ടെഹ്റാൻ: ഇറാനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നു പുലർച്ചെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. “ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നു പേരിട്ട സൈനിക നടപടിയിൽ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളുമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടു. ആക്രമണം നടക്കുന്പോൾ സലാമി സൈനിക ആസ്ഥാനത്തുണ്ടായിരുന്നു. ടെഹ്റാൻ സ്റ്റേറ്റ് മീഡിയ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇസ്രയേലിനെതിരേ ശക്തമായ തിരിച്ചടിക്കു തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. ടെഹ്റാനില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും ഇറാന് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേലും വ്യോമപാത അടച്ചു.
ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ആദ്യഘട്ട ആക്രമണമാണ് എയര്‍ ഫോഴ്സ് ജെറ്റുകള്‍ നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധസേന എക്സില്‍ കുറിച്ചു. ഇറാന് ഭരണകൂടം ഇസ്രയേലിനെതിരേ നടത്തുന്ന ആക്രമണത്തിനുള്ള പ്രത്യാക്രമണമാണു നടത്തിയതെന്നും ഇറാന്റെ കൈവശമുള്ള ആയുധങ്ങള്‍ ഇസ്രയേലിനും ലോകത്തിനും ഭീഷണിയാണെന്നും തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഇറാന്റെ ആണവസംവിധാനമായ നടാൻസ് ആണവപ്ലാന്റും ഇസ്രയേൽ ആക്രമിച്ചെന്നാണ് റിപ്പോർട്ട്. വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ മന്ത്രിസഭയുടെ അടിയന്തരയോഗം വിളിച്ചു. ഇറാൻ ആണവായുധങ്ങൾ കൂടുതലായി നിർമിക്കുന്നുവെന്ന് ഞങ്ങളുടെ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ മാസം കണ്ടെത്തിയെന്നുബെഞ്ചമിൻ നെതന്യാഹു അടുത്തിടെ പറഞ്ഞിരുന്നു. രുന്നു. നിരവധി ആണവപ്ലാന്റുകൾ അവർ നിർമിച്ചു.
ഇറാന്റെ സൈനികശക്തി നശിപ്പിക്കുകയാണു ലക്ഷ്യമെന്നും ഇസ്രയേൽ ചരിത്രത്തിലെ നിർണായക ഘട്ടത്തിലാണെന്നും നെതന്യാഹു പറഞ്ഞിരുന്നു.ഇറാന്റെ വർധിച്ചുവരുന്ന യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയെക്കുറിച്ച് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ ഞായറാഴ്ച ഒമാനിൽ ആറാം റൗണ്ട് ചർച്ചകൾ നടത്താൻ തീരുമാനിച്ചിരുന്നു.
മേഖലയിൽ വലിയ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് കാബിനറ്റ് തല യോഗം വിളിക്കുന്നുണ്ടെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ അമേരിക്ക കടുത്ത ജാഗ്രതാനിര്‍ദേശങ്ങള്‍ നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽനിന്നു സൈനിക കുടുംബാംഗങ്ങൾക്കു പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാർക്കും ജാഗ്രതാനിർദേശം നൽകിയിരുന്നു.