ഫ്ലോറിഡ: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന 2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗോൾരഹിത സമനിലയുമായി തുടക്കം. ലയണൽ മെസിയുടെ ഇന്റർ മിയാമിയെ അൽ അഹ്ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്.
മിയാമി ഗാർഡൻസിൽ നടന്ന മത്സരത്തിൽ അൽ അഹ്ലി ഗോൾകീപ്പർ മുഹമ്മദ് അൽ ഷെനാവിയുടെ മികച്ച പ്രകടനമാണ് ഈജിപ്ഷ്യൻ ക്ലബ്ബിന് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ അധികസമയത്ത് മെസിയുടെ മികച്ച ഷോട്ട് മാസ്മരിക പ്രകടനത്തിലൂടെ ഷെനാവി രക്ഷപ്പെടുത്തിയിരുന്നു.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. വ്യാഴാഴ്ച പോർട്ടോയ്ക്കെതിരേ അറ്റ്ലാന്റയിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിനെതിരേ ന്യൂയോർക്കിലാണ് അൽ അഹ്ലിയുടെ അടുത്ത മത്സരം.
കാവല്ക്കാര് കാത്തു…
ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇരു ടീമുകൾക്കും തുണയായത്. ആദ്യ പകുതിയിൽ അൽ അഹ്ലിക്ക് ആധിപത്യമുണ്ടായിരുന്നു. 43-ാം മിനിറ്റിൽ അൽ അഹ്ലിക്ക് ലഭിച്ച പെനൽറ്റി ഇന്റർ മയാമിയുടെ അർജന്റീന ഗോൾകീപ്പർ ഓസ്കർ ഉസ്റ്റാരി തടുത്തിട്ടു.