര്‍ണിയ സുപ്രീം കോടതി വിധി ശരിവച്ചു. 56 മില്യൺ ഡോളർ അതായത് 480 കോടി രൂപ ആണ് ജിയു-ജിറ്റ്സു സ്റ്റുഡിയോയും ഫ്രാൻസിസ്കോയും ചേര്‍ന്ന് നല്‍കേണ്ടത്. പരിക്കേറ്റ അത്ലറ്റുകളുടെ നിയമ പോരാട്ടങ്ങൾക്ക് ഈ വിധി കരുത്ത് പകരുമെന്ന് ജാക്കിന്റെ അഭിഭാഷകന് അഭിപ്രായപ്പെട്ടു.