അഗളി (പാലക്കാട്) : ശക്തമായ മഴതുടരുന്ന അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനയും പുലിയും. ജെല്ലിപ്പാറയിൽ കുരിശുപള്ളിക്കുസമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പുലിയെകണ്ടു എന്ന വാർത്തയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ബൈക്ക് യാത്രികനാണു റോഡിൽ പുലിയെ കണ്ടത്. സംഭവമറിഞ്ഞ ഉടൻ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
രണ്ടാഴ്ച മുൻപ് ധോണിഗുണ്ട് മരപ്പാലത്ത് രണ്ടാളുകളെ പുലി പിടിച്ചിരുന്നു. പുലിയുടെ സാന്നിധ്യം അന്ന് വനപാലകർ സ്ഥിരീകരിക്കുകയുണ്ടായി.
കൂടാതെ പുലിയെ കണ്ട ദൃക്സാക്ഷികളും ദോണിഗുണ്ടിലുണ്ട്. ഇതിനുപുറമേയാണ് ജെല്ലിപ്പാറ മഞ്ഞച്ചോല പ്രദേശങ്ങളിലും കുറവൻപാടി പുലിയറ, കട്ടേക്കാട്, പോത്തുപാടി, മൂച്ചിക്കടവ് പ്രദേശങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം. മഞ്ഞച്ചോല വനമേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വൻനാശം വിതയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണിവിടെ. കാട്ടാന ഏതുസമയം വീട്ടിലെത്തുമെന്ന ഭയപ്പാടിലാണു മലയോര കർഷകർ.
ഇന്നലെ മഞ്ഞചോലയിൽ വനംവകുപ്പും ആർആർടി സംഘവും നാട്ടുകാരുമടക്കം നൂറോളംപേർ ചേർന്ന് കാട്ടാനയെ തുരത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്നു കൊമ്പനാനകളാണ് ഇവിടെ ഭീതി വിതയ്ക്കുന്നതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയും ആർ ആർ ടി സംഘവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മഞ്ഞച്ചോല പ്രദേശത്ത് തമ്പടിച്ചിരുന്നു.
കുറുവമ്പാടി, ഉണ്ണിമല, ആട്ടപ്പാട്ടുമല, പുലിയറ, കട്ടേക്കാട് പ്രദേശങ്ങളിലും ആനശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം കുറവൻപാടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിനു സമീപത്തെ തെങ്ങ് കാട്ടാന കുത്തിമറിച്ചു. പുലിയറയിൽ മണിമല നിരപ്പിൽ മീനാക്ഷിയുടെ ആറു തെങ്ങുകൾ തകർത്തു.