ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ മകനെ അച്ഛൻ കുത്തിക്കൊന്നു. മഴയത്തു കളിക്കാൻ പോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പത്തുവയസുകാരനെ കുത്തിക്കൊന്നത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഴ പെയ്യുന്പോൾ പുറത്തു കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെത്തുടർന്ന് തർക്കത്തിലേക്കു നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്തു മകനെ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പത്തു വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസവേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.