ന്യൂഡൽഹി: സ്ത്രീധന പീഡനത്തിന് പിന്നാലെ ഗ്രേറ്റർ നോയിഡയിൽ യുവതിയെ തീകൊളുത്തി കൊന്നതിന് അറസ്റ്റിലായ ഭർത്താവിന് വിപിൻ ഭാട്ടിക്ക് പോലീസ് ഏറ്റുമുട്ടലിൽ പരിക്ക്.
ഭർതൃഗൃഹത്തിൽ വച്ച് കഴിഞ്ഞ ദിവസം നിക്കി ഭാട്ടി എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ നിക്കി മരണപ്പെട്ടു.
ഇതിനു പിന്നാലെ ഭർത്താവ് വിപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ ഇയാൾ പോലീസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും തോക്ക് തട്ടിയെടുത്ത നിറയൊഴിച്ചു. വിപിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസിനും വെടിവയ്ക്കേണ്ടി വന്നു. കാലിന് പരിക്കേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
“നിക്കിയുടെ ശരീരത്തിൽ ഒഴിച്ച ദ്രാവകം അടങ്ങിയ കുപ്പി വീണ്ടെടുക്കാൻ ഇന്ന് വിപിനെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ അയാൾ ഒരു പോലീസുകാരന്റെ പിസ്റ്റൾ തട്ടിയെടുത്ത് വെടിവച്ചു. പ്രത്യാക്രമണത്തിൽ അദ്ദേഹത്തിന്റെ കാലിൽ വെടിയേറ്റു’.-മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വിപിന്റെ മാതാപിതാക്കളായ ദയ, സത്വീർ, സഹോദരൻ രോഹിത് എന്നിവർ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
അതേസമയം താൻ ഒന്നും ചെയ്തിട്ടില്ലന്നും അവൾ സ്വയം മരിച്ചതാണെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ എല്ലായിടത്തും സംഭവിക്കാറുണ്ട്. അതൊരു വലിയ കാര്യമല്ലന്നും ഇയാൾ കൂട്ടിച്ചേർത്തു.
ഇത്തരക്കാരെ വെടിവയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന് മരണപ്പെട്ട നിക്കിയുടെ പിതാവ് പറഞ്ഞു. കാലിലല്ല അയാളുടെ നെഞ്ചിലാണ് വെടിവയ്ക്കേണ്ടിയിരുന്നത്. ഓടി രക്ഷപ്പെടുന്നവരെ തൂക്കിലേറ്റണമെന്നും പിതാവ് പ്രതികരിച്ചു.
കൊലപ്പെടുത്തുന്നതിന് മുമ്പ് യുവതിയെ അടിക്കുന്നതിന്റെയും പാതി കത്തിയ ശരീരവുമായി യുവതി കോണിപ്പടിയിറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമ്മയെ തന്റെ കൺമുന്നിൽ വച്ചാണ് കൊലപ്പെടുത്തിയെന്ന് ആറുവയസുള്ള മകൻ മൊഴി നൽകി. അമ്മയുടെ ശരീരത്തിൽ അച്ഛനും മുത്തശ്ശിയും ചേർന്ന് ഒരു വസ്തു ഒഴിച്ചുവെന്നും അടിച്ചുവെന്നും പിന്നീട് തീകൊളുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്.
നിക്കിയുടെ മുതിര്‍ന്ന സഹോദരി കാഞ്ചനയും ഇതേ കുടുംബത്തിലേക്കാണ് വിവാഹം കഴിച്ചെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ തങ്ങളെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കാഞ്ചന ആരോപിച്ചു. 36 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനമെന്നും ഇവര്‍ പ്രതികരിച്ചു. ഗ്രേറ്റർ നോയിഡയിലെ സിർസ സ്വദേശിയാണ് വിപിൻ ഭാട്ടി. ഒമ്പത് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
നിക്കിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വിപിൻ, സഹോദരീ ഭർത്താവ് രോഹിത് ഭാട്ടി, ഭർതൃമാതാവ് ദയ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്